ജനമനസുകളെ ഒരുമിപ്പിച്ച് കേരളത്തെ പുതിയ കാലത്തിലൂടെ വഴിനടത്തണമെന്ന് മുഖ്യമന്ത്രി

post

എല്ലാ കേരളീയര്‍ക്കും മുഖ്യമന്ത്രി കേരളപ്പിറവി ആശംസകള്‍ നേർന്നു

എല്ലാവർക്കും കേരളപ്പിറവി ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം സാക്ഷാത്കരിച്ചതിന്റെ അറുപത്തിയേഴാം വാർഷികമാണിത്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേർന്നാണ് കേരളം രൂപം കൊണ്ടത്. കേരള രൂപീകരണത്തിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നങ്ങളിൽ പലതും യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞു എന്നത് അഭിമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ പ്രസ്ഥാനത്തിന്‍റേയും നവോത്ഥാന പ്രസ്ഥാനത്തിന്‍റേയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളം പടുത്തുയർത്തിയത്. പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടം കൂടിയാണിതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ നാടിനെ അതിന്‍റെ സമസ്ത നേട്ടങ്ങളോടും കൂടി ലോകത്തിൻ്റെ മുന്നിൽ അവതരിപ്പിക്കാനുള്ള വലിയ ശ്രമം കേരളപ്പിറവി ദിനം മുതല്‍ ഏഴ് ദിവസങ്ങളിലായി കേരളീയം എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്. കേരളീയതയുടെ ആഘോഷമാണിത്. സ്വന്തം ഭാഷയിലും സംസ്കാരത്തിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ജനതയുടെ സർഗാത്മകതയുടെ ആവിഷ്കാരം കൂടിയാണ് കേരളീയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനമനസ്സുകളുടെ ഒരുമ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ വഴി നടത്താമെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലാ കേരളീയര്‍ക്കും കേരളപ്പിറവി ആശംസകള്‍ നേർന്നു.