അന്താരാഷ്ട്ര വ്യാപാരമേള: വൈവിധ്യ വിസ്മയവുമായി കേരള പവിലിയൻ

post

രുചിയുടെയും കരകൗശലതയുടെയും വൈവിധ്യവുമായി 43-മത് അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളപവിലിയൻ വിസ്മയ കാഴ്ചയാകുന്നു. കാന്താരി ഹൽവയും ഉണക്കമീൻ ഫ്രൈയും കേരളത്തിൻ്റെ തനത് വിഭവങ്ങളും മുതൽ വിവിധ തരം കൗതുക വസ്തുക്കളും കേരള പവിലിയൻ്റെ ഭാഗമാണ്. കേരളത്തിൻ്റെ വികസനവും പ്രകൃതി ഭംഗിയും പ്രദർശിപ്പിക്കുന്ന എൽ.ഇ. ഡി വാളും കേരളത്തിൻ്റെ സാംസ്കാരിക തനിമയും വളർച്ചയും നിറം പകർന്നിരിക്കുന്ന ഡൂഡിൽ ആർട്ടും വൃത്താകൃതിയിലുള്ള ലോഞ്ചും പവിലിയനെ വിസ്മയക്കാഴ്ചയാക്കുന്നു.


തീം, കൊമേർഷ്യൽ ആശയത്തിൽ 24 സ്റ്റാളുകളാണ് കേരള പവിലിയനിൽ ക്രമീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വ്യാപാരമേളയുടെ മുഖ്യ പ്രമേയം ' വികസിത് ഭാരത്@ 2047' എന്നതാണ്. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയിൽ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവിലിയനിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. 250 ചതുരശ്രമീറ്ററിലാണ് കേരള പവിലിയൻ്റെ നിർമ്മാണം. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.ഐ.ടി സെസ്റ്റ് ആണ് കേരള പവിലിയൻ്റെ ഡിസൈനിംഗും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.


സാംസ്കാരിക വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, ടൂറിസം വകുപ്പ്, ഹാൻ്റെക്സ്, പഞ്ചായത്ത് വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ്, ഔഷധി, ഹാൻവീവ് , ഹാൻ്റ് ലൂം & ടെക്സ്റ്റയിൽസ്, കോഓപറേറ്റീവ് സൊസൈറ്റി , മാർക്കറ്റ് ഫെഡ്, കുടുംബശ്രീ, പ്ലാൻ്റേഷൻ ഡയറക്ടറേറ്റ്, ഹാൻൻ്റി ക്രാഫ്റ്റ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ( കൈരളി), ബാംബു വികസന കോർപ്പറേഷൻ, കയർ വികസന വകുപ്പ് , കേരഫെഡ്, അതിരപ്പള്ളി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, കൃഷി വകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, ഫിഷറീസ്(സാഫ്) മത്സ്യഫെഡ് എന്നിവയാണ് അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരള പവിലിയനിൽ അണിനിരക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ എം. സലിൻ , ഡപ്യൂട്ടി ഡയറക്ടർമാരായ വി.പി അശ്വതി, കെ.എസ് ശൈലേന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പവിലിയൻ തയ്യാറാക്കിയിരിക്കുന്നത്.