നവകേരള സദസ്സിന് കണ്ണൂർ ജില്ലയിൽ ഉജ്ജല പരിസമാപ്തി; മലയോരത്ത് മഴയിലും തോരാത്ത ആവേശം

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും മണ്ഡലങ്ങളിലെ ജനത്തിന്റെ പ്രശ്നങ്ങളും പരാതികളും കണ്ടും കേട്ടും കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി നവകേരള സദസ്സ്. മൂന്നു ദിവസം നീണ്ട ജില്ലയിലെ പര്യടനങ്ങൾക്കു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് തൊട്ടടുത്ത ജില്ലയായ വയനാട്ടിലേക്ക് നീങ്ങി. ജില്ലയിലെ അവസാന പര്യടന കേന്ദ്രമായ പേരാവൂർ മണ്ഡലത്തിൽ മഴയിലും തോരാത്ത ആവേശമായിരുന്നു.
ജില്ലയിൽ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്നാരംഭിച്ച നവകേരള സദസ്സിന് വൻവേൽപാണ് കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിൽ ലഭിച്ചത്. ഓരോ മണ്ഡലങ്ങളിലും വൻജനാവലിയാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കാനായി എത്തിയത്. എല്ലാ മണ്ഡലങ്ങളിലും സംഘാടകർ ഒരുക്കിയ സദസ്സുകൾ കവിഞ്ഞൊഴുകുന്ന ജനപ്രവാഹമായിരുന്നു. നവകേരള സദസ്സിന്റെ ഭാഗമായി ഓരോ മണ്ഡലങ്ങളിലും ഒരുമാസം മുന്നേ ഒരുക്കങ്ങൾ ആരംഭിക്കുകയും മികച്ചരീതിയിൽ അനുബന്ധ പരിപാടികളും നടത്തിയാണ് നവകേരള സദസ്സിനെ സ്വീകരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തിയത് ജനങ്ങൾക്കും പുതിയ അനുഭവമായിരുന്നു. മന്ത്രിസഭായൊട്ടാകെ ജില്ലയിലെ പ്രഭാത സംഗങ്ങളിൽ ക്ഷണിക്കപ്പെട്ട അതിഥികളുമായും സംവദിച്ചാണ് ഓരോ ദിവസവും കടന്നുപോയത്. എല്ലാ മണ്ഡലങ്ങളിലും പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചാണ് പരാതികൾ സ്വീകരിച്ചത്.
പേരാവൂർ മണ്ഡലം നവകേരള സദസ്സിൽ മഴയിലും തോരാത്ത ആവേശമായിരുന്നു. മലയോരത്തിന്റെ സിരാ കേന്ദ്രാമായ ഇരിട്ടിയിലെ പയഞ്ചേരി മുക്ക് ഇരുകൈയ്യും നീട്ടിയാണ് ജനനായകരെ സ്വീകരിച്ചത്. കോരിച്ചൊരിയുന്ന മഴയെത്തും അതൊന്നും വകവെക്കാതെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻജനാവലിയാണ് തടിച്ചുകൂടിയത്. കനത്ത മഴയിൽ തിരിച്ചുപോകാതെ ഓരോരുത്തരും മഴ കൊണ്ടും കുട ചൂടിയും മണിക്കൂറുകളോളമാണ് തങ്ങളുടെ നായകരെ സ്വീകരിക്കാൻ നിലയുറപ്പിച്ചത്. ഉച്ച മുതലേ പയഞ്ചേരിയിലേക്ക് ജനത്തിന്റെ ഒഴുക്ക് തുടങ്ങിയിരുന്നു. വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളുടെ കലാപരിപാടികളോടെയാണ് നവകേരള സദസ്സിന് പേരാവൂരിൽ തുടക്കമായത്. തിരുവാതിര, മാർഗംകളി, ഒപ്പന തുടങ്ങിയ വിവിധ കലാപരിപാടികൾ സദസ്സിന്റെ മനംകീഴടക്കി. പ്രത്യേകം തയ്യാറാക്കിയ പന്തൽ നിറഞ്ഞുകവിഞ്ഞ് പുറത്തേക്കും റോഡിലേക്കും ജനം ഒഴുകിയെത്തുകയായിരുന്നു.
ഗ്രൗണ്ടിന്റെ പിന്നിൽ നിന്നു ജനപ്രവാഹത്തിനു നടുവിലൂടെ കടന്നുവന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുടുംബശ്രീ അംഗങ്ങൾ മുത്തുക്കുടകൾ ചൂടിയാണ് സ്വീകരിച്ചത്. കൂടെ വേദിയിൽ ജനം ആഹ്ലാദത്തോടെ കൈയടിച്ച് സ്വീകരിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ജി.ആർ അനിൽ, വി.എൻ വാസവൻ എന്നിവർ സർക്കാരിന്റെ വികസന നേട്ടങ്ങൾ സദസ്സിനു മുന്നാലെ അവതരിപ്പിച്ചു. മലയോരത്തിന്റെ ഹൃദയ വായ്പേറ്റുവാങ്ങിയാണ് നവകേരള സദസ്സിനായി വയനാട്ടിലേക്ക് തിരിച്ചത്.