മനുഷ്യ- വന്യജീവി സംഘർഷം: സർക്കാർ കൈക്കൊണ്ട നടപടികൾ ഉന്നതതല യോഗം അവലോകനം ചെയ്തു

അന്തരീക്ഷത്തിൽ ചൂട് വർധിച്ചു വരുമ്പോൾ വന്യജീവികൾ നാട്ടിലേക്കിറങ്ങി മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാവുകയാണെന്നും സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇത് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ ഉന്നതതല യോഗം അവലോകനം ചെയ്തുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വനം വകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാനതല കൺട്രോൾറൂം തുറന്നിട്ടുണ്ട്. ഉദ്യോഗസ്ഥരെ നിയോഗിച്ചു. 36 വനം ഡിവിഷനുകളിൽ എമർജൻസി ഓപ്പറേഷൻ സെന്റർ തുടങ്ങാനുള്ള നടപടി പുരോഗമിക്കുകയാണ്. വന്യ ജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് സർക്കിൾ/ഡിവിഷൻ തലത്തിൽ വാട്ട്സ്അപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പഞ്ചായത്ത് തലത്തിൽ വാട്ട്സ്അപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ആർ.ആർ.ടികളിലും മനുഷ്യ-വന്യജീവി സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിലുമായി 900ത്തോളം താൽക്കാലിക വാച്ചർമാരുടെ സേവനം ആവശ്യാനുസരണം വിനിയോഗിച്ച് വരുന്നുണ്ട്.
വയനാട് മേഖലയിലെ 66 തോട്ടങ്ങളിൽ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ അടിക്കാടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ച് വരികയാണ്. മൂന്നാർ മേഖലയിലെ തോട്ടം ഉടമ/ മാനേജർമാരുടെ യോഗം വനം, റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തി. നിലവിൽ ലഭ്യമായ ജീവനക്കാരെ പുനർവിന്യസിച്ച് 28 ആർ.ആർ.ടികൾ പ്രവർത്തിച്ചു വരുന്നുണ്ട്. 64 പമ്പ് ആക്ഷൻ തോക്കുകൾ, രണ്ട് ട്രാങ്കുലൈസർ തോക്കുകൾ, നാല് ഡ്രോണുകൾ എന്നിവ വാങ്ങുന്നതിന് നടപടിയായിട്ടുണ്ട്.
പഞ്ചായത്ത് അടിസ്ഥാനത്തിൽ 264 ജനജാഗ്രതാ സമിതികൾ നിലവിലുണ്ട് ഇവയെ ശക്തിപ്പെടുത്തി പ്രവർത്തനസജ്ജമാക്കുന്നതാണ്. വന്യജീവി സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ആവശ്യമായതോതിൽ വെള്ളത്തിൻ്റെ ലഭ്യത ഉറപ്പാക്കാൻ നടപടിയെടുക്കുന്നുണ്ട്. വയനാട് വനമേഖലയിൽ 341ഉം ഇടുക്കിയിൽ 249ഉം കുളങ്ങൾ പരിപാലിച്ചു വരുന്നു. കുളങ്ങൾ/ചെക്ക് ഡാമുകൾ എന്നിവ പുതുതായി നിർമ്മിക്കുന്നതിന് സി.എസ്.ആർ ഫണ്ടിൽ നിന്ന് തുക ലഭ്യമാക്കാനുള്ള നടപടിയെടുക്കുന്നുണ്ട്. വാട്ടർ ടാങ്കുകൾ നിർമ്മിക്കാനും ആലോചിക്കുന്നുണ്ട്.
വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരമായി നൽകാനുള്ള 13.70 കോടി രൂപയിൽ 6.45 കോടി രൂപ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 7.26 കോടി രൂപ വിതരണം ചെയ്യുന്നതിനുള്ള നടപടി പുരോഗമിച്ചു വരികയാണ്. മനുഷ്യ -വന്യ ജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി കിഫ്ബി മുഖാന്തരം അനുവദിച്ചിട്ടുള്ള 100 കോടി രൂപക്ക് പുറമേ കിഫ്ബി മുഖേന തന്നെ 110 കോടി രൂപയ്ക്കുള്ള കരട് പ്രപ്പോസൽ തയ്യാറാക്കിയിട്ടുണ്ട്. ദീർഘകാല- ഹ്രസ്വകാല പദ്ധതികൾക്കുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അന്തർദേശിയ ദേശിയ വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കുന്നതിനുള്ള പ്രപ്പോസൽ ഒരാഴ്ചക്കകം ലഭ്യമാകും.
കേരള, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഇൻറർസ്റ്റേറ്റ് കോ ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങൾ ഫെബ്രുവരി 13നും 28നും ചേർന്നിട്ടുണ്ട്. ചീഫ് ഫോറസ്റ്റ് കരൺസർവേറ്റർ തല മീറ്റിങ്ങ് ഫെബ്രുവരി 14നും മന്ത്രിതല യോഗം മാർച്ച് 10നും ബന്ദിപ്പൂരിൽ വെച്ച് ചേർന്നു.
ഏപ്രിലിൽ അന്താരാഷ്ട്ര വിദഗ്ധരെ പങ്കെടുപ്പിച്ച് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ സെമിനാർ സംഘടിപ്പിക്കും. വനം വകുപ്പിൽ വൈൽഡ് ലൈഫ് വെറ്ററിനറി വിഭാഗം ശക്തിപ്പെടുത്തും. അധിനിവേശ സസ്യങ്ങൾ ഒഴിവാക്കാനുള്ള നടപടി കൈക്കൊള്ളും. ആനയെ അകറ്റുന്ന പ്രത്യേക തരം തേനീച്ചയെ അനുയോജ്യമായ മേഖലകൾ കണ്ടെത്തി വളർത്താനും തീരുമാനിച്ചു. അത്തരം തേനീച്ചകൾ കരടികളെ ആകർഷിക്കുമെന്ന് പറയപ്പെടുന്നുണ്ട്. അതുകൊണ്ട് കരടികൾ ഇല്ലാത്ത മേഖലകളിലാണ് ഇവയെ വളർത്താൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.