നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ സന്ദേശവുമായി മുഖ്യമന്ത്രി

post

തിരുവനന്തപുരം :  കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാനസികമായ പിന്തുണ നല്‍കുന്നതിനും സര്‍ക്കാര്‍ ഏല്ലാകാര്യത്തിനും ഒപ്പമുണ്ടെന്ന് ഒന്നുകൂടി ഉറപ്പിച്ച് അറിയിക്കുന്നതിനുമാണ് വീഡിയോ സന്ദേശം. എല്ലാവരെയും മനസാലേ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് ശാരീരിക അകലം പാലിക്കാന്‍ അഭ്യര്‍ഥിക്കുന്നതെന്ന് സന്ദേശത്തിലൂടെ അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്.  ഈ സന്ദേശം ആരോഗ്യപ്രവര്‍ത്തകരിലൂടെ നിരീക്ഷണത്തിലുള്ളവരിലെത്തിക്കും.

നിരീക്ഷണത്തില്‍ കഴിയുന്ന രോഗം ഉണ്ടെന്ന് ഉറപ്പാക്കുന്ന ഘട്ടമായി കാണാതെ രോഗമില്ലെന്ന് ഉറപ്പാക്കുന്ന ഘട്ടമായി കാണാനുള്ള മനോഭാവം രൂപപ്പെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിരീക്ഷണത്തിന് വിധേയനാവുക എന്നത് തന്നോടും തന്റെ പ്രിയപ്പെട്ടവരോടും ലോകരോടാകെത്തന്നെ ചെയ്യുന്ന മഹത്തായ കാര്യമാണെന്ന് ചിന്തിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം. നിരീക്ഷണത്തില്‍ വിധേയനാകുന്നത് വലിയൊരു ത്യാഗമനോഭാവത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും പ്രതിഫലനവും വലിയൊരു കനിവും കരുതലുമുണ്ട്. ലോകത്തെയും ലോകരെയും രക്ഷിക്കുന്ന വലിയൊരു രക്ഷാദൗത്യവും അതിലുണ്ട്.

നിരീക്ഷണത്തോടു സഹകരിക്കാതിരുന്നാല്‍ തന്നെത്തന്നെയും സമൂഹത്തെയാകെത്തന്നെയും അപായപ്പെടുത്തുന്ന മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യമാകുമത്. സമൂഹവും വരുംകാലവും അനാസ്ഥകൊണ്ട് അപകടമുണ്ടാക്കിയ ആളെന്ന് അത്തരക്കാരെ വിലയിരുത്തും. അതിന് കാരണക്കാരായിക്കൂടാ.

നിരീക്ഷകാലത്തെ നല്ല ചിന്തകള്‍ കൊണ്ടും, നല്ല വായന കൊണ്ടും നല്ല മനോഭാവം കൊണ്ടും അര്‍ഥപൂര്‍ണമാക്കണം. വരാനിരിക്കുന്ന ജീവിതഘട്ടങ്ങളെക്കൂടി ക്രിയാത്മകവും ഊര്‍ജസ്വലവുമാക്കാന്‍ മാനസികബലം ആര്‍ജിക്കാന്‍ ഇതിനെ അവസരമാക്കണം. ക്വാറന്റൈന്‍ എന്ന വാക്കിനെപ്പോലും കെയര്‍ സെന്റര്‍ എന്ന വാക്ക് കൊണ്ട് പകരം വെച്ചുനാം. അതിലുണ്ട് സര്‍ക്കാരിന്റെയും ജനങ്ങളുടെയും നിങ്ങള്‍ക്ക് നേര്‍ക്കുള്ള കരുതല്‍. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഒട്ടേറെ പ്രയാസങ്ങളും പരിമിതികളുമുണ്ട്. സാധാരണനിലയിലെ പണിയെടുക്കാനാകില്ല, വരുമാനമുണ്ടാകില്ല, ഭക്ഷണം, മരുന്ന്, മറ്റാവശ്യങ്ങള്‍ക്കെല്ലാം പ്രയാസമുണ്ടാകും. അത് പരിഹരിക്കാനും ആവശ്യമായവര്‍ക്ക് സഹായങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അവശ്യംവേണ്ടവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനുമായി ചേര്‍ന്ന് ഭക്ഷണമെത്തിക്കും.

ശാരീരിക അകലം പാലിക്കണമെന്ന് പറയുന്നത് മനസ്സാലേ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് ഈ കരുതല്‍ സമൂഹത്തിന് വേണ്ടി അനുഷ്ഠിക്കുന്ന ത്യാഗപൂര്‍ണമായ സേവനമാണ്. എല്ലായ്‌പ്പോഴും സര്‍ക്കാര്‍ ഒപ്പമുണ്ട്. അതിവേഗം നിരീക്ഷണകാലം കഴിഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍മാരായി സമൂഹത്തില്‍ ഇറങ്ങാനാകട്ടെയെന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരിലൂടെ സന്ദേശം നിരീക്ഷണത്തില്‍ ഉള്ളവരില്‍ എത്തിക്കുന്നതിനൊപ്പം മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ജനങ്ങളിലെത്തിക്കും.