എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കാന്‍ വികേന്ദ്രീകൃത ഇടപെടലുണ്ടാകും -മുഖ്യമന്ത്രി

post

* തദ്ദേശസ്ഥാപനങ്ങളില്‍ കമ്യൂണിറ്റി കിച്ചന്‍

തിരുവനന്തപുരം : കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ആരും ഭക്ഷണം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാന്‍ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രശ്‌നങ്ങളില്‍ കണ്ടറിഞ്ഞുള്ള ഇടപെടലിന് അതിവിപുലമായ വികേന്ദ്രീകൃത സംവിധാനം ഒരുക്കും. അത് ഫലപ്രദമാക്കാന്‍ വാര്‍ഡുതല സമിതികള്‍ വരെയുണ്ടാകും. സന്നദ്ധപ്രവര്‍ത്തകരെ വാര്‍ഡുതലത്തില്‍ വിന്യസിക്കും. ഇതിനായി കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകര കണ്ടെത്തുകയും ചെയ്യും. അവരെ നിലവിലുള്ള ആവശ്യത്തിനനുസരിച്ചുള്ള പ്രവര്‍ത്തനത്തിനാകും വിനിയോഗിക്കുക. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനോ മേന്‍മ കാണിക്കാനോ ഉള്ള സന്ദര്‍ഭമായി ഇതിനെ എടുക്കാന്‍ അനുവദിക്കില്ല.

ഓരോ പ്രദേശത്തും സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാകാത്തവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. നാട്ടില്‍ ചിലര്‍ വിവിധകാരണങ്ങളാല്‍ സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാകാത്തവരാണ്. അത്തരക്കാര്‍ പട്ടിണികിടക്കാന്‍ ഇടവരരുത്. അതിനായി കമ്യൂണിറ്റി കിച്ചന്‍ ഒരുക്കണം. ഓരോ തദ്ദേശസ്ഥാപനത്തിലുമുള്ള കമ്യൂണിറ്റി കിച്ചനില്‍നിന്ന് പാചകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങള്‍ക്ക് എത്തിക്കണം. ഓരോ തദ്ദേശസ്ഥാപനവും എത്രപേര്‍ക്കാണ് ഭക്ഷണം എത്തിക്കേണ്ടത് എന്ന കൃത്യമായ കണക്ക് ശേഖരിക്കണം. പാചകക്കാരെ തദ്ദേശസ്ഥാപനം കണ്ടെത്തണം. വിതരണക്കാരെ അതതു സ്ഥലത്തെ പ്രായോഗികതയ്ക്കനുസരിച്ച് നിശ്ചയിക്കണം. അവര്‍ കൃത്യമായ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇത്തരം കുടുംബങ്ങള്‍ക്ക് ഭക്ഷണം വേണമെങ്കില്‍ ബന്ധപ്പെടാന്‍ ഒരു ടെലിഫോണ്‍ നമ്പര്‍ തദ്ദേശസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തണം.

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെതന്നെ നല്ല തോതില്‍ അരി കൊടുക്കുന്നുണ്ട്. അത് തുടരുന്നതിനുപുറമെ മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് മാസം 15 കിലോ അരി വീതം ഓരോ കുടുംബത്തിനും കൊടുക്കും. അതോടൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒറ്റപ്പെട്ട തരത്തില്‍ കഴിയുന്ന ഒരു കുടുംബവും പട്ടിണി കിടക്കാന്‍ ഇടവരരുത്. രോഗം വന്ന് അലയുന്നവരുടെ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പാചകം ചെയ്ത ഭക്ഷണം നല്‍കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യം നടപ്പിലാക്കുന്നത് ജില്ലാ ഭരണസംവിധാനം ഉറപ്പുവരുത്തും. ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനം ഉപയോഗിക്കും. ഡിഎംഒ തലത്തില്‍ ഇതിന് പ്രത്യേകം സംവിധാനമുണ്ടാക്കും. ഹൃദ്രോഗികള്‍, കിഡ്‌നി രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

ഭക്ഷണം പാചകം ചെയ്യുന്നവരുടെ പരിസര-വ്യക്തിശുചിത്വം നിലവാരമുള്ളതാകണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ഉറപ്പാക്കണം. പാചകതൊഴിലാളികള്‍ക്കാവശ്യമായ പരിശോധനകള്‍ നടത്താനും ശ്രദ്ധിക്കണം. പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന വിഭാഗമാണ് എല്‍പിജി സിലിണ്ടര്‍ വിതരണക്കാര്‍, പത്രവിതരണക്കാര്‍, പാല്‍വിതരണം ചെയ്യുന്നവര്‍ എന്നിവര്‍. ഇവര്‍ പാലിക്കേണ്ട ആരോഗ്യസുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും.

