ഭൂമിതരംമാറ്റൽ നടപടികൾ വേഗത്തിലാക്കാൻ താലൂക്കുതല വീകേന്ദ്രീകരണ സംവിധാനം

post

**ഭൂമി തരം മാറ്റൽ ചുമതല ഇനി ഡെപ്യൂട്ടി കളക്ടർമാർക്കും

**സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.രാജൻ തിരുവനന്തപുരം കളക്ടറേറ്റിൽ നിർവഹിച്ചു


ഭൂമിതരം മാറ്റൽ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനായി താലൂക്കടിസ്ഥാനത്തിൽ റവന്യു വകുപ്പ് നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന് തുടക്കമായി. പുതിയ സംവിധാനം വഴി സംസ്ഥാനത്ത് നിലവിൽ 27 റവന്യൂ ഡിവിഷൻ ഓഫിസർ (ആർഡിഒ) /സബ് കളക്ടർമാർ തീർപ്പ് കൽപ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യും. സംസ്ഥാനത്തെ ഭൂമി തരംമാറ്റൽ അപേക്ഷകളുടെ തീർപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം റവന്യൂ ഡിവിഷണൽ ഓഫീസർമാർക്ക് മാത്രമുണ്ടായിരുന്ന അധികാരങ്ങൾ നിയമഭേദഗതിയിലൂടെ ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണൽ ഓഫീസുകളിലായി നിലവിൽ നടത്തി വരുന്ന ഭൂമി തരം മാറ്റൽ നടപടികൾ വീകേന്ദ്രീകരിച്ച് താലൂക്കടിസ്ഥാനത്തിൽ 71 ഡെപ്യൂട്ടി കളക്ടർമാർക്ക് നൽകി . ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ ജൂലൈ ഒന്നു മുതൽ പ്രവർത്തിക്കുന്ന ഈ സംവിധാനം, നൂറുകണക്കിന് അപേക്ഷകളുടെ തീർപ്പു വരുത്തൽ ദ്രുതഗതിയിലാക്കും. അപൂർവമായ മാറ്റങ്ങൾ പോലും വേഗത്തിൽ കൈകാര്യം ചെയ്യാൻ സജ്ജമാണ് പുതിയ സംവിധാനം.

ഡെപ്യൂട്ടി കളക്ടർമാരെ കൂടി ഉൾപ്പെടുത്തി നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഭൂമി തരം മാറ്റൽ നടപടികളിൽ ആറ് മാസത്തിനുള്ളിൽ കൃത്യമായ തീരുമാനമാകുമെന്ന് മന്ത്രി പറഞ്ഞു. ഭൂമിതരംമാറ്റൽ നടപടികൾക്ക് വേഗത വർധിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കുന്നതിനും ഉദ്യോഗസ്ഥ വിന്യാസത്തിൽ വരുത്തുന്ന മാറ്റങ്ങളോടെ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. തരംമാറ്റൽ നടപടികളിൽ ഏജന്റുമാരുടെ ഇടപെടൽ അനുവദിക്കില്ലെന്നും ഇത്തരം കച്ചവടക്കണ്ണോടെയുള്ള ഏജന്റുമാരെ നിയന്ത്രിക്കുന്നതിന് റവന്യുവിജിലൻസ് വിഭാഗത്തിന്റെ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായിരുന്നു. ജനങ്ങളുടെ ദീർഘനാളത്തെ ആഗ്രഹമാണ് ഭൂമിതരംമാറ്റൽ നടപടികൾ ലഘൂകരിക്കാനും അതിവേഗത്തിലാക്കാനുമുള്ള പുതിയ സംവിധാനത്തിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും താലൂക്കുകളിലെ സങ്കീർണമായ പ്രശ്നങ്ങൾ മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതിനായി പരിശ്രമിച്ച റവന്യൂ വകുപ്പ് മന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു. വി.കെ പ്രശാന്ത് എം എൽ എ വിശിഷ്ടാതിഥി ആയി പരിപാടിയിൽ പങ്കെടുത്തു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാന്റ് റവന്യൂ എക്‌സിക്യൂട്ടീവ് ജോയിന്റ് കമ്മീഷണർ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഐ എൽ ഡി എം എ.ഗീത, ജില്ലാ കളക്ടർ ജെറോമിക് ജോർജ് , സബ് കളക്ടർ ഡോ അശ്വതി ശ്രീനിവാസ്, സിവിൽ സ്റ്റേഷൻ ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

വന്യൂ രേഖകളിൽ ഒരു ഇനത്തിൽപ്പെട്ട ഭൂമി മറ്റൊരു ഇനത്തിൽ രേഖപ്പെടുത്തുന്നതിനെയാണ് 'തരംമാറ്റൽ' എന്നു പറയുന്നത്. ഭൂമിയുടെ വിവിധ തരംഇനങ്ങൾ പുരയിടം, കൃഷി നിലം, തണ്ണീർത്തടം എന്നിവയായി രേഖപ്പെടുത്തപ്പെടുന്നു. നൽകിയിരിക്കുന്ന നെൽവയൽ/തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം, തയാറാക്കിയ ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭൂമികളാണ് സാധാരണയായി തരംമാറ്റത്തിനായി അപേക്ഷിക്കപ്പെടുന്നത്. തരംമാറ്റൽ പ്രക്രിയ ഡാറ്റാ ബാങ്കിൽ നിന്ന് ഭൂമി ഒഴിവാക്കൽ,തരംമാറ്റലിനുള്ള ഉത്തരവ് സമ്പാദിക്കൽ,റവന്യൂ രേഖകളിൽ 'ഇനംമാറ്റം' വരുത്തൽ എന്നിങ്ങനെ മൂന്ന് പ്രധാന ഘട്ടങ്ങളിലാണ് തരംമാറ്റൽ നിർവ്വഹിക്കുന്നത്.

സംസ്ഥാനത്ത് ഭൂനികുതിയുൾപ്പടെ പ്രധാന ഇടപാടുകൾ ഓൺലൈൻ സംവിധാനത്തിലൂടെയാക്കിയതിനെ തുടർന്ന് ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുക്കണക്കിന് അപേക്ഷകൾ ഓരോ ആർഡിഒ ഓഫീസുകളിലും ലഭിക്കുന്നുണ്ട്. 4,26,902 ലക്ഷം അപേക്ഷകളാണ് തരമാറ്റത്തിനായി ഇതുവരെ ലഭിച്ചത്. ഇതിൽ 98 ശതമാനവും തീർപ്പുകൽപ്പിച്ചു. ഭൂമിതരം മാറ്റൽ നടപടികൾ അതിവേഗത്തിലാക്കുന്നതിനായി ആവശ്യമായ സോഫ്റ്റ്വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനങ്ങളും പൂർത്തിയായിട്ടുണ്ട്. 68 ജൂനിയർ സൂപ്രണ്ട് തസ്തികയിലും 181 ക്ലർക്ക് തസ്തികയിലും ജീവനക്കാരുണ്ട്. കൂടാതെ 123 സർവെയർമാരെ താൽക്കാലികമായി നിയമിക്കും. വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസുകളിൽ നിന്നുള്ള 779 ഒഎമാരെയും 243 ടൈപ്പിസ്റ്റ്മാരെയും വില്ലേജ്/താലൂക്ക് ഓഫീസുകളിലേക്ക് പുനർവിന്യസിച്ചു.