വികസനത്തിനു വഴി കാട്ടാൻ പ്രഭാത യോഗം; ഉയർന്നു വന്നത് നിരവധി നിർദ്ദേശങ്ങൾ

post

സംസ്ഥാനത്തിന്റെയും മലപ്പുറം ജില്ലയുടെയും വികസനത്തിന് നവീന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ച് നവകേരള സദസിന്റെ പ്രഭാത യോഗം. മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, കോട്ടയ്ക്കൽ, വള്ളിക്കുന്ന്, വേങ്ങര നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളാണ് പ്രഭാത യോഗത്തിൽ പങ്കെടുത്തത്.

കോട്ടയ്ക്കൽ ആര്യവൈദ്യ ശാല മാനേജിങ് ട്രസ്റ്റി ഡോ. മാധവൻ കുട്ടി വാര്യർ, മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ, മലപ്പുറം സെന്റ് ഫെറോന ചർച്ച് വികാരി മോൺസിഞ്ഞോർ വിൻസെന്റ് അറയ്ക്കൽ, എം.ഇ.സ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, നർത്തകി വി.പി മൻസിയ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ തുടങ്ങി വ്യാപാരി, രാഷ്ട്രീയ, സാംസ്‌കാരിക, കായിക, ആരോഗ്യ മേഖലകളിൽ നിന്നുള്ള 200 ഓളം പ്രത്യേകം ക്ഷണിതാക്കളാണ് മുഖ്യമന്ത്രിക്ക് മുന്നിൽ നാടിന്റെ വികസനത്തിനായുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചത്.

ജില്ലയുടെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട് ക്ഷണിതാക്കൾ ഉന്നയിച്ച കാര്യങ്ങൾ പ്രത്യേകമായി തന്നെ പരിഗണിക്കുമെന്ന് എല്ലാവർക്കും മുഖ്യമന്ത്രി ഉറപ്പു നൽകി. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ആയുർവേദ മേഖലയുടെ ഉന്നമനത്തിന് ആയുർവേദ പ്രൊമോഷൻ കൗൺസിൽ സർക്കാർ തലത്തിൽ രൂപീകരണമെന്ന് കോട്ടയ്ക്കൽ ആയുർവേദ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. മാധവൻകുട്ടി വാര്യർ അഭ്യർഥിച്ചു. ആയുർവേദ മേഖലയെ ചേർത്തുപിടിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും കൗൺസിൽ രൂപീകരിക്കുന്ന കാര്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ മെഡിസെപ് പദ്ധതിയിൽ ആയുർവേദ മേഖലയെയും കൂടി ഉൾപ്പെടുത്തണം. അംഗീകാരമില്ലാതെ പ്രാക്ടീസ് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആയുർവേദ റിസോർട്ട്, ഹോസ്പിറ്റൽ എന്നിവയെ വേർതിരിക്കുന്ന കൃത്യമായ മാർഗരേഖ ഉണ്ടാക്കണമെന്നും ഡോ. മാധവൻകുട്ടി വാര്യർ അഭ്യർഥിച്ചു.

ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന ഒരു മന്ത്രിസഭയെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്ന് മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു. ജില്ലയിൽ ഹയർ സെക്കൻഡറി മേഖലയിൽ പ്ലസ് വൺ സീറ്റ് വർധിപ്പിക്കണമെന്നും പോക്സോ കേസുകൾ ദുരുപയോഗം ചെയ്യുന്ന പ്രവണതക്കെതിരേ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രശ്‌നത്തിൽ ശാശ്വത പരിഹാരമുണ്ടാക്കുമെന്നും ഇതിനായുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികായണെന്നും മുഖ്യമന്ത്രി മറുപടി നൽകി. പുതുതായി കൂടുതൽ കോഴ്‌സുകൾ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ, പോക്സോ കേസുകൾ ദുരുപയോഗം ചെയ്യുന്നു എന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും ഗൗരവമായി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും അധിക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ജില്ലയിൽ സർക്കാർ എൻജിനീയറിങ് കോളെജ്, ബി എഡ് കോളെജ് എന്നിവ ആരംഭിക്കുക, മഞ്ചേരി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ബുഖാരി തങ്ങൾ ഉന്നയിച്ചു. പ്രളയം, ഓഖി, നിപ്പ, കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ കൃത്യമായ ഏകോപനത്തിലൂടെ അതിജീവിച്ച സർക്കാരിനെ അദ്ദേഹം പ്രശംസിച്ചു.


ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്ത് നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന സർക്കാരാണിതെന്ന് മലപ്പുറം ഫെറോണ ചർച്ച് വികാരി മോൻസിഞ്ഞോർ വിൻസന്റ് അറയ്ക്കൽ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് നൽകിയിരുന്ന സ്‌കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തിയപ്പോൾ കേരള സർക്കാർ 'കെടാവിളക്ക്' പദ്ധതി ആവിഷ്‌കരിച്ചത് ഏറെ സഹായകരമാണ്. കെടാവിളക്ക് സ്‌കോളർഷിപ്പ് പരിധിയിൽ കൂടുതൽ സമുദായങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കോളർഷിപ്പ് പരിധിയിൽ അർഹരായവരെ ഉൾപ്പെടുന്ന കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

ഭിന്നശേഷിക്കാരിൽ 70 ശതമാനം പേരും സ്വയംതൊഴിൽ എടുക്കാൻ പ്രാപ്തരാണെന്നും പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിൽ ഈ വിഭാഗക്കാർക്ക് നാലു ശതമാനം തൊഴിൽ സംവരണം അനുവദിക്കണമെന്നും ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന തോരപ്പ മുസ്തഫ പറഞ്ഞു. മലപ്പുറത്തെ ഹെറിറ്റേജ് ജില്ലയായി പ്രഖ്യാപിച്ച് ഒരു സാംസ്‌കാരിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് നർത്തകി വി.പി മൻസിയ അഭ്യർത്ഥിച്ചു. ആവശ്യങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

കായികരംഗത്തെന്നും മികച്ച കളിക്കാരെ സൃഷ്ടിക്കുന്ന മലപ്പുറം ജില്ലയിലെ സർക്കാർ/എയ്ഡഡ് കോളെജുകളിൽ സ്പോർട്സ് കോംപ്ലക്സ് നിർമിക്കണമെന്നും സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന കാസ്പ് പദ്ധതിയിൽ ഉണ്ടാകുന്ന കുടിശ്ശിക പ്രതിസന്ധി പരിഹരിക്കണമെന്നും ഡോ. ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു. കായികരംഗത്ത് എന്നും പ്രോത്സാഹനം നൽകാൻ സർക്കാർ തയ്യാറാണെന്നും കുടിശ്ശിക നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് കാലത്തിന് ശേഷം യു.പി, ഹൈസ്‌കൂൾ തലത്തിലെത്തിയ കുട്ടികൾക്ക് ഇന്നും എഴുതാനും വായിക്കാനും അറിയാത്ത അവസ്ഥയുണ്ടെന്ന് ഇതിന് പരിഹാരം കാണണമെന്നും ഇന്റർവെൽ സ്റ്റാർട്ട് അപ്പ് പ്രതിനിധി അസ്ലഹ് തടത്തിൽ ആവശ്യപ്പെട്ടു. സ്പോർട്സ് കൗൺസിൽ പ്രവർത്തനം കാര്യക്ഷമമാക്കണം, സ്പോർട്സ് അക്കാദമികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മോണിറ്ററിങ് സമിതി രൂപീകരിക്കണം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമിക്കണം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം കോംപ്ലക്സ് അരംഭിക്കണം തുടങ്ങിയ കാര്യങ്ങൾ കായിക രംഗത്തു നിന്നുള്ള ഡോ.സുധീർകുമാർ ആവശ്യപ്പെട്ടു. ജില്ലയിലെ കായികമേഖലയെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

