വിമുക്തി മിഷന്‍: ഒന്നര വർഷത്തിനിടെ ഡി-അഡിക്ഷൻ സെന്റർ ആശ്വാസമായത് 4030 പേർക്ക്

post

മലപ്പുറം ജില്ലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള തീവ്രയജ്ഞ കർമ്മ പരിപാടികൾ നടപ്പാക്കുകയാണ് വിമുക്തി മിഷനിലൂടെ സംസ്ഥാന സര്‍ക്കാരും എക്‌സൈസ് വകുപ്പും. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 4030 പേർക്കാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്റർ ആശ്വാസമേകിയത്.

ലഹരിയുടെ വിവിധ പാർശ്വഫലങ്ങളെ തുടർന്ന് 2022 ജനുവരി മുതൽ 2023 ഏപ്രിൽ വരെ ഇൻപേഷ്യന്റ് വിഭാഗത്തിൽ (കിടത്തി ചികിത്സ) മാത്രം തേടി ജീവിതത്തിലേക്ക് തിരിച്ചെത്തിയവർ 362 പേരാണ്. ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ 2022ൽ 2832 രോഗികളും ഈ വർഷം ഏപ്രിൽ വരെ 836 പേരും ഇവിടെ ചികിത്സ തേടിയെത്തി.

മദ്യം, പുകയില, കഞ്ചാവ് തുടങ്ങിയ ലഹരികള്‍ക്ക് അടിമകളായി വിവിധ പ്രശ്നങ്ങളുമാമായെത്തിയവരെയാണ് ഡി-അഡിക്ഷൻ സെന്റർ വഴി ജീവിതത്തിലേക്ക് മടക്കിയത്. വിവിധ പ്രായത്തിൽ ലഹരിക്കടിമപ്പെട്ടവർക്കും ഇതിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്കുമായി ഇവിടെ കൗൺസിലിങ് സേവനവും നൽകുന്നുണ്ട്. മെഡിക്കൽ ഓഫീസർ, സൈക്യാട്രിക് സോഷ്യൽ വർക്കർ അടക്കം ഒമ്പത് ജീവനക്കാരുടെ സേവനമാണ് കേന്ദ്രത്തിലുള്ളത്.

സ്‌കൂള്‍ കോളേജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത ക്ലബ്ബുകള്‍, സ്റ്റൂഡന്റ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീമുകള്‍, കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷനുകള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ലഹരി വിമുക്ത ഓര്‍ഗനൈസേഷനുകള്‍, വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മകള്‍ എന്നിവ വഴി 892 ബോധവത്കരണ പരിപാടികളും ഈ വർഷം മെയ് വരെയുള്ള കാലയളവില്‍ ജില്ലയില്‍ വിമുക്തി മിഷൻ നടത്തിയിട്ടുണ്ട്.