വീടുകളില്‍ കഴിയുക എന്നതാണ് ലോക്ക്ഡൗണ്‍ കാലത്ത് പ്രധാനം. റോഡുകളിലും പൊതുസ്ഥലത്തും ആളില്ലാത്ത നിലവരണം. ഇക്കാര്യം ഉറപ്പാക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരും. പോലീസ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ, പാസോ കൈയില്‍ കരുതണം. ന്യായമായ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. മാറ്റിവെക്കാനാവുന്ന എല്ലാ യാത്രകളും മാറ്റിവെക്കണം. ഇത് പൂര്‍ണമായി നടപ്പാക്കല്‍ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവാദിത്തമാണ്. ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ നല്ല ധാരണയോടെ ഇടപെടണം. ഇപ്പോള്‍ പുറത്തിറങ്ങരുത് എന്ന് പറയുന്നത് പാലിച്ചില്ലെങ്കില്‍ പലവിധ ഭവിഷ്യത്ത് വരും.

അത്യാവശ്യ സര്‍വീസുകള്‍ നടത്താനായി യാത്ര ചെയ്യുന്നവര്‍ക്ക് ഐഡി കാര്‍ഡുകള്‍ ഇല്ലെങ്കില്‍, ജില്ലാ ഭരണസംവിധാനം താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ഇതിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ച് ഉടന്‍ കാര്‍ഡുകള്‍ നല്‍കാന്‍ സംവിധാനമുണ്ടാക്കണം. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമയ്ക്ക് ഇവര്‍ക്കായി തിരിച്ചറിയല്‍ രേഖ നല്‍കാന്‍ സംവിധാനം ഉണ്ടാക്കണം. കുട്ടനാട്, പാലക്കാട്, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ കൊയ്ത്ത് നടന്നില്ലെങ്കില്‍ വലിയ നാശമുണ്ടാകും. അതിനാല്‍ ഇത് അവശ്യ സര്‍വീസായി കണ്ട് നടപടി സ്വീകരിക്കും. കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ല് സംഭരിക്കാന്‍ നടപടിയെടുക്കും. കൊയ്ത്തു സ്ഥലത്തുനിന്ന് കയറ്റുന്നതിനും ഇറക്കുന്നതിനും ആവശ്യമായ ഇളവ് നല്‍കും. പ്രാദേശികമായി നെല്ല് സംഭരിക്കാനുള്ള നടപടികള്‍ക്ക് ബന്ധപ്പെട്ട കലക്ടര്‍മാരെ ചുമതലപ്പെടുത്തി.

നിലവില്‍ ഉള്ളിടത്ത് എല്ലാവരും കഴിയണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അത് എല്ലാവരുടെയും ശ്രദ്ധയിലുണ്ടാവും. എന്നാല്‍, അതിര്‍ത്തിയിലെത്തി കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്‌നം ഉണ്ട്. അവരെ നാട്ടിലേക്ക് കൊണ്ടുവന്ന് പരിശോധനകള്‍ക്കു ശേഷം നിരീക്ഷണത്തില്‍ താമസിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിദേശത്തുനിന്നും രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍നിന്നും വരുന്നവര്‍ക്ക് സ്വന്തമായി തങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കി. വയോജനങ്ങള്‍ക്കും കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

വനം വകുപ്പിനെ അവശ്യ സര്‍വീസായി കണക്കാക്കിയിട്ടുണ്ട്. പ്രാദേശികമായി കാര്‍ഷിക ഉല്‍പന്നങ്ങള്‍, നാണ്യവിളകള്‍ എന്നിവ ശേഖരിച്ച് വെക്കാന്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ സഹകരണ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രായോഗിക നടപടിക്ക് രൂപം നല്‍കണം.

കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് പൊതു മാനദണ്ഡം നിശ്ചയിക്കും. അടഞ്ഞുകിടക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കും. കര്‍ദിനാല്‍ മാര്‍ ആലഞ്ചേരി കത്തോലിക്കാ സഭയുടെ എല്ലാ ആശുപത്രികളും ഇതിനുവേണ്ടി ഉപയോഗിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ ഈ മാസം 27 മുതല്‍ നല്‍കും. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 1069 കോടി, വെല്‍ഫെയര്‍ ബോര്‍ഡ് വഴി 149 കോടി എന്നിങ്ങനെ ആകെ 54 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും. ആയിരം ഭക്ഷണശാലകള്‍ തുടങ്ങുന്നത് അതിവേഗമാക്കും. ഹോം ഡെലിവറി വ്യാപകമാക്കാന്‍ നിര്‍ദേശം. രോഗികളുമായി ആശുപത്രികളിലേക്കു പോകുന്ന സ്വകാര്യ വാഹനങ്ങളില്‍ ഒരാള്‍ മാത്രം യാത്ര ചെയ്താല്‍ മതി എന്ന നിബന്ധന ഫലപ്രദമല്ല. എടുത്തുകൊണ്ടുപോകേണ്ട ഒരാളുമായി ആശുപത്രിയിലേക്കു പോയ വാഹനത്തില്‍ രോഗിക്കു പുറമെ രണ്ടുപേര്‍ ഉണ്ടായത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് പറഞ്ഞ് തടയരുത്. സന്ദര്‍ഭത്തിനനുസരിച്ചുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്.

പ്രാഥമിക/കുടുംബ ആരോഗ്യകേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്ന സ്ഥിരം മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കും. സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നത് ത്വരിതപ്പെടുത്തും. മൈസൂര്‍, ബംഗളൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പച്ചക്കറി തടസ്സമില്ലാതെ കൊണ്ടുവരാന്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തും. വീട്ടിലിരിക്കുന്ന സമയമായതിനാല്‍ വീടുകളില്‍ പച്ചക്കറി വളര്‍ത്താന്‍ സമയം കണ്ടെത്തുന്നത് നന്നാകും. അങ്കണവാടി ഭക്ഷ്യധാന്യ വിതരണം, ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പരിചരണം എന്നിവ തൃപ്തികരമായി നടക്കുന്നുണ്ട്. ട്രാന്‍സ്‌ജെന്റേഴ്‌സിന് പ്രത്യേക പാര്‍പ്പിട സൗകര്യവും ഭക്ഷണവും ഏര്‍പ്പാടാക്കും.

ഹോര്‍ട്ടികോര്‍പ്പിനെ അവശ്യ സര്‍വീസാക്കും. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ആശങ്ക വേണ്ടതില്ല. എഫ്‌സിഐ അവരുടെ 25 ഗോഡൗണില്‍ എട്ടുമാസത്തേക്കുള്ള സ്റ്റോക്കുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. അരിയുടെ കൂടെ പലവ്യഞ്ജനങ്ങളും കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവ സംഭരിക്കുന്നതിന് സിവില്‍സപ്ലൈസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡും ശ്രമിക്കുന്നതോടൊപ്പം നാട്ടിലെ വന്‍കിട വ്യാപാരികളുടെ സഹകരണവും സര്‍ക്കാര്‍ തേടും. പഞ്ചായത്തുകള്‍ കൂടി അവശ്യ സര്‍വീസാക്കി ഉത്തരവിറക്കും. സിനിമാ മേഖലയിലുള്ളവരും ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വിട്ടുനല്‍കാമെന്ന് അറിയിച്ചു.

സംസ്ഥാനത്താകെ പൊലീസ് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു തന്നെ കര്‍ശനമായ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ ഫലപ്രദമാണ്.

കൂടുതല്‍ ജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളില്‍ നീങ്ങണം. സാമൂഹ്യവ്യാപനം എന്ന അവസ്ഥയില്‍ എത്തിയിട്ടില്ല എങ്കിലും അപകടമേഖലയില്‍ തന്നെയാണ് നാമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.  സാമൂഹ്യവ്യാപനം എന്ന വാള്‍ കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കാനുള്ള ചുമതല നിര്‍വഹിക്കേണ്ടത് ഞാനും നിങ്ങളും അടങ്ങുന്ന ഇന്നാട്ടിലെ ഓരോരുത്തരുമാണ്. അത് കുറ്റമറ്റ രീതിയില്‍ ഏറ്റെടുക്കുക എന്നത് നാടിനോടും വരും തലമുറയോടും നമുക്കുള്ള ഉത്തരവാദിത്തം നിറവേറ്റലാണ്. അതുകൊണ്ട് എല്ലാവരും വീട്ടില്‍ കഴിയണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംബന്ധിച്ചു.