കേരള ബാങ്കിനെ ബി ഗ്രേഡിലേക്ക് ഉയർത്തി

post

നബാർഡിന്റെ 2023-24 വർഷത്തെ ഗ്രേഡിങ്ങിൽ കേരള ബാങ്കിനെ സി ഗ്രേഡിൽ നിന്നും ബി ഗ്രേഡിലേക്ക് ഉയർത്തിയതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. 2024 - 25 സാമ്പത്തിക വർഷം 18000 കോടി രൂപയിലധികം തുകയുടെ വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. മുൻ വർഷത്തെക്കാൾ 2000 കോടി രൂപ അധികമാണിത്.

ബാങ്കിന്റെ ചരിത്രത്തിലാദ്യമായി ഇക്കഴിഞ്ഞ ജനുവരിയിൽ വായ്പാ ബാക്കിനിൽപ്പിൽ ബാങ്ക് 50000 കോടി രൂപ പിന്നിട്ടു. മാർച്ച് മാസം അവസാനിക്കുമ്പോഴേക്കും ഇത് 52000 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിന്റെ സാമ്പത്തികനില ഭദ്രമായിട്ടുണ്ടെന്നും ന്യൂനതകൾ പരിഹരിച്ചു മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരള ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 100 കർഷക ഉൽപ്പാദക സംഘങ്ങൾ രൂപീകരിക്കുന്നതിനായി 10 കോടി രൂപ സർക്കാർ അനുവദിച്ചതിൽ ഇതുവരെ 36 സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. 2025 - 26 സാമ്പത്തിക വർഷം ഇത് 200 കർഷക ഉൽപ്പാദക സംഘങ്ങളായി ഉയർത്തും. കേരളാ ബാങ്കിന്റെ മൊത്തം വായ്പയിൽ 25 ശതമാനം വായ്പയും കാർഷിക മേഖലയിലാണ് നൽകുന്നത്.

2025 - 26 സാമ്പത്തിക വർഷം ഇത് 33 ശതമാനമായി ഉയർത്തും. നെൽ കർഷകർക്ക് നെല്ലളന്ന ദിവസം തന്നെ പണം നൽകുന്ന രീതിയിൽ പിആർഎസ് വായ്പ സമ്പൂർണ്ണമായും കേരള ബാങ്കിലൂടെ നൽകുന്നതിനുള്ള സന്നദ്ധത സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.