ഫയർ ആൻഡ് റസ്‌ക്യു വനിതാ ഓഫീസർ നിയമനം ചരിത്രത്തിലെ സുവർണ നിമിഷം: മുഖ്യമന്ത്രി

post

ചരിത്രത്തിലാദ്യമായി ഫയർ ആൻഡ് റെസ്‌ക്യു ആദ്യ വനിത ഓഫീസർമാരുടെ നിയമനവും പാസിംഗ് ഔട്ട് പരേഡും ചരിത്രത്തിലെ സുവർണ നിമിഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പേരൂർക്കട എസ്.എ.പി ക്യാമ്പിൽ 82 വനിതകളടങ്ങുന്ന ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. സാർവദേശിക വനിതാദിനത്തിന്റെ ഭാഗമായിത്തന്നെ വനിതകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചത് കൂടുതൽ ആഹ്ലാദകരമാണ്.


എൽ.ഡി.എഫ് സർക്കാരാണ് സേനയിലേക്ക് സ്ത്രീകളെ നിയമിക്കുന്നതിനുള്ള തീരുമാനമെടുത്തത്. ദുരന്ത നിവാരണത്തിലെന്ന പോലെ സാമൂഹിക സുരക്ഷിതത്വത്തിനും വലിയ ഉത്തരവാദിത്തമാണ് ഓരോരുത്തർക്കും നിർവഹിക്കാനുള്ളത്. മികച്ച അക്കാദമി യോഗ്യത ഉള്ളവരാണ് ഓരോരുത്തരും. നാല് പേർ ബിടെക് യോഗ്യതയുള്ളവരും 26 പേർ ബിരുദാനന്തര ബിരുദധാരികളുമാണ്. 50 പേർ ബിരുദധാരികളും 2 പേർ ഡിപ്ലോമാ യോഗ്യതയുള്ളവരുമാണ്. സമഗ്രമായ ഒരു വർഷത്തെ പരിശീലമാണ് സേനാംഗങ്ങൾക്ക് ലഭിച്ചത്. മികച്ച രീതിയിൽ കൃത്യനിർവഹണം നടത്തുന്നതിന് ലഭിച്ച പരിശീലനം ഓരോരുത്തർക്കും ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


പ്രളയ, കോവിഡ് ഘട്ടങ്ങളിൽ മാതൃകാപരമായി പ്രവർത്തിക്കാൻ ഫയർഫോഴ്സിനായി. വനിതാ ഓഫീസർമാരുടെ കടന്നു വരവ് സേനയിൽ ലിംഗസമത്വം ഉറപ്പാക്കും. വനിതകൾക്ക് അപ്രാപ്യമായ ഒരു മേഖലയും ഇല്ല എന്ന് കേരളം തെളിയിക്കുന്നുവെന്നും സേനയുടെ കാര്യപ്രാപ്തി വർദ്ധിക്കുന്നതിന് വനിതകളുടെ പ്രാതിനിധ്യം ഗുണമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.