ഹാപ്പിനസ് ചലച്ചിത്രമേളയ്ക്ക് കൊടിയേറി

ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ കണ്ണൂരിലെ തളിപ്പറമ്പില്‍ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കൊടിയേറി. തെന്നിന്ത്യന്‍ നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം ഹാപ്പിനസ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു.
സിനിമ ചെയ്യാന്‍ എളുപ്പമാണെന്നും വളരെ നല്ല സിനിമകള്‍ ചെയ്യുക എന്നത് അത്ഭുതമാണെന്നും സുഹാസിനി പറഞ്ഞു. ആ അത്ഭുതം കാണാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നാം നമ്മളെത്തന്നെ കാണുന്ന കണ്ണാടിയാണ് സിനിമ. യാഥാര്‍ഥ്യ ബോധമുള്ള കഥകള്‍ ജനിക്കുമ്പോഴാണ് അത് സാധ്യമാകുക. കലാകാരന്‍മാര്‍, നിരൂപകര്‍, വിമര്‍ശകര്‍, പ്രേക്ഷകര്‍ എന്നിവര്‍ ഒത്തുചേരുകയും കലയെ ആഘോഷമാക്കുകയും ചെയ്യുന്ന ഇടമാണ് ചലച്ചിത്രമേളകൾ. തെന്നിന്ത്യയില്‍ മലയാള സിനിമ തികച്ചും വ്യത്യസ്തമാണ്. കഥയിലെ യാഥാര്‍ഥ്യ ബോധമാണ് മലയാളത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതെന്നും സുഹാസിനി പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി ക്ലാസിക്, ക്ലാസിക് ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന ചിത്രമായി കെന്‍ ലോച്ചിന്റെ 'ദ ഓള്‍ഡ് ഓക്ക്' പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളാണ് മേളയിലുള്ളത്. നവതി നിറവിലത്തെിയ എം.ടിക്കും നടന്‍ മധുവിനും ആദരവായി ഇരുവരുടെയും ചലച്ചിത്ര ജീവിതത്തില്‍ നിന്നുള്ള അനര്‍ഘ നിമിഷങ്ങള്‍ ഒപ്പിയെടുത്ത 'എം.ടി, മധു @90' എന്ന എക്സിബിഷന്‍ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ചിട്ടുണ്ട്.
ക്ലാസിക് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സിനിമ മനുഷ്യനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും ലോകത്തെ വൈവിധ്യങ്ങളെ ഏകോപിപ്പിക്കാനുള്ള ശേഷി സിനിമക്കുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ ഫെസ്റ്റിവെല്‍ ബുക്ക് നടന്‍ സന്തോഷ് കീഴാറ്റൂരിന് നല്‍കി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഫെസ്റ്റിവെല്‍ ബുള്ളറ്റിന്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കുക്കു പരമേശ്വരന് നല്‍കി പ്രകാശനം ചെയ്തു.