26 ദിവസങ്ങൾ... 195 മൃതദേഹങ്ങൾ...വിങ്ങിപ്പോയ മുഹൂർത്തങ്ങൾ

post

"മൃതദേഹത്തിന്റെ പാക്കിങ്ങിനും ഡിഎൻഎ ശേഖരണത്തിനും സമയമെടുത്തു. ആ രീതിയിൽ ചിന്നഭിന്നമായിരുന്നു അവ"

(മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ 195 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ടീമിന്റെ ഭാഗമായ, വയനാട് സ്വദേശിയായ ഫോറൻസിക് സർജന്റെ ഓർമ്മകുറിപ്പ്)

ഒരു ഫോറൻസിക് സർജൻ എന്ന നിലയിൽ പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തുന്ന മൃതദേഹത്തിലെ ഏത് രീതിയിലുള്ള മുറിവുകളും എന്നിൽ അസ്വസ്ഥത ഉണ്ടാക്കാറില്ല. എത്ര ഭീതിദവും അഴുകിയതുമായ മുറിവുകളെയും സമചിത്തതയോടെ കാണാൻ കഴിയും. എന്നാൽ, 2024 ജൂലൈ 30 മുതൽ നീണ്ട 26 ദിവസം മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ ഉൾപ്പെട്ട മൃതദേഹങ്ങളിൽ കൈ വെച്ചപ്പോൾ അങ്ങനെ അല്ലായിരുന്നു അവസ്ഥ. മനസ്സ് പലപ്പോഴും വിങ്ങിപ്പൊട്ടി. കണ്ണുനീർ പൊടിഞ്ഞു. കാരണം, മുന്നിൽ വന്ന മൃതദേഹങ്ങളിൽ കുറേയേറെ ഞാൻ അറിയുന്നവർ ആയിരുന്നു; എന്റെ നാട്ടുകാർ ആയിരുന്നു, "

സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഫോറൻസിക് സർജൻ ഡോ. അജിത്ത് പാലിയേക്കര ഓർത്തെടുത്തു.

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി ഉണ്ടാക്കിയ പോസ്മോർട്ടം കേന്ദ്രത്തിൽ ജൂലൈ 30 മുതൽ ആഗസ്റ്റ് 24 വരെ 195 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജന്മാരുടെ ടീമിലെ അംഗമായിരുന്നു, മേപ്പാടി വിംസ് ആശുപത്രി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഡോ. അജിത്ത്.

അന്നത്തെ വയനാട് ഡിഎംഒ പി ദിനീഷ് സാറാണ് എന്നെ ജൂലൈ 30 ന് അതിരാവിലെ വിളിച്ചു ഉരുൾ പൊട്ടിയ വിവരം അറിയിക്കുന്നത്. ഒരു താൽക്കാലിക പോസ്മോർട്ടം കേന്ദ്രം ഉടൻ തന്നെ മേപ്പാടി കുടുംബരോഗ്യകേന്ദ്രത്തിൽ ഒരുക്കണമെന്നും എത്രയും പെട്ടെന്ന് ജോലി തുടങ്ങണമെന്നും ജനങ്ങളുടെ മനസ്സിലും ശരീരത്തിലും ആഴത്തിൽ മുറിവുണ്ടാക്കിയ ദുരന്തത്തിൽ നിന്നും കഴിയുന്നത്ര വേഗം മുന്നോട്ടു പോകണമെന്നും ഡിഎംഒ പറഞ്ഞു.

മേപ്പാടി ആശുപത്രിയിൽ എത്തിയപ്പോൾ കണ്ട കാഴ്‌ച നടുക്കി. മണ്ണും ചളിയുമായി മുഖം വികൃതമായ മൃതദേഹങ്ങൾ, അഴുകിയവ. മരണപ്പെട്ടവരിൽ ഞങ്ങളുടെ ടീമിൽ ഉള്ളവരുടെയും സപ്പോർട്ടിങ് സ്റ്റാഫിന്റെയും ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നു. അത് വല്ലാത്ത അനുഭവമായിരുന്നു. വൈകാരികമായി ഉലച്ചുകളഞ്ഞ ഒന്ന്.

ഓരോ മൃതദേഹവും ഞങ്ങളുടെ മുന്നിലൂടെ കടന്നുപോയി. ഓരോ മുഖവും ഒരു കഥ പറഞ്ഞു. കുഞ്ഞിൻ്റെ മുഖം, യുവതി -യുവാക്കളുടെ മുഖം, മുതിർന്നവരുടെ മുഖം, ഗർഭണിയുടെ മുഖം..., ഡോ. അജിത്ത് പാലിയേക്കര വിശദീകരിച്ചു.