കാലിക്കറ്റ് എയർപോർട്ട് വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ മികച്ച നഷ്ടപരിപരിഹാരത്തുകയാണ് നൽകിയതെന്ന് ചേംബർ ഓഫ് കോമെഴ്സ് പ്രതിനിധി കെ.വി അൻവർ പറഞ്ഞു. കോട്ടക്കുന്നിൽ സാംസ്‌കാരിക വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന 2.6 ഏക്കർ ഭൂമി ഉപയോഗപ്പെടുത്തി സാംസ്‌കാരിക ചത്വരം സ്ഥാപിക്കാമെന്ന അഭിപ്രായവും അദ്ദേഹം അറിയിച്ചു. വർഷങ്ങളായി പ്രവാസ ജീവിതംനയിച്ച് നാട്ടിലെത്തിയവർക്ക് പുനരധിവാസം ഉറപ്പാക്കണം, ക്ഷേമനിധിയിൽ അംഗമാകാനുള്ള പ്രായപരിധി ഒഴിവാക്കണം, ചെറുകിട-ഇടത്തരം സംരംഭം ആരംഭിക്കുന്നതിന് ബാങ്ക് വായ്പ ലഭിക്കാത്ത അവസ്ഥകൾക്ക് പരിഹാരം കാണണം തുടങ്ങിയ ആവശ്യങ്ങൾ പ്രവാസിയായ പാലൊളി അബ്ദുൾ റഹ്‌മാൻ അറിയിച്ചു. ബാങ്കിൽ നിന്നുള്ള ധനസഹായം സംബന്ധിച്ച വിഷയം ബാങ്ക് പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും മറ്റ് പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ കേന്ദ്രം ജില്ലയിൽ ആരംഭിക്കണമെന്നും ജില്ലയിലെ കോളേജുകളിൽ ആധുനിക കോഴ്‌സുകൾ തുടങ്ങണമെന്നും ഗവേഷണ രംഗത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കണമെന്നും വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് മുഖ്യമന്ത്രിയോടഭ്യർഥിച്ചു. അനുദിനം പുരോഗമിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയുടെ അഭിവൃദ്ധിക്കാവശ്യമായ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ഇരു ചക്രവാഹന വിൽപ്പന മേഖല നേരിടുന്ന പ്രശ്‌നങ്ങൾ യുവസംരംഭകനായ നിയാസ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഓട്ടോ മൊബൈൽ ഡീലേഴ്‌സിനായി രജിസ്‌ട്രേഷൻ വേണമെന്നും അദ്ദേഹം മുഖ്യന്ത്രിയോടാവശ്യപ്പെട്ടു.

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് എം.ആർ.ഐ സംവിധാനം ആരംഭിക്കുന്നതിന് ആറു കോടി രൂപ കൂടി ആവശ്യമുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ഗീത മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മെഡിക്കൽ കോളേജിലെ ഒ.പി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികൾ, മെഡിക്കൽ കോളേജിനായുള്ള സ്ഥലമേറ്റെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രിൻസിപ്പൽ അവതരിപ്പിച്ചു. മലപ്പുറം താലൂക്ക് ആശുപത്രിയിൽ രക്ത ബാങ്ക് യൂണിറ്റ് സ്ഥാപിക്കണമെന്ന് സ്വകാര്യ ആശുപത്രി മേഖലയിൽ നിന്നുള്ള ക്ഷണിതാവ് ഉമ്മർ ബാവ ആവശ്യപ്പെട്ടു.


കഥകളി, നാടൻ കലകൾ തുടങ്ങി കലാ പാരമ്പര്യമുള്ള നാടായ കോട്ടയ്ക്കൽ കേന്ദ്രമാക്കി കലാ കേന്ദ്രം സ്ഥാപിക്കണമെന്ന് ചരിത്രകാരനായ ഡോ. ഹുസൈൻ രണ്ടത്താണി മുഖ്യമന്ത്രിയോടഭ്യർഥിച്ചു. കോട്ടയ്ക്കലിലെയും പരിസരത്തെയും ആയുർവേദ പാരമ്പര്യമുള്ള കുടുംബങ്ങളുടെ പ്രവർത്തനം ഏകോപിപ്പിച്ച് ആയുർവേദ രംഗത്തെ വികസിപ്പിക്കാനായി പദ്ധതികൾ നടപ്പാക്കണം. കോട്ടയ്ക്കൽ പുത്തൂർ ബൈപ്പാസ് മൂന്നാം ഘട്ടം നടപ്പാക്കണം, കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരകം നവീകരണം തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.

