സമഗ്ര വികസന പ്രവർത്തനങ്ങളിലൂടെ മുഖം മിനുക്കാനൊരുങ്ങി പൊന്നാനി

post

സമഗ്രവും സർവ്വതല സ്പർശിയുമായ വികസന പ്രവർത്തനങ്ങളുമായി മുന്നേറി മലപ്പുറം ജില്ലയിലെ പൊന്നാനി നിയോജക മണ്ഡലം. പൊന്നാനി പി. ഡബ്ലിയു. ഡി റസ്റ്റ്‌ ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി.നന്ദകുമാർ എം.എൽ.എ പൊന്നാനിയുടെ വികസനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയിച്ചു. കൃഷി, മൽസ്യ ബന്ധനം , ആരോഗ്യം , വിദ്യാഭ്യാസം , അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയിരിക്കുന്നത്.

പൊന്നാനി നഗരസഭയിലെ അലിയാർ പള്ളി മുതൽ മരക്കടവ് വരെ 600 മീറ്ററും വെളിയംകോട് തണ്ണിത്തുറയിൽ 234 മീറ്ററും പാലപ്പെട്ടിയിൽ 250 മീറ്ററും ആകെ 1084 മീറ്ററിലായി കടൽഭിത്തി നിരമിക്കുന്നതിനായി 10 കോടി രൂപയുടെ ടെണ്ടർ നടപടി പൂർത്തിയായിട്ടുണ്ട് . ചെല്ലാനം മോഡലിൽ ടെട്രാപോഡ് സ്ഥാപിക്കാൻ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി എൻ.സി.സി.ആറിൻ്റെ നേതൃത്വത്തിൽ സർവേ പൂർത്തിയാക്കുകയും പദ്ധതി റിപ്പോർട്ട് ഡിസൈൻ പൂർത്തീകരിച്ച് ഡി.പി.ആർ സഹിതം ഉടനെ സർക്കാറിന് സമർപ്പിക്കുകയും ചെയ്യും.

പൊന്നാനിയിലെ മൽസ്യബന്ധന തുറമുഖത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പി.എം.എം.സി.വൈ പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികൾക്കുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ് . 21ഓളം പ്രവൃത്തികളിലായി 24.20 കോടി രൂപയുടെ വിവിധ വർക്കുകൾ ഭൂരിഭാഗവും ടെണ്ടർ നടപടികളിലാണ്. ഫിഷറീസ് കോംപ്ലക്സിന് സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നുള്ള തുകയും 1 കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച് നിർമാണം പൂർത്തിയാക്കും. പ്രസ്തുത പ്രവൃത്തിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി നിർമാണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

നോളജ് എക്കോണമി മിഷന് കീഴിലുള്ള “തൊഴിൽ തീരം” പദ്ധതി മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പൊന്നാനിയുടെ പ്രതാപം തിരിച്ചുപിടിക്കാനും തനത് വരുമാനം വർദ്ധിപ്പിക്കാനും കൂടുതൽ ആളുകൾക്ക് തൊഴിലുറപ്പാക്കാനും കഴിയുന്ന വിധത്തിലാണ് വാണിജ്യ തുറമുഖ വികസനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ക്രൂയ്സ് കപ്പലുകൾ അടുപ്പിക്കാൻ കഴിയുന്ന പുതിയ കപ്പൽ ടെർമിനൽ നിർമിക്കുന്നതിനായി “സാഗർമാല” പദ്ധതിയിൽ ഉൾപ്പെടുത്തി 50 കോടി രൂപയുടെ ഡി.പി.ആർ അംഗീകാരത്തിനായി സർക്കാറിന് സമർപ്പിച്ചു.

മാതൃ ശിശു ആശുപത്രിയിൽ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്. 1.79 കോടി രൂപ മുടക്കി നിർമിക്കുന്ന ഐസൊലേഷൻ വാർഡ് , 1.22 കോടി രൂപ മുടക്കി നിർമിക്കുന്ന ബ്ലഡ് ബാങ്ക് , 75 ലക്ഷം രൂപ മുടക്കി നിർമിക്കുന്ന ഓക്സിജൻ പ്ലാന്റ് , 10 ലക്ഷം രൂപ മുടക്കി നിർമിച്ച ജലസംഭരണി എന്നിവയുടെ സിവിൽ വർക്കുകൾ കഴിഞ്ഞു. അവശേഷിക്കുന്ന പ്രവൃത്തികൾ കൂടി വേഗത്തിൽ തീർത്തു നാടിന് സമർപ്പിക്കും. ബ്ലഡ് ബാങ്കിന് മുകളിലായി 2.65 കൂടി രൂപ മുടക്കി നിർമിക്കുന്ന പേവാർഡ് ആൻഡ് റെസ്റ്റ് റൂമിനും 3.60 കോടി രൂപ മുടക്കി നിർമിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിനുമുള്ള ഭരണാനുമതി ലഭിച്ചു. ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി 50 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് അനുവദിച്ചു. 1.19 കോടി രൂപ മുടക്കി നിർമിച്ച കുട്ടികളുടെ വാർഡിന്റെയും 21 എച്ച്. ഡി.യു ബെഡുകളുടേയും ഉദ്ഘാടനം കഴിഞ്ഞു. 45 ലക്ഷം രൂപ മുടക്കി നിർമിച്ച എം.എൻ. സി.യു യൂണിറ്റിന്റെ ഉദ്ഘാടനവും കഴിഞ്ഞു.

പൊന്നാനി താലൂക്ക് ആശുപത്രിയിൽ 10 കോടി രൂപ മുടക്കി നിർമിക്കാൻ പോകുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. 87 ലക്ഷം രൂപ മുടക്കി നിർമിച്ച ഒ.പി.ഡി സെന്റർ ഉദ്ഘാടനവും കഴിഞ്ഞു. കടവനാട് ഹെൽത്ത് സെന്ററിന് 25 ലക്ഷവും പിടാവന്നൂർ എഫ്. എച്ച്.സി, അയിരൂർ എഫ്. എച്ച്.സി, വടമുക്ക് എഫ്.എച്ച്.സി എന്നിവയുടെ നവീകരണത്തിന് 7 ലക്ഷം രൂപ വീതം അനുവദിപ്പിക്കാനും പ്രവൃത്തികളുടെ ഉദ്ഘാടനം നടത്താനും കഴിഞ്ഞു. ഈഴുവത്തിരുത്തി എഫ്.എച്ച്.സിയിൽ 15.5 ലക്ഷവും വെളിയംകോട് എഫ്.എച്ച്.സിയിൽ 14 ലക്ഷവും പാലപ്പെട്ടി എഫ്.എച്ച്.സിയിൽ 15.5 ലക്ഷവും എൻ.എച്ച്.എം ഫണ്ടിൽ നിന്ന് നവീകരണ പ്രവൃത്തികൾക്ക് അനുവദിപ്പിക്കാനും ഉദ്ഘാടനം പൂർത്തീകരിക്കാനും കഴിഞ്ഞു. പുതുപൊന്നാനി ആയൂർവേദ ആശുപത്രിയുടെയും നന്നംമുക്ക് പി.എച്ച്.സി യുടെയും നിർമാണം പുരോഗമിക്കുകയാണ്.

ആലംകോട് പി.എച്ച്.സിയിൽ 25 ലക്ഷം രൂപയുടെ കെട്ടിടത്തിന്റെ നിർമാണം ഉടൻ തുടങ്ങും. ഒരു കോടി രൂപ വകയിരുത്തി ഈഴുവത്തിരുത്തി മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ചു ഉദ്ഘാടനം കഴിഞ്ഞു. മൊബൈൽ ക്ലിനിക്ക് യൂണിറ്റ് വൈകാതെ തുടങ്ങും. വിദ്യാഭ്യാസ മേഖലയ്ക്ക് മണ്ഡലത്തിൽ മികച്ച പരിഗണനയാണ് നൽകുന്നത്. ജി.എച്ച് എസ്.എസ് മാറഞ്ചേരി , ജി.എച്ച് എസ്.എസ് വെളിയംകോട് , ജി.എച്ച് എസ്.എസ് തൃക്കാവ് , ജി.എച്ച് എസ്.എസ് പാലപ്പെട്ടി എന്നീ സ്കൂളുകളിൽ 1 കോടി രൂപ വീതം മുടക്കി നിർമിച്ച ലാബ് ആൻഡ് ലൈബ്രറി കെട്ടിടങ്ങളുടെ ഉദ്ഘാടനങ്ങൾ കഴിഞ്ഞു. പൊതുവിദ്യാഭ്യാസ യജ്ഞം ഫണ്ടിൽ നിന്നും 2.40 കോടി രൂപ ഉപയോഗിച്ച് ജി.എച്ച്.എസ്.എസ് പാലപ്പെട്ടി സ്കൂളിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു.

