സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഏകീകൃത അക്കാദമിക കലണ്ടര്‍ പരിഗണനയില്‍

post

നാലു വര്‍ഷ ബിരുദം ബാധകമാവുക പുതിയ ബാച്ചുകള്‍ക്കു മാത്രം

നാലു വര്‍ഷ ബിരുദ കോഴ്‌സുകളുടെ ആദ്യ വര്‍ഷ ബാച്ചിനാണ് അടുത്ത അധ്യയന വർഷം തുടക്കം കുറിക്കുന്നതെന്നും നിലവിലെ ബിരുദ ബാച്ചുകള്‍ക്ക് മൂന്നു വര്‍ഷ രീതിയില്‍ തന്നെ കോഴ്‌സ് പൂര്‍ത്തിയാക്കാമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കരിക്കുലം പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് നടന്ന കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്‌മെൻ്റുകളുടെയും പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഏകീകൃത അക്കാദമിക- പരീക്ഷാ കലണ്ടര്‍ തയ്യാറാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

നാലു വര്‍ഷ ബിരുദ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ നടപടിക്രമങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മാതൃകാ നിര്‍ദ്ദേശങ്ങള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നല്‍കും. സര്‍വകലാശാലകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അവ നടപ്പിലാക്കാന്‍ അവസരം നല്‍കും. നാലു വര്‍ഷ ബിരുദ സംവിധാനം നിലവില്‍ വരുന്നതോടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഘടനയിലും സ്വഭാവത്തിലും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരും.

പുതിയ സംവിധാനത്തിലേക്ക് ബിരുദ കോഴ്‌സുകള്‍ പുനക്രമീകരിക്കപ്പെടുന്നതിലൂടെ അധ്യാപകര്‍ക്ക് ജോലി നഷ്ടമാവുന്ന സാഹചര്യമുണ്ടാവില്ല. പുതിയ സാഹചര്യത്തില്‍ കോഴ്‌സുകളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഭരണഘടനാ മൂല്യങ്ങള്‍, സാമൂഹ്യനീതി, പരിസ്ഥിതി, ജെന്‍ഡര്‍ തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.

പഠനസമയവുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് വരുത്താം. ക്ലാസ്സ് മുറികളിലെ പഠനത്തിനു ശേഷം ലാബുകളിലും മറ്റുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം വേണമെന്ന ആവശ്യം വിദ്യാര്‍ഥി സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. ഇതിന് അനുസൃതമായ നടപടി കോളേജുകള്‍ക്ക് കൈക്കൊള്ളാമെന്നും മന്ത്രി അറിയിച്ചു. ഓട്ടോണമസ് കോളേജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കും.

സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം സ്ഥാപനങ്ങളെയും ചേര്‍ത്തു നിര്‍ത്തി ഉന്നതവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക അന്തരീക്ഷം കൂടുതല്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെ വേതനം തുടങ്ങിയ കാര്യങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം. അക്കാദമിക നിലവാരം മികച്ചതാക്കുന്നതിന്റെ ഭാഗമായി സ്വാശ്രയ സ്ഥാപനങ്ങളിലുള്‍പ്പെടെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. കോഴ്‌സ് ഫീ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.