സ്വകാര്യ ആശുപത്രി മേഖലയ്ക്ക് വികസിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.എ കബീർ ആവശ്യപ്പെട്ടു. 85 ശതമാനവും പെൺകുട്ടികൾ പഠിക്കുന്ന കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ പുതിയ വനിതാ ഹോസ്റ്റൽ കെട്ടിടം സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കോളേജ് യൂണിയൻ ചെയർപേഴ്‌സൺ അനഘ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. 85 ശതമാനവും പെൺകുട്ടികൾ പഠിക്കുന്നു എന്നത് നാം സ്ത്രീ ശാക്തീകകരണ മേഖലയിൽ എത്ര മുന്നേറി എന്നതിനുള്ള തെളിവാണെന്നും ഹോസ്റ്റൽ കെട്ടിടം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.

വിവിധ ഗവേഷക ഫെലോഷിപ്പുകൾ കേന്ദ്ര സർക്കാർ അവസാനിപ്പിക്കുന്ന ഈ കാലത്ത് ഇതിനൊരു ബദൽ എന്ന നിലയ്ക്ക് സംസ്ഥാന സർക്കാറിന് കീഴിൽ തനതായ ഒരു ഫെലോഷിപ്പ് ആരംഭിച്ച് മാതൃകയാവണമെന്ന് ഗവേഷക വിദ്യാർഥിയായ വൈശാഖ് ആവശ്യപ്പെട്ടു. ഇപ്പോൾ നൽകി വരുന്ന ഫെലോഷിപ്പുകൾ സമയബന്ധിതമായി ലഭിക്കാൻ സംസ്ഥാനത്ത് നോഡൽ ഓഫീസ് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാലിന്യം പുറത്തേക്ക് വലിച്ചെറിയുന്ന ശീലം കുട്ടികളിൽ ഇല്ലാതാക്കുന്നതിനായി മാലിന്യ സംസ്‌കരണ പാഠം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ജില്ലയിലെ മാലിന്യ സംസ്‌കരണ രംഗം കാര്യക്ഷമമാക്കുന്നതിനായി കൂടുതൽ എം.സി.എഫുകൾ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഹരിതകർമ്മ സേനാംഗമായ വി.പി ഗീത ആവശ്യപ്പെട്ടു.


ചക്രക്കസേരയിലെ അമലിന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് മുഖ്യമന്ത്രി

നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറം വുഡ്ബൈൻ ഹോട്ടലിൽ നടന്ന പ്രഭാത യോഗത്തിൽ താൻ അടക്കമുള്ള ഭിന്നശേഷി വിഭാഗം ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങൾ അവതരിപ്പിക്കാനും പുതിയ ആശയങ്ങൾ അറിയിക്കാനുമായി എത്തിയതായിരുന്നു കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമൽ ഇഖ്ബാൽ. മുഖ്യമന്ത്രിയെ നേരിട്ട് കാണാനും സംവദിക്കാനുമായതിന്റെ സന്തോഷത്തിലാണ് ഈ 18കാരൻ. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ശാസ്ത്രീയമാക്കണമെന്നും സ്പെഷ്യൽ സ്‌കൂൾ ടീച്ചർമാരെ സ്‌കൂളുകളിൽ സ്ഥിരപ്പെടുത്തണമെന്നും ഭിന്നശേഷിക്കാർ വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ വിൽപ്പന നടത്താൻ സർക്കാറുമായി സഹകരിച്ച് സ്റ്റാർട്ടപ്പ് തുടങ്ങണമെന്നും അമൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

ജന്മനാ സെറിബ്രൽ പാൾസി ബാധിതനായ അമൽ ഇഖ്ബാൽ പത്താം വയസ്സുവരെ എഴുതാനോ വായിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാൽ നിശ്ചയദാർഢ്യം കൊണ്ട് ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ ചെറുപ്പക്കാരനായി. നിരവധി അക്കാദമിക് നേട്ടങ്ങൾക്ക് പുറമെ ആം റസ്ലിങിൽ ഒമ്പത് പ്രാവശ്യം നാഷണൽ ചാമ്പ്യനും ഒരുതവണ ലോക ചാമ്പ്യനുമായിട്ടുണ്ട്. കൂടാതെ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരവും അമൽ കരസ്ഥമാക്കി.