ശബരിമല: സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത് 25 വർഷം മുന്നിൽ കണ്ടുള്ള പദ്ധതികൾ- മുഖ്യമന്ത്രി

ഇത്തവണത്തെ ശബരിമല തീർത്ഥാടനം ഭംഗിയായി സമാപിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പഭക്തർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ തീർത്ഥാടനം സാധ്യമാക്കാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കിയത്. അതിൽ ഭക്തർ സംതൃപ്തരാണ് എന്നാണ് മനസിലാക്കുന്നത്.
തീർത്ഥാടന ക്രമീകരണങ്ങളിൽ അനുഭവസമ്പന്നരെ ഉൾപ്പെടുത്തി വരുത്തിയ മാറ്റങ്ങളും, വെർച്വൽ ക്യൂവും ഒപ്പം തത്സമയ ബുക്കിംഗ് ഏർപ്പെടുത്തിയതും മണിക്കൂറുകൾ നീളാതെ ദർശന സൗകര്യം ലഭ്യമാക്കിയതുമൊക്കെ സുഖദർശനത്തിന് ഇടയാക്കിയ കാരണങ്ങളാണ്.
ഈ സീസണിൽ അരക്കോടിയോളം പേരാണ് ശബരിമല സന്ദർശിച്ചത്. പ്രതിദിനം 90000ന് മുകളിൽ തീർത്ഥാടകർ എത്തിയിട്ടുണ്ട്. അതിൽ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. തീർത്ഥാടന സീസൺ വിജയപ്രദമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
ഈ ഒരു തീർത്ഥാടനകാലം മാത്രം ലക്ഷ്യമിട്ടല്ല, 25 വർഷം മുന്നിൽ കണ്ടുള്ള പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. സന്നിധാനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ട് തയ്യാറാക്കിയ ലേഔട്ട് പ്ലാനിന് മന്ത്രിസഭ അംഗീകാരം നൽകി കഴിഞ്ഞു.
സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉൾപ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാൻ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളത്തിൽ അറിയിച്ചു.