ജനപിന്തുണ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരും : മുഖ്യമന്ത്രി

post

സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം വർധിച്ചതായും ഇത് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടന്നുകയായിരുന്നു മുഖ്യമന്ത്രി. മത രാഷ്ട്രീയ ഭേദചിന്തയേതുമില്ലാതെ എല്ലാവരും നവകേരള സദസ്സിൽ പങ്കെടുക്കുന്നത് നാടിന്റെ മുന്നേറ്റത്തിനും ഭാവിക്കും ഇത്തരം പരിപാടികൾ ആവശ്യമാണെന്ന നിലപാട് ജനങ്ങൾക്കുള്ളത് കൊണ്ടാണ്. നമ്മുടെ നാടിന്റെ ഭാവി സുരക്ഷിതമാവണം. യുവതലമുറയാണ് ഭാവി തലമുറ. അവർ നമ്മെ കുറ്റപ്പെടുത്തിക്കൂടാ. ഓരോ രംഗത്തും വികാസവും മുന്നറ്റവും ഉണ്ടാക്കാനാവണം. അതിന് ജനങ്ങൾ ഒരേ മനസ്സോടെ അണിനിരക്കുന്നുണ്ട് എന്ന് ഓരോ നവകേരള സദസ്സിലും വന്നു ചേരുന്ന ജനം തെളിയിക്കുന്നു.

നാടിന്റെയും ജില്ലയുടെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കേന്ദ്ര , സംസ്ഥാന, പ്രാദേശിക സർക്കാറുകൾ എന്നിവയെല്ലാം ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ നാടിന്റെ വികസനം സാധ്യമാവൂ. വർഗീയതക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാനത്തിനുള്ളത്. വർഗീയതയിലധിഷ്ഠിതമായ കേന്ദ്ര സർക്കാറിന് ഇത് അംഗീകരിക്കാനാവാത്തതിനാൽ സംസ്ഥാനത്തിന് അർഹമായ നികുതി വിഹിതം, ഗ്രാന്റുകൾ തുടങ്ങിയവ നൽകാതെ തടഞ്ഞു വെച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് ശ്രമം. കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന ഈ നിലപാടിനെതിരെ പ്രതികരിക്കാൻ പ്രതിപക്ഷം ഭയക്കുകയാണ്. പാലസ്തീൻ വിഷയത്തിലും രാജ്യവിരുദ്ധ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംഘാടക സമിതി ചെയർമാൻ യു. ഷറഫലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻകുട്ടി, കെ.രാജൻ, നവകേരള സദസ്സ് ഏറനാട് മണ്ഡലം നോഡൽ ഓഫീസർ പ്രദീപ് കുമാർ, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.