കേരളത്തിലെ റോഡുകളിൽ വേഗപരിധി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നു

ജൂലൈ 31-നകം സ്ഥാപിക്കാൻ നിർദേശം
സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31- നകം സ്ഥാപിക്കും. റോഡുകളിലെ പുനർ നിശ്ചയിച്ച വേഗപരിധി വാഹന യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളില്‍ ബോർഡുകൾ സ്ഥാപിക്കും. വിവിധ തരത്തിൽപ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് മനസ്സിലാകുന്ന വിധത്തിലാണ് തയ്യാറാക്കേണ്ട്. സംസ്ഥാനത്തെ നിരത്തുകളിലെ ‘നോ പാർക്കിംഗ്’ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, എൻ.എച്ച്.എ.ഐ കേരള റീജണൽ ഓഫീസർ ബി.എൽ മീണ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ , പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.റ്റി.പി, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.