സർക്കാരുണ്ട്: ഈ മക്കൾക്ക് രക്ഷിതാവായി

ഉപ്പയും രണ്ട് സഹോദരിമാരും നഷ്ടപ്പെട്ട മൂന്നര വയസുകാരി നൈസ മോൾക്ക് ഉമ്മ ജസീല മാത്രമാണ് ഉള്ളത്. നഷ്ടങ്ങളുടെ ആഴം മനസ്സിലാവുന്ന പ്രായം ആയിട്ടിലെങ്കിലും നിറ പുഞ്ചിരിയുമായി സർക്കാരിന്റെ കൈ പിടിച്ചു അവൾ പുതിയ ജീവിതത്തിലേക്ക് നടന്നു കയറുകയാണ്. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പഠനവും ഭാവിയും ജീവിതവും ഉറപ്പാക്കാൻ സർക്കാർ തന്നെ രക്ഷകർത്താവാവുകയാണിവിടെ.
കൽപ്പറ്റ ടൗൺഷിപ്പിൽ വീടിന് വേണ്ടി സമ്മതപത്രം നൽകി പുതിയ സ്വപ്നങ്ങളുമായി കാത്തിരിക്കുകയാണ് അവൾ. മുന്നോട്ടുള്ള ജീവിതത്തിൽ നൈസയെ ആത്മവിശ്വാസത്തോടെ വളർത്താനുള്ള ജീവിത സാഹചര്യവും പഠനചിലവുകളുമായിരുന്നു ജസീലയുടെ ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ സർക്കാരിന്റെ സ്നേഹപൂർവ്വം പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ അവൾക്കായ് കൈമാറി കഴിഞ്ഞു. മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ തലനാരിഴയ്ക്കാണ് നൈസയും ഉമ്മ ജസീലയും രക്ഷപെട്ടത്.ചൂരൽമല ടൗണിൽ അപ്പോൾസ്റ്ററി ജോലി ചെയ്ത് കൊണ്ടിരുന്ന നൈസയുടെ പിതാവ് ഷാജഹാൻ (45), മൂത്ത സഹോദരി ഹിന (16), ഇളയ സഹോദരി ഫൈസ (12) ഷാജഹാന്റെ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ചു പേരാണ് നൈസയ്ക്ക് നഷ്ട്ടപെട്ടത്. ചൂരൽമല സ്കൂൾ റോഡിലെ 20 സെന്റ് സ്ഥലവും വീടും പൂർണമായും ഉരുളെടുത്തു.ദുരന്തത്തിൽ വലത് കണ്ണിനും ശരീരത്തിനും സാരമായി പരിക്കേറ്റ ജസീല 15 ദിവസത്തോളം മേപ്പാടി വിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ചികിത്സ ചിലവും, വീട് വാടകയും, സാമ്പത്തിക സഹായങ്ങളുമായി ദുരന്തമുഖം മുതൽ ഇന്ന് വരെ സർക്കാർ ഒപ്പമുണ്ടെന്നു ജസീല പറഞ്ഞു. മാതാപിതാക്കളിലൊരാൾ നഷ്ടപ്പെട്ടതിനാൽ കുട്ടിക്ക് സർക്കാർ നൽകിയ 5 ലക്ഷം രൂപ നൈസയുടെ ഭാവിയ്ക്ക് വലിയ സുരക്ഷിതത്വമാണ് നൽകിയതെന്ന് ജസീല പറഞ്ഞു.
