ബത്തേരിയിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ
വവ്വാലുകളെ ആട്ടിയകറ്റുന്നതും ആക്രമിക്കുന്നതും രോഗാണുക്കൾ പടരാൻ ഇടയാക്കും
സംസ്ഥാനത്ത് നിപ രോഗപ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ വയനാട് ജില്ലയിലെ ബത്തേരിയിൽ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിദ്ധ്യമുള്ളതായി കണ്ടെത്തി. കോഴിക്കോട് ജില്ലയിൽ സെപ്റ്റംബർ മാസം നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർവെയ്ലൻസിന്റെ ഭാഗമായി ഐസിഎംആർ നടത്തിയ ഐജി-ജി പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യങ്ങൾ നിലവിലില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിപ പോലുള്ള പകർച്ചവ്യാധികൾക്ക്കെതിരെ മുൻകരുതലെടുക്കാനും പകരുന്ന സാഹചര്യങ്ങൾ പൂർണ്ണമായി ഒഴിവാക്കാനും ഇത്തരം പരിശോധനാ ഫലങ്ങൾ സഹായകമാണ്.
ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു പകർച്ചവ്യാധിയാണ് നിപ. ശരീര സ്രവങ്ങൾ വഴി രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നു. പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങൾ ഉപയോഗിക്കരുത്. പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച കലങ്ങളിൽ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കാതിരിക്കുക. പനി,ജലദോഷം, ചുമ എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങളുള്ളപ്പോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കുന്നത് നിപയടക്കം പല പകർച്ചവ്യാധികളെയും ഫലപ്രദമായി തടയാൻ സഹായിക്കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറു സ്രവകണങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ആണ് പ്രതിവിധി. ഇത്തരം രോഗികളെ പരിചരിക്കുന്നവരും അവരുമായി അടുത്തിടപഴകുന്ന സാഹചര്യമുള്ളവരും മാസ്കും കയ്യുറകളും നിർബന്ധമായും ഉപയോഗിക്കണം.
കൈകളിലൂടെയാണ് പല പകർച്ച വ്യാധികളും പെട്ടെന്ന് പകരുക എന്നതിനാൽ കൈകൾ ശരിയായി കഴുകുക എന്നത് ജീവിതത്തിൽ എപ്പോഴും പാലിക്കേണ്ട ശീലമാക്കണം. പനിയടക്കമുള്ള രോഗങ്ങളെ ചികിത്സിക്കാതെ ഭേദമാകുമെന്ന് കരുതി കാത്തിരിക്കുന്നതും സ്വയം ചികിത്സ നടത്തുന്നതും രോഗം തിരിച്ചറിയാൻ വൈകുന്നതിനും ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനും മറ്റുള്ളവരിലേക്ക് അറിയാതെ പകരുന്നതിനും കാരണമാകും. രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യകേന്ദ്രങ്ങളിലെത്തി ആവശ്യമായ പരിശോധനകൾ നടത്തണം. മറ്റു പല പകർച്ചവ്യാധികൾക്കും സമാനമായ ലക്ഷണങ്ങൾ തന്നെയാണ് നിപയുടേത്. അതുകൊണ്ട് രോഗനിർണ്ണയം വളരെ പ്രധാനമാണ്
പനിയോടൊപ്പം ശക്തമായ തലവേദന,ക്ഷീണം, ഛർദ്ദി, തളർച്ച, ബോധക്ഷയം, കാഴ്ച മങ്ങുക എന്നിവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. വവ്വാലുകളെ ആട്ടിയകറ്റുന്നതും ആക്രമിക്കുന്നതും ഗുണമല്ല,ദോഷമാണുണ്ടാക്കുക. ഭയചകിതരായ വവ്വാലുകളിൽ നിന്ന് കൂടുതൽ സ്രവങ്ങൾ പുറത്തുവരാനും അതിലൂടെ രോഗാണുക്കൾ പടരാനും കാരണമായേക്കും.