നവകിരണം പുനരധിവാസ പദ്ധതി: വയനാട്ടിൽ 68 കുടുംബങ്ങള്‍ക്ക് പുതിയജീവിതം

post

സംസ്ഥാന സര്‍ക്കാരിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയായ നവകിരണം പദ്ധതിയിലൂടെ വയനാട് ജില്ലയില്‍ 68 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ നിന്ന് 36 കുടുംബങ്ങളെയും വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ നിന്ന് 32 കുടുംബങ്ങളെയും പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിച്ചു. മൂന്നു ഡിവിഷനുകളില്‍ നിന്നുമായി ഇതുപ്രകാരം 31.859 ഹെക്ടര്‍ ഭൂമി വനവിസ്തൃതിയോട് കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത് വയനാട് ഡിവിഷന്റെ വനവിസ്തൃതിയില്‍ 5.41 ഹെക്ടര്‍ ഭൂമിയും വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ കാപ്പാട്, കുണ്ടൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നായി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 8.779 ഹെക്ടര്‍ ഭൂമിയും സൗത്ത് വയനാട് ഡിവിഷനിലെ ചുള്ളിക്കാട്, കൊല്ലിവയല്‍, മണല്‍വയല്‍, മടാപ്പറമ്പ്, ഓര്‍ക്കടവ് എന്നീ പ്രദേശങ്ങളില്‍നിന്നായി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 17.67 ഹെക്ടര്‍ ഭൂമിയുമാണ് വന വിസ്തൃതിയോട് കൂട്ടി ചേര്‍ത്തത്.

മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കുക, വനാന്തരങ്ങളില്‍ താമസിക്കുന്നവര്‍, വന്യജീവി ആക്രമണം, പ്രകൃതി ദുരന്തം എന്നിവ അഭിമുഖീകരിക്കുന്നവര്‍, മികച്ച വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലഭിക്കാത്തവര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്ക് പുനരധിവാസത്തിലൂടെ ആശ്വാസമേകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നവകിരണം പദ്ധതി വിഭാവനം ചെയ്യുന്നത്.

നോര്‍ത്ത് വയനാട് ഡിവിഷനിലെ പേര്യ റെയിഞ്ചിലുള്ള വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ സി.ആര്‍.പി കുന്നില്‍ നിന്നാണ് 36 കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്. ഇവിടെ നിന്നുംമാറ്റിയ കുടുംബങ്ങള്‍ക്കായി ഏഴര കോടി രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയത്. സി.ആര്‍.പി കുന്നിലെ 36 കുടുംബങ്ങളില്‍ 24 കുടുംബങ്ങള്‍ക്കാണ് വനഭൂമിയില്‍ വീടും സ്ഥലവും ഉണ്ടായിരുന്നത്. ഇവരെ കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലായി പുനരധിവസിപ്പിച്ചു.

പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ക്ക് പുതിയ താമസ സ്ഥലത്ത് തൊഴില്‍ നേടുന്നതിന് ഉപജീവന സഹായ പരിശീലനങ്ങളും പദ്ധതിയിലൂടെ നല്‍കുന്നു. തൊഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്ക് തയ്യല്‍ യന്ത്രം, ബ്രഷ് കട്ടര്‍, മില്‍ക്ക് വൈന്‍ഡിങ്ങ് മെഷീന്‍, ബുഷ് കട്ടര്‍ എന്നിവ വിതരണം ചെയ്തിരുന്നു. പദ്ധതിയുടെ ഭാഗമായി ആടുവിതരണവും നടത്തിയിരുന്നു. ഡ്രൈവിംഗ് പരിശീലനം, കംപ്യൂട്ടര്‍ പരിശീലനം എന്നിവ പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്നുണ്ട്. കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിന് ശേഷമുള്ള ഭൂമിയില്‍ ആവാസ വ്യവസ്ഥ പുനസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടികളും വനംവകുപ്പിന്റെ നേതൃത്വത്തില്‍ മുന്നേറുകയാണ്.

