നവകേരള സദസ്സ്: സമഗ്ര വികസന നടപടികളെ തകര്‍ക്കാനുള്ള പ്രതിപക്ഷ നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

post

കേരള സര്‍ക്കാറിന്റെ സമഗ്രമായ വികസന നടപടികളെ തകിടം മറിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ഇതിന് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് മാടായിപ്പാറ പാളയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങള്‍ നിങ്ങള്‍ എന്ന വേര്‍തിരിവില്ലാതെ നാം കേരളീയര്‍ എന്ന ചിന്തയിലൂന്നി കൊണ്ടുള്ള കേരളത്തിന്റെ ഉന്നതിയാണ് നാമോരോരുത്തരും ആഗ്രഹിക്കുന്നത്. വിവിധ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയരലാണതില്‍ മുഖ്യം. വിദ്യാഭ്യാസ സൗകര്യം, ചികിത്സാ സംവിധാനം, തൊഴില്‍, വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കല്‍, കാര്‍ഷിക അഭിവൃദ്ധി, മാന്യമായി ജീവിക്കാനുള്ള വരുമാനം ലഭിക്കാനുള്ള സ്ഥിതി എന്നിങ്ങനെ കേരളത്തെ വലിയ തോതില്‍ ഉയര്‍ത്തി കൊണ്ടുവരാനാണ് സര്‍ക്കാറിന്റെ ശ്രമം. ഇതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കണമോ എന്ന് ആലോചിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വലിയ ഊര്‍ജ്ജമാണ് നവകേരള സദസ്സിനെത്തുന്ന ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. മൈതാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത ജനസഞ്ചയമാണ് എത്തുന്നത്. നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പോകൂ ഞങ്ങള്‍ ഒപ്പമുണ്ട് എന്ന പ്രഖ്യാപനമാണ് ഈ ജനസഞ്ചയമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തിക വ്യത്യാസമില്ലാതെ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം നമുക്കുണ്ട്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. വിദ്യാര്‍ഥികളുടെ ഇളം മനസില്‍ തെറ്റായ കാര്യങ്ങള്‍ കുത്തിനിറയ്ക്കാനാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ശ്രമം. യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും വളച്ചൊടിച്ച് ചരിത്രം മറയ്ക്കാനാണ് നീക്കം. അറിയേണ്ട കാര്യങ്ങള്‍ പാഠപുസ്തകത്തില്‍ വേണ്ടെതില്ലെന്ന നിലപാട് കേന്ദ്രം കൈകൊണ്ടപ്പോള്‍ രാജ്യം പൊതുവെ ആ നിലപാടിനൊപ്പം ചേര്‍ന്നു. എന്നാല്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കുട്ടികള്‍ പഠിക്കൂ എന്ന് പറയാന്‍ ആര്‍ജ്ജവം കാട്ടിയ സര്‍ക്കാരാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമാറ്റം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നടപടികളെടുത്തു മുഖ്യമന്ത്രി പറഞ്ഞു. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി 140000 പുതു സംരംഭങ്ങളുണ്ടായി. ഇതില്‍ നല്ലൊരു ഭാഗം സ്ത്രീ സംരംഭകരായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഇതിലെ ആയിരം സംരംഭങ്ങള്‍ 100 കോടി രൂപ ആസ്തിയുള്ളവയാക്കി മാറ്റാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. പുതിയ രണ്ട് ഐടി പാര്‍ക്ക് തുടങ്ങുന്നതിന് നടപടി സ്വീകരിച്ചു. തിരുവനന്തപുരം- കൊല്ലം, ഏറണാകുളം- ആലപ്പുഴ, ഏറണാകുളം- കൊരട്ടി എന്നിവിടങ്ങളിലേക്ക് ഐ.ടി കോറിഡോര്‍ വരികയാണ്. വലിയ പ്രതീക്ഷകളാണ് ഇത് പുതുതലമുറക്ക് നല്‍കുന്നത്. ശബരിമല വിമാനത്താവളത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും കേന്ദ്രാനുമതി ലഭിക്കുന്നതോടെ മറ്റ് നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്ദേഭാരത് ട്രെയിന്‍ വന്നതോടെ കെ റെയിലിന്റെ ആവശ്യകത ഒന്നുകൂടി ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. നിരവധി പേരാണ് വന്ദേഭാരതില്‍ യാത്ര ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ വരുമാനമാണ് വന്ദേഭാരതിന്റെ കേരള സെക്ടറില്‍ നിന്നും ലഭിക്കുന്നത്. വന്ദേഭാരതിനായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പുതിയ ട്രാക്ക് വന്നാലെ ദുര്‍ഗതി മാറുമെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. എന്ത് പേരിട്ട് വിളിച്ചാലും നല്ല വേഗതയില്‍ വണ്ടി ഓടിക്കാന്‍ പറ്റുന്ന ട്രാക്ക് വേണമെന്ന് യാത്രക്കാരും നാട്ടുകാരും ആഗ്രഹിക്കുന്നു. അതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയാണാവശ്യം മുഖ്യമന്ത്രിപറഞ്ഞു.

എം. വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാര്‍, മുന്‍ മന്ത്രി ഇ.പി. ജയരാജന്‍, മുന്‍ എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, മുന്‍ എം.എല്‍.എ ടി.വി. രാജേഷ്, ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ തുടങ്ങിയവർ പങ്കെടുത്തു.