നവകേരള സദസ്സ് ഒരു പുതിയ കാൽവെയ്പ്പ്: മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സദസ്സ് ഒരു പുതിയ കാൽവെയ്പ്പാണെന്നും സംസ്ഥാനത്തും രാജ്യത്തും ജനാധിപത്യ സംവിധാനത്തിലും പുതുമയുള്ള നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറം വുഡ്‌ബൈൻ ഹോട്ടലിൽ നടന്ന പ്രഭാത സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് പരമാധികാരി. അഞ്ചു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങേണ്ടവരല്ല സർക്കാർ. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറ്റിയ സർക്കാർ എന്തു ചെയ്തു എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ഇതിനു വേണ്ടിയാണ് ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് എന്നത് ആവിഷ്‌കരിച്ചത്. പ്രകടന പത്രികയിൽ പറഞ്ഞതിൽ വിരലിലെണ്ണാവുന്ന ഒഴിച്ച് കഴിഞ്ഞ സർക്കാർ നടപ്പാക്കി പ്രോഗ്രസ് റിപ്പോർട്ടിലൂടെ ജനങ്ങളെ അറിയിച്ചെന്നും ജനം അത് അംഗീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട് നേരിടുന്ന പ്രശ്‌നങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ് നവകേരള സദസ്സിന്റെ ലക്ഷ്യം. കേന്ദ്രം പല കാര്യങ്ങളിലും സഹായകരമായ നിലപാടല്ല സ്വീകരിക്കുന്നത്. ഭരണ നിർവഹണത്തിന്റെ സ്വാദ് ജനങ്ങൾ കൃത്യമായി അനുഭവിക്കണം. ഫയലുകൾ വേഗത്തിൽ തീർപ്പാക്കിയും തീരുമാനങ്ങളും നയങ്ങളും വേഗത്തിൽ നടപ്പാക്കുകയുമാണ് അതിന് വേണ്ടത്. അതിന്റെ ഭാഗമായി ഫയൽ അദാലത്ത്, പരാതി പരിഹാര അദാലത്ത് തുടങ്ങി നിരവധി പരിപാടികൾ സർക്കാർ നടപ്പാക്കി. നാടിന്റെ വികസനത്തിനായി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാനായാണ് നവകേരള സദസിന്റെ ഭാഗമായി ഇത്തരത്തിൽ പ്രഭാത യോഗങ്ങൾ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.