വിദേശ കളകളെ നീക്കം ചെയ്യല്‍, സോളാര്‍ പവര്‍ ഫെന്‍സിംഗ് ലൈന്‍ മാറ്റി സ്ഥാപിക്കല്‍, കുളം നിര്‍മ്മാണം, ആനത്താര പുനസ്ഥാപിക്കല്‍, ഫലവൃക്ഷതൈ നടല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടത്തികൊണ്ടിരിക്കുന്നത്. സി.ആര്‍.പി കുന്നിന് പുറമെ നോര്‍ത്ത് വയനാട് ഡിവിഷനിലെ 37-ാം മൈലില്‍ നിന്നും പുനരധിവാസത്തിനായുള്ള 54 അപേക്ഷകള്‍ പരിഗണിച്ചിരുന്നു. ഇതില്‍ 29 അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. 4 കോടി 35 ലക്ഷമാണ് ഇവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നത്. ബാക്കിയുള്ള 25 പേരുടെ അപേക്ഷകളിലെ പരിശോധന പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്.

സൗത്ത് വയനാട് ഡിവിഷനിലെ ചുള്ളിക്കാട്, കൊല്ലിവയല്‍, മണല്‍വയല്‍, മടാപറമ്പ് പ്രദേശങ്ങളിലെ ഭൂമിയുടെ ഉടമസ്ഥരായ 29 കുടുംബങ്ങള്‍ക്ക് രണ്ടാം ഗഡു നഷ്ടപരിഹാര തുകയും വിതരണം ചെയ്തു. ഭൂമി ഏറ്റെടുത്ത കുടുംബങ്ങള്‍ക്ക് 5.45 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി. ചെതലയം റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഓര്‍ക്കടവ് പ്രദേശത്ത് പദ്ധതി പ്രകാരം ലഭിച്ച 62 അപേക്ഷകളില്‍ 25 അപേക്ഷയില്‍ 34 യൂണിറ്റുകളായി 2 കോടി 55 ലക്ഷം രൂപ ആദ്യ ഗഡു നഷ്ടപരിഹാരമായി വിതരണം ചെയ്തു. ഇതിലൂടെ 6.1289 ഹെക്ടര്‍ ഭൂമിയാണ് വനവിസ്തൃതിയോട് കൂട്ടിച്ചേര്‍ത്തത്.

വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഭൂമിയുടെ ഉടമസ്ഥരായ പ്രദേശത്തെ 32 കുടുംബങ്ങളിലെ 45 ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഗഡുവായി 337.5 ലക്ഷം രൂപ വിതരണം ചെയ്തു. രണ്ടാം ഗഡു വിതരണം ചെയ്യുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. കാപ്പാട്, കുണ്ടൂര്‍ സെറ്റില്‍മെന്റുകള്‍ക്ക് പുറമെ ബത്തേരി റെയിഞ്ചില്‍ പുത്തൂര്‍ സെറ്റില്‍മെന്റില്‍ 58 സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ ഉള്ള 7.7265 ഹെക്ടര്‍ സ്ഥലം പുനരധിവാസ തുക നല്‍കുന്ന മുറക്ക് വനവിസ്തൃതിയോട് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും. 7 അപേക്ഷകര്‍ക്ക് ആദ്യ ഗഡു തുക 52.50 ലക്ഷം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് തന്നെ മാതൃകയായിട്ടാണ് ജില്ലയിലെ നവകിരണം പദ്ധതിയുടെ പ്രവര്‍ത്തനം. കൂടുതല്‍ കുടുംബങ്ങളെ വനത്തില്‍ നിന്നും പുനരധിവസിപ്പിച്ച് അവര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ജീവിത സാഹചര്യങ്ങള്‍ ഒരുക്കി നല്‍കി പദ്ധതിയെ കൂടുതല്‍ ജനസൗഹൃദമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ വനംവകുപ്പ് അധികൃതര്‍.