മലപ്പുറം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യോത്പന്ന കിറ്റുകള്‍ നല്‍കാന്‍ വിപുലമായ സംവിധാനങ്ങള്‍

post

നിലവില്‍ 20,375 കിറ്റുകള്‍ വിതരണം ചെയ്തു

മലപ്പുറം : ലോക്ക് ഡൗണില്‍ ജോലിയും കൂലിയും ഇല്ലാതായ അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമായി ജില്ലാ ഭരണകൂടം താമസ സ്ഥലത്ത് എത്തിച്ചു നല്‍കിയ ഭക്ഷ്യോത്പന്ന കിറ്റുകള്‍. തൊഴിലാളികള്‍ക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ സാധനങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. വില്ലേജ് ഓഫീസറും വാര്‍ഡ് കൗണ്‍സിലറുമടങ്ങുന്ന സംഘമാണ് കിറ്റുകള്‍ എത്തിക്കുന്നത്.

ഒരാള്‍ക്ക് ഒരാഴ്ചയിലേക്കുള്ള ഭക്ഷണ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. 500 ഗ്രാം പഞ്ചസാര, 250 ഗ്രാം ചെറുപയര്‍, 250 ഗ്രാം കടല, 250 ഗ്രാം തുവരപ്പരിപ്പ്, 250 ഗ്രാം ഉഴുന്ന്, 500 മില്ലീ ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം തേയില, ഒരു കിലോ ഗ്രാം ആട്ടപ്പൊടി, ഒരു കിലോ ഗ്രാം അരി, 100 ഗ്രാം മുളകുപൊടി, 100 ഗ്രാം മല്ലിപ്പൊടി, ഒരു കിലോ ഗ്രാം സവാള, ഒരു കിലോഗ്രാം ഉരുളക്കിഴങ്ങ് എന്നിവയാണ് ഭക്ഷണ കിറ്റിലുള്ളത്.

ജില്ലയില്‍ ഇതുവരെ 20,375 കിറ്റുകളാണ് വിതരണം ചെയ്തത്. ഇന്നലെ (ഏപ്രില്‍ 01) 9,763 അതിഥി തൊഴിലാളികള്‍ക്ക് കിറ്റുകള്‍ എത്തിച്ചു നല്‍കിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി രണ്ട് കണ്‍ട്രോള്‍ റൂമുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനോടകം ഇവിടെ 300 ടെലഫോണ്‍ കോളുകള്‍ ലഭിച്ചു. അപ്പോള്‍തന്നെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്തു. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി പഞ്ചായത്ത് തലം മുതല്‍ ജില്ലാ തലം വരെ മൂന്ന് വ്യത്യസ്ത കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റേയും വില്ലേജ് ഓഫീസറുടേയും മേല്‍നോട്ടത്തിലും താലൂക്ക് തലത്തില്‍ തഹസില്‍ദാറുടെ മേല്‍നോട്ടത്തിലും പ്രവര്‍ത്തിക്കുന്നതോടൊപ്പം ജില്ലാ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ മുഖ്യ സമിതിയും സജീവമാണ്.

താലൂക്ക് തലത്തില്‍ ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ചുമതല തഹസില്‍ദാര്‍മാര്‍ക്കാണ്. പഞ്ചായത്ത് തലത്തില്‍ വാങ്ങുന്ന സാധനങ്ങള്‍ക്കൊപ്പം വിവിധ വ്യക്തികളും സംഘടനകളും സംഭാവനയായി നല്‍കുന്ന ഉത്പന്നങ്ങളും വിതരണം ചെയ്യുന്നവയില്‍ ഉള്‍പ്പെടും. റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, തൊഴില്‍ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് അതിഥി തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വിജയകരമായ രീതിയില്‍ ജില്ലയില്‍ മുന്നേറുന്നതെന്നും ഈ ഉദ്യമത്തിനു പിന്നിലുള്ള എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു.