രാമച്ചത്തിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കാൻ സർക്കാർ സഹായം

post

യന്ത്രങ്ങൾ വാങ്ങാൻ 80 ശതമാനം ധനസഹായം

രാമച്ച കൃഷി രീതികളെക്കുറിച്ചും മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ചും അറിയുന്നതിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് തൃശൂർ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പെരിയമ്പലം ബീച്ച് പരിസരത്തെ രാമച്ച കൃഷിയിടം സന്ദർശിച്ചു. സന്ദർശനത്തോടനുബന്ധിച്ച് നടന്ന കർഷക സംവാദം മന്ത്രി തൈ നനച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൃഷി വകുപ്പിന്റെ ഘടക പദ്ധതികളിലുൾപ്പെടുത്തി തൃശൂർ ചാവക്കാട് മേഖലയിലെ രാമച്ച കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് മന്ത്രി പറഞ്ഞു.

രാമച്ചത്തിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനാവശ്യമായ യന്ത്രങ്ങൾ വാങ്ങുന്നതിന് കർഷകർക്ക് ധനസഹായം നൽകും. പത്ത് ലക്ഷം രൂപ വരെയുള്ള യന്ത്രങ്ങൾ വാങ്ങുന്നതതിന് 80 ശതമാനം തുക സർക്കാർ നൽകും. കൃഷി ക്കൂട്ടങ്ങൾ രൂപീകരിച്ച് മൂല്യവർദ്ധിതം, വിപണനം എന്നിവയ്ക്ക് പ്രാധാന്യം നൽകണം.അഗ്രോ ബിസ്നസ് വഴി രാമച്ച മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കും. നാട്ടിലും മറുനാട്ടിലും ഇതു വഴി രാമച്ച വിപണനം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.

ചാവക്കാട് രാമച്ചത്തിന് ഭൗമ സൂചിക പദവി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ മേഖലയിൽ കൃഷി ചെയ്യുന്ന കർഷകരുടെ രാമച്ച ഉല്പന്നങ്ങൾക്ക് കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് ലഭ്യമായാൽ സംസ്ഥാന സർക്കാരിന്റെ പൊതു ബ്രാന്റായ കേരള ഗ്രോയിൽ ഉൾപ്പെടുത്തും. രാമച്ച ഉല്പന്നങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന് ഉല്പന്നങ്ങൾ മനോഹരമായി പാക്കിങ്ങ് നടത്താനാവശ്യമായ പരിശീലനം നൽകും. ബോംബയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങ് സ്ഥാപനത്തിൽ സർക്കാർ സൗജന്യ പരിശീലനം നൽകും. പാക്കിങ്ങിൽ ക്യൂആർ കോഡ് ഏർപ്പെടുത്തി വിപണനം നടത്തണമെന്നും ചാവക്കാട് രാമച്ചത്തിന്റെ സുഗന്ധം ലോകത്തിനു മുന്നിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എൻ കെ അക്ബർ എംഎൽഎ അധിക്ഷനായി. കേരള കാർഷിക സർവ്വകലാശാല അസി.പ്രൊഫസർ ഡോ. വിധു ഫ്രാൻസിസിന്റെ നേതൃത്വത്തിൽ രാമച്ച കൃഷിയും മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ സാധ്യതകളും എന്ന വിഷയത്തിൽ കർഷക ചർച്ച നടന്നു. പാരമ്പര്യ രാമച്ച കർഷകൻ കടത്തേടത്ത് ഭാസ്കരനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.