സപ്ലൈകോ ഓണം ഫെയർ: വയനാട്ടിൽ വിറ്റുവരവ് 46.68 ലക്ഷം രൂപ

post

വയനാട് ജില്ലയിലെ സപ്ലൈകോ ഓണം ഫെയറില്‍ റെക്കോര്‍ഡ് വില്‍പ്പന. പത്ത് ദിവസത്തിനിടെ 46,68, 910 വിറ്റുവരവാണ് മേളയിലുണ്ടായത്. 13.67 ലക്ഷം രൂപയുടെ സബ്സിഡി സാധനങ്ങള്‍ വില്‍പ്പന നടത്തി. അരി വില്‍പ്പനയിലൂടെ മാത്രം 51,4657 രൂപ ലഭിച്ചു. ഓണക്കാലത്ത് എല്ലാ അവശ്യസാധനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കിയത് ഏറെ ആശ്വാസമായിരുന്നു.

ജില്ലയില്‍ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ 3000 ചതുരസ്രയടിയില്‍ ശീതീകരിച്ച പന്തലിലാണ് ഓണം ഫെയര്‍ നടത്തിയത്. ഓഫറുകളും ഗിഫ്റ്റ് വൗച്ചറുകളും വിലക്കുറവുമായിരുന്നു മേളയുടെ ആകര്‍ഷണം. സപ്ലൈകോയുടെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ 5 മുതല്‍ 50 ശതമാനം വില കുറവില്‍ ലഭ്യമാക്കിയിരുന്നു. താലൂക്കുതലത്തിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിച്ചിരുന്നു.

അരി ഉള്‍പ്പെടെ 13 സാധനങ്ങളാണ് സബ്സിഡി വിലയില്‍ ലഭ്യമാക്കിയത്. അരിയിനങ്ങളായ ജയ, കുറുവ എന്നിവ കിലോ 25രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, സപ്ലൈകോയുടെ സ്വന്തം ശബരി ഉല്‍പ്പന്നങ്ങളുമാണ് സബിഡി നിരക്കില്‍ ലഭ്യമാക്കിയത്.120 ഓളം കമ്പനി ഉത്പന്നങ്ങളും ഓഫറുകളോടെ വില്‍പന നടത്തിയിട്ടുണ്ട്.