'ഗോൾ' രണ്ടാം ഘട്ട പരിശീലനങ്ങൾക്ക് തുടക്കമായി

post

ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫേഴ്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഗോൾ' ഫുട്‌ബോൾ പരിശീലന പദ്ധതിയുടെ പരിശീലകർക്കുള്ള പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം തുടങ്ങി. മലപ്പുറത്ത് നടന്ന പ്രാക്ടിക്കൽ സെഷന്റെ ഉദ്ഘാടനം സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി നിർവഹിച്ചു. കാസർകോഡ് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിൽ നിന്നായി 65 ഓളം പരിശീലകരാണ് രണ്ടാം ഘട്ട പരിശീലനത്തിൽ പങ്കെടുത്തത്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളുടെ രണ്ടാം ഘട്ട പരിശീലനം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഓഗസ്റ്റ് അവസാന വാരത്തോടെ കുട്ടികളുടെ തെരഞ്ഞെടുപ്പിലേക്ക് കടക്കും. സെപ്റ്റംബർ മാസത്തോടെ പരിശീലനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കും.

സ്‌പോർട്‌സ് കേരള ഫൗണ്ടേഷനും കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലും സംയുക്തമായിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചെറുപ്രായത്തിൽ ഫുട്ബോളിൽ ശാസ്ത്രീയ പരിശീലനം നൽകുക എന്നതാണ് ഗോൾ പദ്ധതിയുടെ ലക്ഷ്യം. 5 വർഷം 5 ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന പദ്ധതി കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ആദ്യഘട്ടം 1000 കേന്ദ്രങ്ങളിലായി 1 ലക്ഷം പേർക്ക് പരിശീലനം നൽകി.

രണ്ടാം ഘട്ടത്തിൽ, വിദഗ്ധ പരിശീലനത്തിന് 140 നിയോജകമണ്ഡലങ്ങളിൽ ഓരോ കേന്ദ്രം വീതം ആരംഭിച്ചു. 10 നും 12 നും ഇടയിൽ പ്രായമുള്ള തെരഞ്ഞെടുത്ത 30 കുട്ടികൾക്ക് വീതം ഓരോ കേന്ദ്രത്തിലും പരിശീലനം നൽകും. പരിശീലന ഉപകരണങ്ങൾ, 2 വീതം പരിശീലകർ, സ്‌പോർട്‌സ് കിറ്റ് എന്നിവ ലഭ്യമാക്കും.

പഠനസമയത്തെ ബാധിക്കാത്ത രീതിയിൽ ആഴ്ചയിൽ ഒന്നര മണിക്കൂർ വീതമുളള 2 സെഷനായാണ് പരിശീലനം. ഓരോ മേഖലയിലും ലഭ്യമായ ഏറ്റവും മികച്ച പരിശീലകനെയാണ് ഗോൾ പദ്ധതിക്കായി നിയമിക്കുന്നത്. കൂടാതെ ഓരോ കേന്ദ്രത്തിലും മുൻകാല സന്തോഷ് ട്രോഫി താരങ്ങളുടെ മേൽനോട്ടവും പരിശീലന പിന്തുണയും ഉറപ്പാക്കും. തീവ്ര പരിശീലന പദ്ധതിയിൽ കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് ഉന്നത പരിശീലനവും കൂടുതൽ മികച്ച മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും നൽകും.