കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപെടുത്തി

post

എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ ഒഴുക്ക് വള്ളവും അതിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷിച്ച് കരയിലെത്തിച്ചു. അഴീക്കോട് നിന്നും ഇന്നലെ (തിങ്കള്‍) പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ സറ്റലസ് എന്ന വള്ളമാണ് കടലില്‍ കുടുങ്ങിയത്. കരയില്‍ നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ അഴിമുഖം വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് വള്ളം കടലില്‍ കുടുങ്ങിയത്.

തിരുവനന്തപുരം പൊഴിയുര്‍ സ്വദേശി സറ്റ്‌ലെസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഒഴുക്ക് വള്ളം. ഉച്ചക്ക് 2.30 ഓടെയാണ് വള്ളം കടലില്‍ കുടുങ്ങിയതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം എഫ് പോളിന്റെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥരായ വി എം ഷൈബു, വി എന്‍ പ്രശാന്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സീ റെസ്‌ക്യൂ ഗാര്‍ഡമാരായ ഫസല്‍, പ്രസാദ്, ബോട്ട് സ്രാങ്ക് ദേവസ്സി, എഞ്ചിന്‍ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.