സംയോജിത കൃഷി ക്ലസ്റ്റർ കർഷക ശില്പശാല സംഘടിപ്പിച്ചു

post

തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് സംയോജിത കൃഷി ക്ലസ്റ്റർ കർഷക ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആറ് പഞ്ചായത്തുകളിലാണ് സംയോജിത കൃഷി രീതി നടപ്പിലാക്കുന്നത്. കർഷകർക്ക് പദ്ധതിയുടെ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള ലൈവ്‌ലീഹുഡ്സർവീസ് സെന്ററും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

കാർഷിക ഉപജീവന മേഖലയിൽ കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ 'ആരോഗ്യം ആനന്ദം അതിജീവനംകാർഷിക സംസ്‌കാരത്തിലൂടെ' എന്ന സന്ദേശവുമായാണ്പദ്ധതി ആരംഭിച്ചത്. നെല്ല്, വാഴ, ക്ഷീര കർഷകരെ ഒരുമിച്ച് ചേർത്ത് ചെറുസംഘങ്ങളാക്കി കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾപരിഹരിച്ച്അസറ്റ് ക്രിയേഷനിലൂടെയും വിദഗ്ധ പരിശീലനത്തിലൂടെയും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കും. അവ സംഭരിച്ച് മൂല്യ വർദ്ധിത ഉല്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുകയും അതുവഴി കർഷകർക്ക് വരുമാനം നേടുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി നടപ്പിലാക്കുന്നതിനായി 250 കർഷക കുടുംബങ്ങളെ ഉൾപ്പെടുത്തി സർവേ നടത്തി പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.

പദ്ധതിക്കായി 40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മൂന്ന് വർഷം കൊണ്ടാവും പദ്ധതി ഫലപ്രാപ്തിയിലെത്തുക. സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി ജയൻ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ സൈജു പത്മനാഭൻ ഡിപിആർ വിശകലനം നടത്തി. തില്ലങ്കേരി വെറ്റിനറി ഹോസ്പിറ്റൽ ഡോക്ടർ സി അരുൺ, തില്ലങ്കേരി കൃഷി ഓഫീസർ എ അപർണ, കൃഷി ഇൻഷുറൻസ് കമ്പനി കണ്ണൂർ ജില്ലാ കോർഡിനേറ്റർ ടിടികെ വിഷ്ണു, ആനിമൽ ഹസ്ബൻഡ്രി ഡിപിഎം അഞ്ജു, കേരള ചിക്കൻ ഫാം സൂപ്പർവൈസർ രോഹിത്, ന്യൂട്രിഷൻ ആൻഡ് വെൽനസ് കോച്ച് സനില ബിജു എന്നിവർ ശിൽപശാലയിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തി.

തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പികെ രതീഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സനീഷ്, മുരളീധരൻ കൈതേരി,എ രാജു, എം.വി ശ്രീധരൻ, കെ.വി അലി, മോഹനൻ, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കൃഷ്ണൻ, പ്രശാന്തൻ മുരിക്കോളി, ജൈവ കർഷകൻ ഷിംജിത്ത്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ എം ഷിംല എന്നിവർ സംസാരിച്ചു.