കേരളത്തില്‍ അനൗപചാരിക വിദ്യാഭ്യാസം നടപ്പാക്കണം: പ്രൊഫ കേശവന്‍ വെളുത്താട്ട്

post

തൃശ്ശൂര്‍: വിദ്യാര്‍ഥികള്‍ക്ക് അനുഭവങ്ങളിലൂടെയുള്ള പാഠങ്ങള്‍ പഠിപ്പിക്കാന്‍ കേരളത്തില്‍ അനൗപചാരിക വിദ്യാഭ്യാസം നടപ്പാക്കണമെന്ന് ചരിത്രകാരനും തീരദേശ പൈതൃക പഠനകേന്ദ്രം ഡയറക്ടറുമായ പ്രൊഫ. കേശവന്‍ വെളുത്താട്ട് പറഞ്ഞു. കോട്ടപ്പുറം ചേരമാന്‍ പറമ്പ് മുസിരിസ് ആക്റ്റിവിറ്റി സെന്ററില്‍ നടന്ന മുസിരിസ് പൈതൃക വാരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തൊട്ടുകാണിക്കാന്‍ പറ്റുന്നതും പറ്റാത്തതുമായ പലതരം പൈതൃകങ്ങളുണ്ട്. അവ മനസ്സിലാക്കി മുന്നോട്ട് പോകണമെങ്കില്‍ ഇത്തരത്തിലുള്ള വിദ്യാഭ്യാസമാണ് വരും തലമുറയ്ക്ക് നല്‍കേണ്ടത്. ജാതീയ ഉച്ചനീചത്വങ്ങളും അയിത്തവും കലയും സാഹിത്യവും ജ്യോതിഷ പാരമ്പര്യവും ജീവിതായോധന ഉപാധികളും എല്ലാം തന്നെ പൈതൃകമാണ്. അതില്‍ നിന്ന് നല്ലതും ചീത്തയുമായ പൈതൃകങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ വരുംതലമുറയ്ക്ക് അനുഭവങ്ങള്‍ നല്‍കണം. മനുഷ്യന്‍ മനുഷ്യജീവിതത്തില്‍ നിന്ന് ബാക്കിയാക്കുന്നതാണ് പൈതൃകമെന്നും അദ്ദേഹം പറഞ്ഞു. 

മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി. എം. നൗഷാദ്, മാര്‍ക്കറ്റിങ്ങ് മാനേജര്‍ അന്‍ഷാദ് അലി, മിഥുന്‍ തുടങ്ങിയവര്‍ ങ്കെടുത്തു. സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നവംബര്‍ 25 വരെയാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.