എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

കേന്ദ്രനീക്കങ്ങള്‍ക്ക് പിന്നില്‍ സഹകരണ നിക്ഷേപം കയ്യടക്കാനുള്ള കോര്‍പ്പറേറ്റ് അജണ്ട: മുഖ്യമന്ത്രി
എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപം ആകെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് കേന്ദ്ര നീക്കങ്ങളുടെ പിന്നിലെ യഥാര്‍ഥ അജണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ആയിരക്കണക്കിന് കോടി രൂപ വന്‍കിട കോര്‍പ്പറേറ്റ് ശക്തികൾ കൊള്ളയടിച്ചെന്നും ഇവർക്ക് രാജ്യം വിടാനുള്ള സൗകര്യം ചെയ്തുകൊടുത്തതും നമ്മൾ കണ്ടതാണ്. സഹകരണ മേലഖയിലെ പണവും കൊള്ളയടിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക സാമ്പത്തിക മേഖലയുമായി സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള ഇഴടുപ്പം മുറിച്ച് മാറ്റാനാണ് ചിലരുടെ ശ്രമം. രണ്ടര ലക്ഷം കോടി രൂപയാണ് കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപം. ബാങ്കിങ് പ്രവര്‍ത്തനങ്ങളുടെ 40 ശതമാനത്തിലേറെ സഹകരണ ബാങ്കുകള്‍ വഴിയാണ് നടക്കുന്നത്. 1.86 ലക്ഷം കോടി രൂപ വായ്പ നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കള്ളപ്പണം ഇല്ലാതാക്കുമെന്നതുൾപ്പടെ വലിയ ലക്ഷ്യങ്ങള്‍ പറഞ്ഞെങ്കിലും നോട്ട് നിരോധനം സഹകരണ മേഖലക്കെതിരായ നീക്കമായി മാറി. സഹകരണ മേഖലയില്‍ കള്ളപ്പണമുണ്ടെന്ന് പറഞ്ഞ് നടത്തിയ പ്രചാരണം അതിന്റെ ഭാഗമാണ്. എന്നാല്‍ നോട്ട് നിരോധന ശേഷവും കള്ളപ്പണം കള്ളപ്പണമായി നിലനില്‍ക്കുന്നുവെന്നാണ് നോട്ട് നിരോധിച്ചതിന് ശേഷമുള്ള റിസര്‍വ്വ് ബാങ്കിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. അസൂയ മനുഷ്യന് മാത്രമല്ല ചില സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമുണ്ടാവാം എന്നതിന്റെ സൂചകമാണ് കേരളത്തിലെ സഹകരണ മേഖലക്ക് നേരെ ആര്‍ ബി ഐയും കേന്ദ്രസര്‍ക്കാരും നടത്തിയ ഇടപെടലുകള്‍. അതിനെ ജനകീയമായി ചെറുത്ത് അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രനീക്കങ്ങള്‍ക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒപ്പം നിന്നുവെന്നത് ചെറിയ കാര്യമല്ല. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതിനെ നിയമനിര്‍മാണത്തിലൂടെ ചെറുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതലാണ് സഹകരണ മേഖല ശക്തിപ്പെട്ടത്. അഴിമതി തീണ്ടാത്ത മേഖലയായി സഹകരണ മേഖലക്ക് അഭിമാന ബോധത്തോടെ നില്‍ക്കാന്‍ കഴിയുന്നത് അതിനാലാണ്. വിപുലമായ ജനകീയ അടിത്തറയാണ് സഹകരണ മേഖലയുടെ കൈമുതല്‍. ഒറ്റപ്പെട്ട വ്യക്തിയോ സ്ഥാപനമോ അഴിമതി നടത്താനിറങ്ങിയാല്‍ സഹകരണ മേഖലയാകെ അഴിമതിയാണെന്ന് അര്‍ത്ഥമില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്നും നിക്ഷേപകരുടെ ചില്ലിക്കാശ് പോലും ഭദ്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കുകയെന്നതാണ് നിലപാട്. അതിന്റെ ഭാഗമായി സ്ഥാപനത്തെയോ സഹകരണ മേഖലയെയോ കുരുതി കൊടുക്കാമെന്ന നിലപാട് സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയുടെ ശക്തിക്കനുസരിച്ച് വ്യാവസായിക രംഗത്ത് വളര്‍ച്ച ഉണ്ടായിട്ടില്ല. സഹകരണ മേഖല കുറേക്കൂടി ഈ രംത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. കേരളീയത്തില്‍ പങ്കെടുത്ത സ്പെയിനിലെ സഹകരണ സ്ഥാപനമായ മുണ്‍ഡ്രാഗണ്‍ പ്രതിനിധികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മികച്ച വ്യാവസായിക സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. സുഗന്ധ വ്യജ്ഞനങ്ങള്‍ പോലുള്ളവയുടെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍, കൈത്തറി ഉള്‍പ്പെെടയുള്ള പരമ്പരാഗത മേഖല എന്നിവയിലെല്ലാം പുതിയ സാധ്യതകള്‍ പരിശോധിക്കണം. കൈത്തറി മേഖലയിൽ ചില പദ്ധതികൾ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സഹകരണ മേഖലയില്‍ ഒരു പൊതുയോജിപ്പ് കേരളത്തിലുണ്ട്. ഇത് ഊട്ടിയുറപ്പിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ് പതാക ഉയര്‍ത്തി. എം പിമാരായ, ഡോ.വി ശിവദാസന്‍, പി സന്തോഷ് കുമാര്‍, എം എല്‍ എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ ശൈലജ ടീച്ചര്‍, എം.വിജിന്‍, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുന്‍ എംഎല്‍എ എം വി ജയരാജന്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, കേരളാ ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കല്‍, സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മറ്റിയംഗം സി വി ശശീന്ദ്രന്‍, സഹകരണ യൂണിയന്‍ കണ്ണൂര്‍ സര്‍ക്കിള്‍ ചെയര്‍മാന്‍ പി മുകുന്ദന്‍, തലശ്ശേരി സര്‍ക്കിള്‍ ചെയര്‍മാര്‍ ടി അനില്‍, ജോയിന്റ് ഡയരക്ടര്‍ വി രാമകൃഷ്ണന്‍, അഡീഷണല്‍ രജിസ്ട്രാര്‍ ഗ്ലാഡി ജോണ്‍ പുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.