ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസന വകുപ്പ് മുഖേന

post

സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കും വിളിക്കാം 1098

ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കി. കുട്ടികൾക്ക് സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി എമർജൻസി നമ്പരായ 1098ൽ 24 മണിക്കൂറും വിളിക്കാം. ഇതിനായി സംസ്ഥാനതല കൺട്രോൾ റൂമും ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. 18 ജീവനക്കാരാണ് സ്റ്റേറ്റ് കൺട്രോൾ റൂമിൽ സേവനമനുഷ്ഠിക്കുന്നത്.

ജില്ലകളിൽ ഡി.സി.പി.ഒ യൂണിറ്റുകളോട് ചേർന്ന് എട്ട് പേരുള്ള ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്പ് ലൈനുകളും പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

സംസ്ഥാനതല കൺട്രോൾ റൂം തിരുവനന്തപുരത്തെ വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റിലാണ് സജ്ജമാക്കിയിരിക്കുന്നത്. 1098 ലേക്ക് വിളിക്കുന്ന കോളുകൾ സംസ്ഥാന കൺട്രോൾ റൂമിലാണ് എത്തുന്നത്. ഈ കോളുകൾ അടിയന്തര ഇടപെടലിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലകളിലെ ചൈൽഡ് ഹെൽപ് ലൈൻ യൂണിറ്റിലേക്ക് അയച്ചു കൊടുക്കുകയും ഉടൻ നടപടി സ്വീകരിക്കുന്നതുമാണ്. അടിയന്തര പ്രധാന്യമുള്ള എമർജൻസി കോളുകൾ 112ലേക്ക് ഫോർവേർഡ് ചെയ്യുകയും ആവശ്യ നടപടികൾ ഉറപ്പു വരുത്തുകയും ചെയ്യും. നിലവിൽ 1098 എന്ന നമ്പർ നിലനിർത്തിയാണ് പൊതു എമർജൻസി നമ്പരായ 112ൽ ചൈൽഡ് ലൈൻ സേവനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത്.