ചരിത്ര സ്‌മരണയിൽ ദാക്ഷായണി വേലായുധന്റെ 111-ാം ജന്മദിനാഘോഷത്തിന് തുടക്കമായി

post

ഭരണഘടനാനിർമാണ സഭയിലെ ഏക ദളിത് വനിതയും ഏറ്റവും പ്രായംകുറഞ്ഞ അംഗവുമായ ദാക്ഷായണി വേലായുധന്റെ 111-ാം ജന്മദിനാഘോഷത്തിനു തുടക്കം. ആഘോഷത്തിന് മുന്നോടിയായി ഏകദിന ചലച്ചിത്രമേള എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്ററിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്‌തു.


ജീവിതത്തിന്റെ സമസ്തഭാവങ്ങളും പ്രതിഫലിപ്പിക്കുകയും കാലത്തെ വീണ്ടെടുക്കുകയും ചെയ്യുന്ന കലാരംഗമാണ് ചലച്ചിത്രമെന്ന് ഷാജി എൻ കരുൺ പറഞ്ഞു. ചരിത്ര വനിതയായ ദാക്ഷായണി വേലായുധന്റെ ജന്മദിനാഘോഷ വേളയിൽ അതുകൊണ്ടുതന്നെ ചലച്ചിത്രമേള ഏറെ പ്രസക്തമാണ്. മൂല്യങ്ങളുടെ ഏകോപനമാണ് ചലച്ചിത്രം. ചരിത്രവും സംസ്‌കാരവും രാഷ്ട്രീയയവുമെല്ലാം ഉൾച്ചേർന്ന സിനിമ സമകാലീനാവസ്ഥയുടെ വിലയിരുത്തലിൽ അത്യന്തം പ്രസക്തമാണെന്നും ഷാജി എൻ കരുൺ പറഞ്ഞു.


ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത പലവിധ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ ദാക്ഷായണി വേലായുധന്റെ ദീപ്‌ത സ്‌മരണയും ഉദ്ബോധനങ്ങളും ചെറുത്തുനിൽപ്പിനും നേരായ ദിശ കണ്ടെത്തുന്നതിനും പ്രചോദനവും മാർഗദർശനവും നൽകുന്നതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഈ കാലിക പ്രസക്തി തിരിച്ചറിയുന്നതു കൊണ്ടാണ് ജന്മദിനാഘോഷത്തിന് മുൻകയ്യെടുത്തത്. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾ വിവേചനം നേരിടുന്നില്ലെന്നും ഭരണ ഘടനയുടെ പവിത്രത നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പാക്കാൻ സിനിമ ഉൾപ്പെടെ മാധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.


ദാക്ഷായണി വേലായുധൻ എന്ന അദ്‌ഭുത വനിതയെക്കുറിച്ച് ചരിത്ര ആഖ്യാനപരമായ ദൃശ്യഭാഷ്യമുണ്ടാകണമെന്ന് അധ്യക്ഷത വഹിച്ച നാടക - സിനിമ പ്രവർത്തകൻ ഡോ:ചന്ദ്രദാസൻ പറഞ്ഞു. ചരിത്രവും സംസ്‌കാരവും ഉൾച്ചേർന്ന പ്രവർത്തനം രാഷ്ട്രീയത്തിനു മൂല്യവും തേജസും നൽകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Ekm