ചേര്‍പ്പ് എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിടത്തിന് മന്ത്രി എം ബി രാജേഷ് തറക്കല്ലിട്ടു

തൃശൂർ ജില്ലയിലെ ചേര്‍പ്പ് എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള മയക്കു മരുന്ന് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തില്‍ രാജ്യത്തെ ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ കേരളം ഉള്‍പ്പെടില്ലെങ്കിലും അവയുടെ ഉപയോഗം അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ പ്രതിരോധിക്കാന്‍ നിയമ നടപടികള്‍ക്കൊപ്പം ശക്തമായ ജനകീയ ഇടപെടലുകള്‍ ആവശ്യമാണ്. മയക്കുമരുന്നിനെതിരായ ബോധവല്‍ക്കരണം ശക്തമായി തുടരണം. ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് വിമുക്തി പദ്ധതിയിലൂടെ എക്‌സൈസ് വകുപ്പ് നിര്‍വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആഗോള തലത്തില്‍ വ്യാപിച്ചുകിടക്കുന്നതാണ് മയക്കുമരുന്ന് വിതരണ ശൃംഖല. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരേ രക്ഷിതാക്കളും അധ്യാപകരും ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ ശക്തമായ ജാഗ്രത ആവശ്യമാണ്. സ്‌കൂള്‍ തലത്തിലെ ലഹരി വിരുദ്ധ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ജനപ്രതിനിധികള്‍ ശക്തമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിക്കണം. അത് മൂടിവയ്ക്കുന്നത് കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കാനേ ഉപകരിക്കൂ. മയക്കുമരുന്ന് ഉപയോഗം നേരത്തേ കണ്ടെത്തിയാല്‍ കൗണ്‍സലിംഗിലൂടെയും മറ്റും അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവും. മയക്കുമരുന്നിന്റെ ഇരകളെ സഹാനുഭൂതിയോടെ കാണുമ്പോള്‍ വിതരണക്കാരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ കൈക്കൊള്ളുക. മയക്കുമരുന്ന് വിതരണ ശൃംഖലയില്‍ പെട്ടവരെന്ന് സംശയിക്കുന്നവരുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും അവര്‍ പോലിസിന്റെയും എക്‌സൈസിന്റെയും നിരന്തര നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനങ്ങളെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളുണ്ടായാല്‍ ശക്തമായ നടപടികളുണ്ടാവും. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനകള്‍ മുന്‍വിധിയോടെ ആവരുതെന്നും പരമാവധി അത് രഹസ്യമായി നിര്‍വഹിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എക്‌സൈസ് റേഞ്ച് ഓഫീസിന് ചേര്‍പ്പ് ഗ്രാമ പഞ്ചായത്തില്‍ നിന്നും ലഭ്യമായ 8.65 സെന്റ് സ്ഥലത്ത് 1.5 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. മൂന്ന് നിലകളിലായി 378.5 ചതുരശ്ര മീറ്ററില്‍ ഒരുക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.