തീരദേശ റോഡുകളുടെ പ്രാദേശിക ഉദ്ഘാടനം നിർവ്വഹിച്ചു

തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി ധർമടം നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച നാല് റോഡുകളുടെ ഉദ്ഘാടനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജനങ്ങൾ സമ്പൂർണ മനസോടു കൂടെ നിന്നാൽ മാത്രമേ ഏതൊരു വികസന പദ്ധതിയും വിജയത്തിലെത്തിക്കാൻ സാധിക്കുകയുള്ളു എന്ന് മന്ത്രി പറഞ്ഞു.
ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. രവി അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ. അബ്ദുൽ ജബ്ബാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പാണ് ധർമടം, പിണറായി ഗ്രാമ പഞ്ചായത്തുകളിലായുള്ള റോഡുകളുടെ നിർമാണം നടത്തിയത്.
ധർമടം പഞ്ചായത്തിൽ പാലയാട് തീപ്പെട്ടിക്കമ്പനി റോഡിന് 17.40 ലക്ഷം രൂപ, ഐസ് ഫാക്ടറി വിളക്കത്താം വയൽ റോഡിന് 25.80 ലക്ഷം രൂപ, പിണറായി ഗ്രാമപഞ്ചായത്തിൽ ബാലേരി വീട് കോളാട് പാലം റോഡിന് 52.4 ലക്ഷം രൂപ, അണ്ടലൂർ കടവ് എ.കെ.ജി റോഡിന് 37.25 ലക്ഷം രൂപ എന്നിങ്ങനെ 132.85 ലക്ഷം രൂപയാണ് ആകെ വകയിരുത്തിയത്.
സംസ്ഥാനത്ത് 11 ജില്ലകളിലെ 41 നിയോജക മണ്ഡലങ്ങളായി നിർമാണം പൂർത്തികരിച്ച 90 തീരദേശ റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം മത്സ്യബന്ധന, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചിരുന്നു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.എം സജിത, റോജ, ധർമടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷീജ, പഞ്ചായത്ത് അംഗം വി. പ്രീജ,രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.