പയ്യനാട് സ്‌പോർട്‌സ് കോപ്ലക്‌സ് വികസനത്തിന് 45 കോടിയുടെ ഭരണാനുമതി

മലപ്പുറം ജില്ലയിലെ പയ്യനാട് സ്‌പോർട്‌സ് കോപ്ലക്‌സ് വികസനത്തിന് 45 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. കിഫ്ബി ഫണ്ടുപയോഗിച്ചാണ് സ്‌പോർട്‌സ് കോപ്ലക്‌സ് നവീകരിക്കുക. കോംപ്ലക്‌സ് വികസനത്തിന്റെ ഭാഗമായി മൊയ്തീൻകുട്ടി സ്മാരക ഇൻഡോർ സ്‌പോർട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനാണ് 45 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചത്. മന്ത്രി വി. അബ്ദുറഹിമാന്റെ ഇടപെടലിനെ തുർന്നാണ് പയ്യനാട് സ്‌പോർട്‌സ് കോപ്ലക്‌സ് നവീകരണത്തിന് വഴിയൊരുങ്ങുന്നത്.
അധികാരമേറ്റ ശേഷം 2021 ജൂലൈയിൽ മന്ത്രി സ്റ്റേഡിയം സന്ദർശിക്കുകയും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. സ്പോർട്സ് കോംപ്ലക്സിൽ വിഭാവനം ചെയ്ത മുഴുവൻ സംവിധാനങ്ങളും പ്രാവർത്തികമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
നേരത്തെ ഫുട്‌ബോൾ സ്റ്റേഡിയം നവീകരിച്ചതിനുപുറമെ രണ്ട് ബാസ്‌കറ്റ് ബോൾ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ലോകനിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയവും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലും മഞ്ചേരി പയ്യനാട് സ്‌പോർട്‌സ് കോംപ്ലക്‌സിലുണ്ട്. രാത്രിയും മത്സരങ്ങൾ നടത്താൻ സാധിക്കുന്ന തരത്തിൽ സ്റ്റേഡിയത്തിൽ വെളിച്ച സംവിധാനം ഒരുക്കുകയും മൈതാനത്തിന്റെ നിലവാരം ഉയർത്തുകയും ചെയ്തിട്ടുണ്ട്. കളിക്കളവും ഹോസ്റ്റലുകളും നവീകരിക്കുന്നതിനൊപ്പം പരിശീലനത്തിനായി രണ്ട് ബാസ്‌ക്കറ്റ്ബോൾ കോർട്ടുകളും കബഡി കോർട്ടുകളും ജമ്പിങ്ങ് പിറ്റും കോംപ്ലക്‌സിൽ സജ്ജമാണ്.