ഈ വർഷവും ഹരിത പൊങ്കാല; ഭക്ഷണം വിതരണം ചെയ്യുന്നവരും ഹരിതചട്ടം പാലിക്കണം

post

മാലിന്യ മുക്തം നവകേരളത്തിന്റെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഇത്തവണത്തെ പൊങ്കാല ഹരിത പൊങ്കാലയായി നടത്തും. ഹരിത പൊങ്കാലക്കായുള്ള നിർദ്ദേശങ്ങളും ശുചിത്വമിഷൻ പുറത്തിറക്കി.

പൊങ്കാല അർപ്പിക്കാനായുള്ള അരി, ശർക്കര, തേങ്ങ തുടങ്ങിയവ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുകൊണ്ടുവരാതെ തുണി സഞ്ചിയിൽ കൊണ്ടുവരണം. വിറക്, കൊതുമ്പ്, ചൂട്ട് എന്നിവ ആവശ്യത്തിന് മാത്രം എടുക്കുക. പൊങ്കാല ഇടാനായി ഉപയോഗിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക.

ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് അതാതിനായി നിശ്ചയിച്ചിട്ടുള്ള ബിന്നുകളിൽ മാത്രം നിക്ഷേപിക്കുക. ഒരു സ്റ്റീൽ ഗ്ലാസ്സ്, പ്ലേറ്റ് എന്നിവ കയ്യിൽ കരുതുക.

ഭക്തജനങ്ങൾക്ക് ദാഹജലം, ഭക്ഷണം എന്നിവ വിതരണം ചെയ്യുന്ന റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബുകൾ, മറ്റു സംഘടനകൾ, വ്യക്തികൾ എന്നിവർ പൂർണമായും ഹരിതചട്ടം പാലിക്കണം. ഭക്ഷണ വിതരണത്തിന് സ്റ്റീൽ, സെറാമിക് പാത്രങ്ങൾ മാത്രം ഉപയോഗിക്കുക. പൊങ്കാല മഹോത്സവത്തിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ അനുകുമാരി നിർദ്ദേശിച്ചിരുന്നു.