മികച്ച സേവനം കാഴ്ചവെച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് മെഡൽ സമ്മാനിച്ചു

post

കേരളത്തിലേത് ജനസൗഹൃദ എക്‌സൈസ് സേന: മന്ത്രി എം ബി രാജേഷ്

മുഖ്യമന്ത്രിയുടെ 2022 ലെ എക്സൈസ് മെഡല്‍ദാനവും അവാര്‍ഡ് വിതരണവും തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് തൃശ്ശൂരിൽ നിർവഹിച്ചു. പരേഡിനെയും മന്ത്രി അഭിവാദ്യം ചെയ്തു. കേരളത്തിലേത് ജനസൗഹൃദ എക്‌സൈസ് സേനയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

എക്‌സൈസ് സേനക്ക് ഉടനടി 33 വാഹനങ്ങള്‍ കൂടി ലഭ്യമാക്കും. അടുത്ത ബജറ്റില്‍ കൂടുതല്‍ വാഹനങ്ങളും ഡ്രഗ് ഡിറ്റക്ടറുകളും അതിര്‍ത്തിയിലെ ലഹരി കടത്ത് തടയുന്നതിന് ആധുനിക സംവിധാനങ്ങള്‍ കൂടി തുടര്‍ന്നും ഉറപ്പാക്കും. ലഹരി കടത്തിനെതിരെ ആന്റമാന്‍ നിക്കോബാറില്‍ പോയി കേരളത്തിന്റെ എക്‌സൈസ് സേന നടത്തിയ അന്വേഷണം അഭിമാനകരമായിരുന്നു. ജനങ്ങളെ അണിനിരത്തിയുള്ള ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിനുകളിലൂടെ എക്‌സൈസ് സേന ലോകത്തിന് മികച്ച മാതൃക സൃഷ്ടിച്ചു. ഇതിലൂടെ ജനങ്ങളും എക്‌സൈസും തമ്മിലുള്ള ബന്ധവും ശക്തമായി. കാലാനുസൃതയമായ മാറ്റത്തെ ഉള്‍ക്കൊണ്ട് കാര്യക്ഷമമായി വലിയ ഉത്തരവാദിത്വത്തോടെയാണ് സേന പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


മികച്ച സേവനം കാഴ്ചവെച്ച 24 പേര്‍ക്ക് 2022 വര്‍ഷത്തെ കേരള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലും 35 പേര്‍ക്ക് 2022- 23 വര്‍ഷത്തെ ബാച്ച് ഓഫ് എക്സലന്‍സ് ബഹുമതിയും 2023 വര്‍ഷത്തെ ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള വെണ്മ കമ്മീഷണേഴ്‌സ് പുരസ്‌കാരങ്ങള്‍ ദക്ഷിണ, മധ്യ, ഉത്തര മേഖലകളിലെ എക്‌സൈസ് റേഞ്ച് ഓഫീസുകള്‍ക്കും സമ്മാനിച്ചു.

തൃശൂരിലെ സംസ്ഥാന എക്സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആറാമത് ബാച്ചിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ട്രെയിനിയും 29, 10, 11 തുടങ്ങിയ ബാച്ചുകളിലെ വനിതകളും പുരുഷന്മാരും അടങ്ങുന്ന സിവില്‍ എക്‌സൈസ് ഓഫീസര്‍മാരാണ് പരേഡില്‍ അണിനിരന്നത്. 70 ദിവസം കൊണ്ടാണ് മാര്‍ച്ച് പാസ്റ്റിന് വേണ്ടി ട്രെയിനി ഉദ്യോഗസ്ഥകരെ സജ്ജമാക്കിയത്.