വനനിയമഭേദഗതിയിൽ ആശങ്കകൾ പരിഹരിക്കും: മുഖ്യമന്ത്രി

post

* ഏത് നിയമവും മനുഷ്യർക്ക് വേണ്ടി ആവണം എന്ന നിലപാടാണ് സർക്കാരിന്റേത്


വന നിയമ ഭേദഗതി സംബന്ധിച്ച നിർദ്ദേശങ്ങളെക്കുറിച്ച ഉയർന്ന ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

1961 ലെ കേരള വന നിയമത്തിന്റെ ഇപ്പോൾ പറയുന്ന ഭേദഗതി നിർദ്ദേശങ്ങൾ ആരംഭിക്കുന്നത് 2013 ലാണ്. 2013 മാർച്ച് മാസത്തിൽ അഡിഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്) തയ്യാറാക്കിയ കരട് ബില്ലിലാണ് തുടക്കം. മനഃപൂർവ്വം വനത്തിൽ കടന്ന് കയറുക എന്ന ഉദ്ദേശ്യത്തോടെ വനമേഖലയിലൂടെ സഞ്ചരിക്കുന്നവർ വനത്തിനുള്ളിൽ വാഹനം നിറുത്തുക, വനത്തിൽ പ്രവേശിക്കുക എന്നതെല്ലാം കുറ്റമാക്കുന്നത് ആണ് ഈ ഭേദഗതി. അതിന്റെ തുടർനടപടികളാണ് പിന്നീട് ഉണ്ടായത്.

ഏതെങ്കിലും വകുപ്പുകളിൽ നിക്ഷിപ്തമാകുന്ന അധികാരം ദുർവിനിയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട് എന്ന ആശങ്കൾ സർക്കാർ ഗൗരവമായി കാണുകയാണ്. കർഷകരുടെയും മലയോര മേഖലയിൽ വസിക്കുന്ന ജനവിഭാഗങ്ങളുടെയും ന്യായമായ താത്പര്യത്തിനെതിരെ ഒരു നിയമവും ഈ സർക്കാരിന്റെ ലക്ഷ്യമല്ല.

ഏത് നിയമവും മനുഷ്യർക്ക് വേണ്ടി ആവണം എന്ന നിലപാടാണ് സർക്കാരിന്റേത്. മനുഷ്യരുടെ നിലനിൽപ്പിനും പുരോഗതിക്കും പ്രകൃതിയുടെ സംരക്ഷണത്തിനും പര്യാപ്തമായ നിലപാടുകൾ സൂക്ഷ്മതലത്തിലും സമഗ്ര തലത്തിലും കൈക്കൊള്ളണം എന്നതിൽ തർക്കമില്ല. വനസംരക്ഷണ നിയമത്തിന്റെ കാര്യത്തിലും അതുതന്നെയാണ് നിലപാട്. വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ ആകെ വിസ്തൃതി 38,863 ചതുരശ്ര കിലോമീറ്ററാണ്. അതിൽ 11,309 ചതുരശ്ര കിലോമീറ്റർ വനമേഖലയാണ്. 1525.5 ചതുരശ്ര കിലോമീറ്റർ തോട്ടങ്ങളാണ്. ജനസാന്ദ്രത നോക്കിയാൽ നമ്മുടേത് ചതുരശ്ര കിലോമീറ്ററിന് 860 ആണ്. തമിഴ്നാട്ടിലേത് 555 ഉം കർണാടകത്തിലേത് 319 ഉം ആണ്. നമ്മുടെ സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും ഇത്തരം ഭൂമിശാസ്ത്രപരമായ സവിശേഷതകളും ജീവിത രീതികളും കണക്കിലെടുക്കുന്നത് ആവണം വനനിയമങ്ങൾ എന്നാണ് സർക്കാർ കരുതുന്നത്. ആ നിലപാടാണ് ഇടതുപക്ഷം എല്ലാകാലത്തും ഉയർത്തിപ്പിടിച്ചിട്ടുള്ളത്. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങൾ സംരക്ഷിക്കപ്പെടണം. അതേസമയം നീതിരഹിതമായ രീതിയിൽ വനവും വനവിഭവങ്ങളും ചൂഷണം ചെയ്യപ്പെടരുത്. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വെള്ളം ചേർക്കരുത്. ഈ സമീപനമാണ് സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല.

നിലവിൽ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ആശങ്കകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ ആശങ്കയിൽ ആക്കുന്നതോ ആയ ഒരു നിയമ ഭേദഗതിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി.