"മേപ്പാടിയിൽ നടത്തിയ പോസ്മോർട്ടത്തിന്റെ പ്രധാന ലക്ഷ്യം മരണ കാരണം അറിയുക എന്നതോടൊപ്പം, മൃതദേഹം തിരിച്ചറിയുക എന്നുള്ളതായിരുന്നു. വേഗത്തിൽ തന്നെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിരുന്നെങ്കിലും മൃതദേഹത്തിന്റെ പാക്കിങ്ങിനും ഡിഎൻഎ ശേഖരണത്തിനും സമയമെടുത്തു. ആ രീതിയിൽ ചിന്നഭിന്ന മായിരുന്നു മൃതദേഹങ്ങൾ, " ടീമിന്റെ ഭാഗമായിരുന്ന വയനാട് ഗവ. മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. കൃഷ്ണകുമാർ പറഞ്ഞു.

പാളിച്ചകളില്ലാതെ പോസ്റ്റ്മോർട്ടം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുക എന്നതായിരുന്നു അന്ന് ടീമിന്റെ ലക്ഷ്യമെന്ന് ഡോ. അജിത്ത് ഓർക്കുന്നു. മൃതദേഹങ്ങളുടെ വരവ് എപ്പോൾ നിലയ്ക്കുമെന്നോ ഇനി എത്ര മൃതദേഹങ്ങൾ വരാനുണ്ടെന്നോ തിട്ടമില്ല. എന്നിട്ടും ലക്ഷ്യം കൈവരിക്കാനായി.ഒരു താൽക്കാലിക പോസ്മോർട്ടം കേന്ദ്രം ഒരുക്കുക എന്നത് എളുപ്പമായിരുന്നില്ല. പക്ഷേ, ഞങ്ങളുടെ ടീം അത്ഭുതങ്ങൾ സൃഷ്‌ടിച്ചു. വയനാട് ജില്ലയിലെ എല്ലാ ഫോറൻസിക് മെഡിസിൻ ഡോക്‌ടർമാരും മറ്റ് മോഡേൺ മെഡിസിൻ ഡോക്‌ടർമാരും ഡെന്റൽ സർജന്മാരും വെറ്റിനറി സർജൻമാരും മേപ്പാടി വിംസ് ആശുപത്രിയിലെ ഹൗസ് സർജൻമാരും ഞങ്ങളുടെ നഴ്‌സുമാരും പാരാമെഡിക്കൽ ജീവനക്കാരും മറ്റ് സ്റ്റാഫും ഒന്നായി. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും വന്ന ഫോറൻസിക് സർജന്മാർ ഉൾപ്പെടെയുള്ള ഡോക്‌ടർമാരും നഴ്‌സുമാരും ഞങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തി. ദിവസങ്ങളോളം ഞങ്ങൾ അവിടെ നിന്നു. രാപകൽ ഭേദമില്ലാതെ 24x7 മണിക്കൂറും ജോലി ചെയ്തു. ക്ഷീണം മറന്നു, ദുഃഖം മറന്നു, വയനാട് ജില്ലയിലെ സന്നദ്ധപ്രവർത്തകർ ഞങ്ങളെ സഹായിച്ചു. ഭക്ഷണം, വെള്ളം എല്ലാം ഞങ്ങൾക്ക് ലഭിച്ചു. ജില്ലാ ഭരണകൂടവും പോലീസും റവന്യൂ ജീവനക്കാരും ആരോഗ്യ വകുപ്പും മറ്റ് വിഭാഗം ജീവനക്കാരും എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചു.

ജീവിതം എന്ന യാത്രയിൽ സഹായഹസ്‌തം നീട്ടുകയും സഹകരിച്ച് മുന്നേറുകയും ചെയ്യുമ്പോഴാണ് ലക്ഷ്യം കാണുന്നത്. മനുഷ്യത്വം ഏറ്റവും വലിയ ശക്തിയാണ്. ഒന്നിച്ചു നിന്നാൽ നമുക്ക് എന്തും സാധിക്കും. ഈ അനുഭവം എൻ്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി..., ഡോ. അജിത്ത് പാലിയേക്കര പറഞ്ഞുനിർത്തി.