ദുരന്തത്തിൽ ഏറ്റവും ഗുരുതരമായ പരുക്കുകളോടെ ജീവിതത്തിലേക്ക് തിരികെ വന്നവരാണ് ചൂരൽമല തെക്കുംകര വീട്ടിൽ മഹേഷിന്റെ ഭാര്യ ആർ രമ്യയും മകൻ അവ്യക്തും. ഭർത്താവ് മഹേഷും (38), ഇളയ മകൾ ആരാധ്യയും(7), മഹേഷിന്റെ മാതാപിതാക്കളും മരണപ്പെട്ടു. ആന്തരാവയവങ്ങളിൽ വരെ ചെളിയും വെള്ളവും കയറി തലയ്ക്ക് ഗുരുതര പരിക്കേറ്റ അവ്യക്തിനെ ദിവസങ്ങൾക്ക് ശേഷമാണ് കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞത്. വെള്ളാർമല എൽ പി സ്കൂളിലെ നാലാം ക്ലാസുകാരനായിരുന്ന അവ്യക്തിന്റെ പ്രിയപ്പെട്ട രണ്ട് കൂട്ടുകാരും ദുരന്തത്തിൽ നഷ്ടമായിരുന്നു.വേദനകൾ അകന്ന് ഇന്ന് അവ്യക്ത് പൂർണ്ണ ആരോഗ്യത്തോടെ അമ്മയോടൊപ്പം സർക്കാർ ഒരുക്കിയ വാടക വീട്ടിൽ സന്തോഷമായിരിക്കുന്നു. അണുബാധ സാധ്യതയുള്ളതിനാൽ സ്കൂളിൽ വിടാൻ ആയിട്ടില്ല. പകരം അധ്യാപകർ വീട്ടിലെത്തി പഠിപ്പിക്കുകയാണ്. പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താൻ രമ്യയ്ക്ക് ഇനിയും സമയമെടുക്കുമെങ്കിലും പുതിയ ജീവിതത്തിലേക്ക് അവർ പൊരുത്തപെട്ട് തുടങ്ങുകയാണ്. ടൗൺഷിപ്പിൽ വീടിനായി ഓപ്ഷൻ കൊടുത്തു സ്വപ്ന ഭവനം കാത്തിരിക്കുകയാണ്. ആരോഗ്യ പ്രശ്നം ഉള്ളതിനാൽ രമ്യയുടെ അമ്മയും ഒപ്പമുണ്ട്. ഭാവിയിൽ സ്ഥിര വരുമാനമുള്ള ഒരു ജോലി നേടുക എന്നതാണ് രമ്യയുടെ ആഗ്രഹം. ചികിത്സ ചെലവുകൾക്കും വീടിനും അവ്യക്തിന്റെ ഭാവിക്കും പഠനത്തിനും സർക്കാർ ഒപ്പം നിന്നതിനാൽ വലിയ ആശ്വാസമായെന്ന് അവർ പറഞ്ഞു.മാതാപിതാക്കളും സഹോദരും ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരും നഷ്ടപ്പെട്ട കല്ലിങ്കൽ വീട്ടിൽ കെ എസ് അഭിജിത്തിന് 18 വയസ് പൂർത്തി ആയതിനാൽ 10 ലക്ഷം രൂപ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് സർക്കാർ കൈമാറി. പ്ലസ് ടു കഴിഞ്ഞ് ഉന്നതവിദ്യാഭ്യാസത്തിലേക്ക് ധൈര്യപൂർവം ഇനി അഭിജിത്തിന് പ്രവേശിക്കാം.
അച്ചനമ്മമാരുടെ സ്നേഹ വാൽസല്യത്തിൽ വളർന്ന കുരുന്നുകൾ ഒരു രാത്രി കൊണ്ട് അനാഥരായി. പലരും പല പ്രായത്തിലുള്ളവർ. ഇവരുടെ നിസ്സഹായതയും സങ്കടവും മനസ്സാക്ഷിയെ തന്നെ ഉലക്കുന്നതായിരുന്നു. ഇവരെ ചേർത്ത് പിടിക്കാനും ഭാവി സുരക്ഷിതമാക്കാനും സർക്കാർ മറന്നില്ല. ഇവരുടെ വിദ്യാഭ്യാസം, ജീവിതച്ചെലവ്, മറ്റാവശ്യങ്ങൾ എന്നിവക്കായി മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാനുളള സാഹചര്യമാണ് ഒരുക്കുന്നത്. ഇതിനായി സർക്കാർ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ സ്നേഹപൂർവ്വം ചേർത്ത് പിടിച്ചു. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ ഒറ്റത്തവണയായി നൽകും. മാതാപിതാക്കളിലൊരാൾ നഷ്ടപ്പെട്ട കുട്ടിക്ക് 5 ലക്ഷം രൂപയും ഒറ്റത്തവണയായി നൽകും. 24 കുട്ടികൾക്കാണ് ധനസഹായം ലഭ്യമാകുന്നത്.ഈ തുക കുട്ടിയുടെയും ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെയും പേരിൽ സ്ഥിര നിക്ഷേപമാക്കും. തുക കുട്ടിക്ക് 18 വയസ് പൂർത്തിയായാൽ മാത്രമേ പിൻവലിക്കാൻ കഴിയൂ. സ്ഥിരനിഷേപത്തിൻ്റെ പ്രതിമാസ - ത്രൈമാസ പലിശ കുട്ടിയുടേയും രക്ഷകർത്താവിൻ്റെയും പേരിലുള്ള ബാങ്ക് / ട്രഷറി സേവിങ്ങ്സ് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്.