വന്യജീവികളുടെ ആക്രമണത്തിൽ ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നത് വളരെ ദുഃഖകരമായ കാര്യമാണ്. ഇതിനെ എങ്ങനെ ശാശ്വതമായി ചെറുക്കാൻ കഴിയുമെന്നാണ് സർക്കാർ ആലോചിക്കുന്നത്.

വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിന് പ്രധാന തടസമായി നിൽക്കുന്നത് 1972ലെ കേന്ദ്രനിയമം തന്നെയാണ്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11(1) എയും അതുപ്രകാരം വന്യ ജീവികളെനേരിടുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കർശന നിയമങ്ങളുമാണ്. 1972ലെ പ്രസ്തുത കേന്ദ്രനിയമം ഭരണഘടനയുടെ 252-ാം അനുച്ഛേദ പ്രകാരം പാർലമെൻറ് പാസ്സാക്കിയിട്ടുള്ളത് എന്നതും അത് ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാരിന് മാത്രം സാധിക്കുന്നതല്ല.

ക്രിമിനൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ നിലവിൽ സാധ്യമല്ലാത്ത സ്ഥിതിയാണ്. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രമേ ഒരു വന്യജീവിയെ കൊല്ലാൻകേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 11 അനുവദിക്കുന്നുള്ളു എന്നും ക്രിമിനൽ നിയമ നടപടി സംഹിത ഉപയോഗിക്കാൻ സാധിക്കയില്ല എന്നും ബഹുമാനപ്പെട്ട ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും പുറപ്പെടുവിച്ച, ജനവാസമേഖലകളിൽ എത്തുന്ന കടുവകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദീകരിക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയർ (എസ്.ഒ.പി), കാട്ടാനകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിക്കുന്ന ഗൈഡ്ലൈൻസ് എന്നിവയും ഇതിന് തടസം ആണ്.

കടുവ, പുലി എന്നിവ നാട്ടിലിറങ്ങിയാൽ ആദ്യപടി എന്ന നിലയിൽ ഒരു ആറംഗ സമിതി രൂപീകരിക്കണമെന്നത് പ്രായോഗികമല്ല. സ്ഥിരമായി മനുഷ്യന്റെ മരണത്തിന് കാരണമാകുന്ന, കൊല്ലുന്നത് ശീലമാക്കിയ കടുവയല്ലെങ്കിൽ അതിനെ യാതൊരു കാരണവശാലും 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കൊല്ലാൻ പാടില്ല. അടിയന്തര സാഹചര്യങ്ങളിൽ കാട്ടാനകളെ നേരിടുന്നതിനും ഇപ്രകാരം മാർഗനിർദ്ദേശങ്ങളും എസ്ഒപിയും നിലവിലുണ്ട്. ആനയെ തിരിച്ചറിയുന്നതിനുള്ള നടപടികൾ, അതിന്റെ ചലനം നിരീക്ഷിക്കൽ, ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയവ അതിൽ ചിലത് മാത്രം.

ഇതിനായി ഡി.എഫ്.ഒ അല്ലെങ്കിൽ വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ട്, അത് ശിപാർശചെയ്തുകൊണ്ട് സി.സി.എഫ് ന്റെ റിപ്പോർട്ട് എന്നിവ ലഭിച്ചാൽ മാത്രമേ മയക്കുവെടി വെച്ച് പിടിക്കാൻ ചീഫ് വൈൽഡ് വാർഡന് അനുമതി നൽകാൻ സാധിക്കുകയുള്ളൂ.

ഇത്തരം നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുന്നതുകൊണ്ടാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ പോലും കാലതാമസം നേരിടുന്നതും പൊതുജനങ്ങളുടെ പരാതിക്ക് കാരണമാകുന്നതും. കേന്ദ്രനിയമത്തിന്റെ പട്ടിക രണ്ടിൽ പറഞ്ഞ കാട്ടുപന്നിയെ പോലും ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് അവയെ ഏതുവിധേനയും കൊല്ലുന്നതിന് നിരവധി തവണ സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രസർക്കാർ ആവർത്തിച്ച് അനുമതി നിഷേധിച്ചിരിക്കുകയാണ്. മേൽ സാഹചര്യങ്ങൾ നിലവിലുള്ളതുകൊണ്ടാണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും അതിൻ കീഴിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച എല്ലാ കർശന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും കേരള നിയമസഭ പ്രമേയം വഴി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.