എ ഫോര്‍ ആധാറിന്റെ അവസാനഘട്ട ക്യാമ്പിൽ 878 കുട്ടികൾക്ക് ആധാർ

post

വയനാട് ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന എ ഫോര്‍ ആധാറിന്റെ അവസാനഘട്ട ക്യാമ്പിൽ 878 കുട്ടികൾക്ക് ആധാർ ലഭിച്ചു. ജില്ലാ ഭരണകൂടം, അക്ഷയ കേന്ദ്രങ്ങൾ, വനിതാ ശിശുവികസന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത 34 അക്ഷയ കേന്ദ്രങ്ങളിലൂടെയും അങ്കണവാടികളിലുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

5 വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കി എന്ന് ഉറപ്പുവരുത്തുകയാണ് ക്യാമ്പെയിനിന്റെ ലക്ഷ്യം. സംസ്ഥാന ഐ.ടി മിഷനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ട്രൈബല്‍ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, പോലീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.

ജില്ലാ കളക്ടർ ഡോ. രേണു രാജ് ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഇനിയും കുട്ടികളുടെ ആധാർ എൻറോൾമെന്റ് നടത്താനുണ്ടെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിച്ച് ജൂലൈ 15 നകം എൻറോൾമെന്റ് പൂർത്തിയാക്കണം.