ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൃഗശാലയാകാൻ പുത്തൂർ സുവോളജിക്കൽ പാർക്ക്

post

പുത്തൂർ സുവോളജിക്കൽ പാർക്ക് ജനുവരിയിൽ തുറക്കും; മന്ത്രി കെ രാജൻ

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൃഗശാലയായി മാറുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് അടുത്ത ജനുവരിയിൽ തുറക്കും. തിരുവനന്തപുരം, തൃശ്ശൂർ മൃഗശാലകളിൽ നിന്നും മൃഗങ്ങളേയും പക്ഷികളേയും ജൂലൈ മാസത്തിൽ തന്നെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു തുടങ്ങും.

കേരളത്തിന് പുറത്ത് നിന്നും ഇന്ത്യക്ക് വെളിയിൽ നിന്നും മൃഗങ്ങളെ എത്തിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ നടത്തി വരികയാണ്. കഴിഞ്ഞ ദിവസം പാലക്കാട് നെന്മാറയിൽ നിന്നും പുത്തൂരിൽ ചികിത്സക്കായി എത്തിച്ച പുലിക്കുട്ടിക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും പുലികുട്ടി ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയതായും മന്ത്രി കെ രാജൻ പറഞ്ഞു.

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ദുർഗ്ഗയെത്തി

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ അതിഥിയായി ദുർഗ്ഗയെത്തി. വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ 2017 ലാണ് പിടികൂടിയത്. തുടർന്ന് നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന 12 വയസുള്ള ദുർഗ്ഗ ആരോഗ്യം വീണ്ടെടുത്തതോടെയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്.

രണ്ടു മാസം മുമ്പ് എത്തിച്ച വൈഗ എന്ന കടുവയുടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി ജീവനക്കാരുമായി ഇണങ്ങി കഴിഞ്ഞതോടെയാണ് ദുർഗ്ഗയുടെ വരവ്. വൈഗയെ മറ്റൊരു തുറന്ന കൂട്ടിലേക്ക് മാറ്റി. ദുർഗ്ഗയെ ആദ്യ ഘട്ടത്തിൽ നിരീക്ഷണത്തിൽ പാർപ്പിച്ച് പ്രത്യേക പരിചരണം നൽകും. തേക്കടിയിൽ നിന്നും മംഗള എന്ന മറ്റൊരു കടുവയേയും അധികം വൈകാതെ പുത്തൂരിൽ എത്തിക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട്.


ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, അസിസ്റ്റൻറ് കളക്ടർ വി എം ജയകൃഷ്ണൻ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ കീർത്തി ഐഎഫ്എസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.