വഴുക്കുംപ്പാറയിൽ ദേശീയപാതയിലെ റോഡിൽ വിള്ളൽ: ഉന്നതതലയോഗം തിങ്കളാഴ്ച

post

ദേശീയപാത സുരക്ഷ സംബന്ധിച്ച് ഉടനടി പുനരന്വേഷണം നടത്തണം: മന്ത്രി കെ രാജൻ

കുതിരാനു സമീപം വഴുക്കുംപ്പാറയിൽ ദേശീയപാതയിൽ ഉണ്ടായ വിള്ളൽ സംബന്ധിച്ച് തിങ്കളാഴ്ച കളക്ടറേറ്റിൽ ഉന്നത തലയോഗം ചേരും. ദേശീയപാതയുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ കർശന നിർദ്ദേശം നൽകി. യോഗത്തിനു മുൻപായി കളക്ടർ, കമ്മീഷണർ എന്നിവർ കൂടിയാലോചിച്ച ശേഷം ദേശീയപാത അതോറിറ്റി അല്ലാത്ത മറ്റൊരു അതോറിറ്റിയെ കൊണ്ട് സുരക്ഷാ കാര്യങ്ങൾ പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും ദേശീയപാതയിൽ വിള്ളൽ ഉണ്ടായ സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.

മന്ത്രി കെ രാജനോടൊപ്പം ടി എൻ പ്രതാപൻ എംപി, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് സ്ഥലം സന്ദർശിച്ചത്. പ്രദേശത്ത് റീടെയ്നിംഗ് വാൾ നിർമ്മിക്കാൻ നിർദ്ദേശം നൽകുമെന്നും സംഘം വ്യക്തമാക്കി. നിർമ്മാണ കമ്പനി പ്രതിനിധി അജിത് പ്രസാദ്, ദേശീയപാത അതോറിറ്റി പ്രതിനിധികൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.