പോത്തുപാറ കോളനി കുടുംബങ്ങളുടെ പുനരധിവാസത്തിന് ഉടൻ ഭൂമി ലഭ്യമാക്കും

post

എം എൽ എയും ജില്ലാ കലക്ടറും കോളനി സന്ദർശിച്ചു

കുടിവെള്ള വിതരണത്തിന് കോളനിയിൽ സ്ഥിരം സംവിധാനം

പോത്തുപാറയിൽ കുടിയേറിപ്പാർത്ത പട്ടികവർഗ കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. കോളനിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൻ്റെ ഭാഗമായി സനീഷ് കുമാർ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയും നടത്തിയ സന്ദർശനത്തിലാണ് തീരുമാനം.

മണ്ണിടിച്ചിലിനെ തുടർന്ന് 2018ൽ ആനക്കയത്ത് നിന്ന് കുടിയേറിപ്പാർത്തവരാണ് പോത്തുപാറയിലെ പട്ടികവർഗ കുടുംബങ്ങൾ. ഇവർക്ക് വനാവകാശ നിയമപ്രകാരം ആനക്കയത്ത് അനുവദിച്ച ഭൂമിക്ക് പകരമായി പോത്തുപാറയിൽ വനഭൂമി അനുവദിച്ചു നൽകുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. എത്രയും വേഗം ഭൂമി ലഭ്യമാക്കി വീട് നിർമാണത്തിനുൾപ്പെടെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കോളനിയിൽ കുടിവെള്ള വിതരണത്തിന് സ്ഥിരം സംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായി ജൽ ജീവൻ മിഷൻ പദ്ധതിയും കോളനിയിൽ പുരോഗമിക്കുകയാണ്. പൈപ്പിടൽ പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു. കോളനിയിലെ തെരുവുവിളക്കുകളിൽ കേടുവന്നവ ഒരാഴ്ചയ്ക്കകം മാറ്റി സ്ഥാപിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

കോളനിയിലെ എസ് എസ് എൽ സി പാസായ വിദ്യാർഥികളുടെയും പഠനം മുടങ്ങിയവരുടെയും തുടർ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ എസ് ടി പ്രൊമോട്ടർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. പട്ടികവർഗ വികസന വകുപ്പ് നൽകുന്ന കോളനി നിവാസികൾക്കുള്ള ഭക്ഷ്യ സഹായ കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

ഡി എഫ് ഒ ആർ ലക്ഷ്മി, ജില്ലാ പട്ടികവർഗ വികസന ഓഫീസർ ഹെറാൾഡ് ജോൺ, ഊരുമൂപ്പൻ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.