1.66 കോടി രൂപ ഉപയോഗിച്ച് ജി.എച്ച് എസ്.എസ് കോക്കൂർ സ്കൂളിൽ നിർമിച്ച കെട്ടിടത്തിന്റെ നിർമാണം കഴിഞ്ഞു. 1.30 കോടി രൂപ മുടക്കി ജി.എച്ച് എസ്.എസ് വെളിയംകോട് സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെയും 75 ലക്ഷം രൂപ മുടക്കി ജി.എച്ച് എസ്.എസ് മാറഞ്ചേരി സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെയും നിർമാണം പുരോഗമിക്കുന്നു. ജി.എഫ്.യു.പി കടവനാട് സ്കൂളിൽ 1 കോടി രൂപ മുടക്കി നിർമിക്കുന്ന കെട്ടിടത്തിന്റെ പണി ഉടനെ തുടങ്ങും. ജി.എം.യു.പി.എസ് വെളിയംകോട് സ്കൂളിൽ 1.30 കോടി രൂപ മുടക്കി നിർമിക്കുന്ന കെട്ടിടത്തിന്റെയും 35 ലക്ഷം മുടക്കി നിർമിക്കുന്ന മറ്റൊരു കെട്ടിടത്തിന്റെയും നിർമാണം ഉടനെ തുടങ്ങും . പി.ജി.എൻ.ജി.എച്ച്.എസ്.എസ് മൂക്കുതല സ്കൂളിൽ 1 കോടി രൂപ മുടക്കി നിർമിക്കുന്ന പ്ലസ്ടു കെട്ടിടത്തിന്റെയും 1 കോടി രൂപ മുടക്കി നിർമിക്കുന്ന ഹൈസ്കൂൾ കെട്ടിടത്തിന്റെയും നിർമാണം ഉടനെ തുടങ്ങും.

ജി.എച്ച് എസ്.എസ് കോക്കൂർ സ്കൂളിൽ കിഫ്ബി ഫണ്ടിൽ നിന്ന് 3.90 കോടി രൂപ മുടക്കി നിർമിക്കാൻ പോകുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ടെണ്ടറിലാണ് . പി.ജി.എൻ.ജി.എച്ച്.എസ്.എസ് മൂക്കുതല സ്കൂളിൽ 5 കോടി രൂപ മുടക്കി നിർമിച്ച സ്റ്റേഡിയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു . ജി. എച്ച്. എസ്. എസ് വെളിയംകോട് സ്കൂളിൽ 3 കോടി രൂപ മുടക്കി നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ പണി 70 ശതമാനം പൂർത്തിയായി. 2 കോടി രൂപ മുടക്കി നിർമിക്കുന്ന മാറഞ്ചേരി സ്റ്റേഡിയത്തിന്റെ പ്രവൃത്തി ടെണ്ടർ നടപടിയിലാണ്. മണ്ഡലത്തിലെ മുഴുവന് സർക്കാർ സ്കൂളുകളിലെ ക്ലാസ്സ് റൂമുകള് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ആക്കുന്നതിന് വേണ്ടി സി.എസ്.ആർ ഫണ്ടായി 1.25 കോടി മണ്ഡലത്തിന് അനുവദിച്ചു.

വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് – 30 കോടി രൂപ മുടക്കി നിർമിക്കുന്ന വെളിയംകോട് ലോക്ക് കം ബ്രിഡ്ജിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. രണ്ടാംഘട്ട വികസനത്തിനായി വരുന്ന 13 കോടി രൂപ അനുവദിക്കാനുള്ള തുടർനടപടികൾ മുന്നോട്ട് പോകുന്നു. 30 കോടി രൂപ മുടക്കി നിർമിക്കുന്ന കുണ്ടുകടവ് പാലം പാലത്തിന്റെ പണി പുരോഗമിക്കുന്നുണ്ട്. പെരുമ്പടപ്പ് വില്ലേജ് ഓഫീസിന് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കാനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടെണ്ടർ നടപടി പൂർത്തിയാക്കി നിർമാണം ഉടൻ ആരംഭിക്കും. ഈഴുവത്തിരുത്തി , ആലംകോട് വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കുന്നതിനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും എം. എൽ. എ അറിയിച്ചു.