മൂന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു

മലപ്പുറം ജില്ലയിലെ മുന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്നും അതിനായി സംസ്ഥാനത്ത് ഇതുവരെ 5520 കോടി രൂപ അനുവദിച്ചു നൽകിയതായും മന്ത്രി പറഞ്ഞു.
30.66 കോടി രൂപ ചെലവിൽ നിർമ്മിച്ച ജലനിധി പദ്ധതി മൂന്നിയൂരിൻ്റെ കുടി വെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാണെന്നും മന്ത്രി പറഞ്ഞു. ജലനിധി പദ്ധതിയിൽ പഞ്ചായത്തിലെ 23 വാർഡുകളിലെ 5501 കുടുംബങ്ങളാണ് നിലവിൽ അംഗമായിട്ടുള്ളത്. പദ്ധതിയിലൂടെ 25000 പേർക്ക് കുടിവെള്ളം ലഭ്യമാകും. പദ്ധതിയുടെ തുടർനടത്തിപ്പിൻ്റെ ചുമതല മുഴുവനായും ജനകീയ കമ്മിറ്റിയായ എസ് എൽ ഇ സി ക്കാണ്. ഇതിനായി സോഫ്റ്റ്വെയർ ഉൾപ്പെടെയുള്ള ആധുനിക സംവിധനങ്ങൾ ഉള്ള ഓഫീസ് ചേളാരിയിൽ സ്ഥാപിച്ചിട്ടുണ്ട്.
മുന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ അച്ചാട്ടിൽ പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം നിർവഹിച്ചു. പടിക്കൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.അബ്ദുൽ ഹമീദ് എം എൽ എ അധ്യക്ഷത വഹിച്ചു. ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ദിനേശൻ ചേരുവാട്, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എ. ഉസ്മാൻ, മലപ്പുറം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സെറീന ഹസീബ്, തുടങ്ങിയവർ പങ്കെടുത്തു.