സംസ്ഥാനത്തെ ആദ്യ സ്റ്റുഡൻറ് സഭ ചേലക്കരയിൽ

പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് വഴി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന സ്റ്റുഡൻറ് സഭ തൃശൂർ ചേലക്കരയിൽ ഒരുങ്ങുന്നു. ചർച്ചകൾക്കും സംവാദങ്ങൾക്കുമപ്പുറം നാടിന്റെ വികസനത്തിൽ എങ്ങനെ ഇടപെടാൻ കഴിയും എന്ന അന്വേഷണം ആണ് സ്റ്റുഡൻറ് സഭ നടത്തുന്നത്. സാമൂഹ്യ നീതിയെ കുറിച്ചും ജനാധിപത്യ ബോധത്തെ കുറിച്ചും ശരിയായ കാഴ്ചപ്പാട് കുട്ടികളിൽ സൃഷ്ടിക്കുകയാണ് സഭയുടെ ലക്ഷ്യം. ഇതിനായി സ്കൂളുകൾ വഴി ഫോറം ഫോർ ഡെമോക്രസി ആൻഡ് സോഷ്യൽ ജസ്റ്റിസ് ക്ലബ്ബുകൾ രൂപീകരിക്കും. സംസ്ഥാനത്ത് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സ്റ്റുഡൻറ് സഭ വ്യാപിപ്പിക്കാനാണ് സർക്കാർ ശ്രമം.
നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾ തങ്ങളുടെ ആശയങ്ങൾ ജനപ്രതിനിധികളുമായി ചർച്ച ചെയ്യുന്ന സംവിധാനമാണ് സ്റ്റുഡൻറ് സഭ. ഒരു സ്കൂളിൽ നിന്നും രണ്ടു വിദ്യാർത്ഥികൾ നിയോജകമണ്ഡലം തലത്തിൽ വരുന്ന സഭയിലുണ്ടാകും. ഉപന്യാസം, ക്വിസ് മൽസരം എന്നിവ വിദ്യാർത്ഥികൾക്കായി നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നിയോജക മണ്ഡലത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് ഷോർട്ട് ഫിലിം മത്സരം, വികസന സെമിനാർ, സർവ്വേ, ചർച്ചകൾ തുടങ്ങിയവ സ്റ്റുഡൻറ് സഭയുടെ ഭാഗമായി നടത്തും. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം സ്റ്റുഡൻറ് സഭയിൽ ഉൾപ്പെടും.
സ്റ്റുഡൻറ് സഭയുടെ ആലോചന യോഗം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളെ നന്മയും ജനാധിപത്യവും സാമൂഹ്യ നീതിയുമുള്ള ഒന്നാംതരം പൗരന്മാരാക്കി മാറ്റാൻ ഉതകുന്ന സംവിധാനമാണ് സ്റ്റുഡൻറ് സഭയെന്നും പാർലിമെന്ററി സംവിധാനം ഗുണകരമായി ഉപയോഗിക്കുന്നതിൽ കേരളം മാതൃകയെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസത്തിൽ കമ്മിറ്റി രൂപീകരിച്ച് ആഗസ്റ്റ് പതിനഞ്ച് ഓടെ ശില്പശാല നടത്തുന്ന രീതിയിൽ സ്റ്റുഡൻറ് സഭയുടെ പ്രവർത്തനങ്ങൾ നടക്കുമെന്ന് പാർലിമെന്ററി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വിബീഷ് യു വി അറിയിച്ചു.