ജനലക്ഷങ്ങൾ നൽകുന്നത് ധൈര്യമായി മുന്നോട്ടുപോവാനുള്ള സന്ദേശം: മുഖ്യമന്ത്രി

post

നവകേരള സദസ്സിന് എത്തിയ ജനലക്ഷങ്ങൾ സർക്കാറിന് നൽകുന്നത് 'ധൈര്യമായി മുന്നോട്ടുപോവൂ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്' എന്ന സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിലെ പേരാവൂർ മണ്ഡലം നവകേരള സദസ്സ് നിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ ജീവനും സ്വത്തും വേഗത്തിൽ സംരക്ഷിക്കുന്ന നടപടിയിലേക്കാണ് സർക്കാർ നീങ്ങുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളിൽ കേന്ദ്രം സഹായിക്കുന്നില്ലെന്ന് മാത്രമല്ല, മുടക്കുകയും ചെയ്യുന്നു. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. എല്ലാ രംഗത്തും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു. അനാവശ്യ വ്യവസ്ഥകൾ അടിച്ചേൽപിച്ച് കടം എടുക്കാൻ പോലും കഴിയുന്നില്ല. ഇക്കാര്യത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതാണ്. എന്നാൽ കേന്ദ്രം തെറ്റായ നടപടി എടുക്കുമ്പോൾ അതിനെ വിമർശിക്കാൻ പോലും യു.ഡി.എഫ് തയ്യാറാവുന്നില്ല. ഇത് നാടിനോട് കാണിക്കുന്ന ക്രൂരതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിലൂടെ ജനലക്ഷങ്ങളുമായാണ് ഇതിനകം സംവദിച്ചു കഴിഞ്ഞത്. ഈ ഊർജം കേരളത്തിന്റേതാണ്. നമ്മുടെ നാടിനെ ആർക്കും തകർക്കാൻ കഴിയില്ലെന്നതാണ് ഇത് നൽകുന്ന സന്ദേശം. നമ്മുടെ നാട് പിറകോട്ടടിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്രസർക്കാറിന്റെ അതേ മനസ്സാണ് കേരളത്തിലെ പ്രതിപക്ഷത്തിനുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ടപ്പോൾ ഗെയിൽ പൈപ്പ് ലൈനാണ് പ്രധാനമായി അദ്ദേഹം പറഞ്ഞത്. ഗുജറാത്തും കേരളവും ഒന്നിച്ച് ആരംഭിച്ച പദ്ധതി ഗുജറാത്തിൽ യാഥാർഥ്യമായി. കേരളത്തിൽ ഗെയിൽ ഓഫീസും പൂട്ടി സ്ഥലം വിട്ടു. ഇത് പൂർത്തിയാക്കാൻ കഴിയുന്നതാണോ എന്നതാണ് പ്രധാനമന്ത്രി ചോദിച്ച ചോദ്യം. അത്തരം കാര്യങ്ങൾ പൂർത്തിയാക്കാനാണ് ഈ സർക്കാർ എന്ന് മറുപടി നൽകി. ദേശീയപാത അതോറിറ്റിയും ഇടമൺ കൊച്ചി പവർ ഹൈവേയും ഇവിടെ ഒന്നും നടക്കില്ലെന്ന് കരുതി ഓഫീസും പൂട്ടി സ്ഥലം വിട്ടതാണ്. 2016ൽ അധികാരത്തിൽവന്ന് സർക്കാർ നാടിന്റെ വികസനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

മലയോര ഹൈവേയും തീരദേശ ഹൈവേയും വരുന്നു. കിഫ്ബി വഴി പതിനായിരം കോടി നാം കണ്ടെത്തി ചെലവിടുന്നു. പണി നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിൽ അതിവേഗതയിൽ പൂർത്തിയാക്കാൻ ശ്രമിക്കുന്ന പദ്ധതിയാണ് ദേശീയ ജലപാത. അതിന്റെ പ്രവർത്തനങ്ങൾ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ പൂർത്തിയായി. വലിയ കാലതാമസമില്ലാതെ ദേശീയ ജലപാത അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാവും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ചിലയിടങ്ങളിൽ സ്ഥലം ഏറ്റെടുക്കാനുണ്ട്. ചേറ്റുവ വരെ ഒരു പ്രയാസവുമില്ലാതെ കോവളത്തുനിന്ന് എത്തിച്ചേരാൻ കഴിയും. ഇതിന്റെ ഭാഗമായി 50 കിലോ മീറ്റർ ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരുങ്ങും. ഈ ജലപാത ടൂറിസ്റ്റുകൾക്ക് ഹരമായിരിക്കും. ഇതിന്റെ ഇടയിൽ ഭക്ഷണം കഴിക്കാനും കലാപരിപാടികൾ ആസ്വദിക്കാനും പദ്ധതികൾ ഉണ്ടാവും.

കേരളത്തിന്റെ ഏത് ഭാഗത്ത് പോയാലും നല്ല റോഡുകൾ കാണാനാവും. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോവുമ്പോൾ ഇടുക്കിയിലെ ആ റോഡിന്റെ മനോഹാരിത എത്ര കണ്ടാണ് ആളുകൾ പ്രശംസിച്ചത്. ഇതില്ലൊം ഇനിയും പുരോഗതി വേണം. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. ശബരിമലയിൽ ഒരു വിമാനത്താവളത്തിന് തുടക്കം കുറിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കമ്യൂണിക്കേഷൻ, കാർഷികം ഏത് മേഖല എടുത്താലും വലിയ മാറ്റം ഉണ്ടായി. ലൈഫ് മിഷൻെ ഭാഗമായി നാല് ലക്ഷത്തോളം വീടുകൾ നിർമ്മിച്ചു. 2016 മുതലുള്ള കണക്കെടുത്താൽ മൂന്ന് ലക്ഷം പട്ടയം കൊടുത്തു. ബാക്കിയുള്ളവർക്ക് കൊടുക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ വാസവൻ, ജി.ആർ അനിൽ എന്നിവർ സംസാരിച്ചു. മറ്റ് മന്ത്രിമാർ, ഡോ. വി. ശിവദാസൻ എം.പി, മുൻമന്ത്രി പി.കെ ശ്രീമതി ടീച്ചർ, ജില്ലാ കലക്ടർ അരുൺ കെ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രത്യേകം സജ്ജമാക്കിയ 18 കൗണ്ടറുകളിലായി 2955 പരാതികൾ സ്വീകരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. വൻജനാവലിയാണ് ഇരിട്ടിയിലേക്ക് ഒഴുകിയെത്തിയത്. ഉദ്ഘാടനത്തിന് മുമ്പ് അര മണിക്കൂറോളം പെയ്ത കനത്ത മഴയും ജനങ്ങളുടെ ആവേശം കെടുത്തിയില്ല. കണ്ണൂർ ജില്ലയിലെ അവസാനത്തെ പരിപാടിയായിരുന്നു പേരാവൂരിലേത്. നവംബർ 23ന് വയനാട് ജില്ലയിൽ നവകേരള സദസ്സ് നടക്കും.