മലയോര ഹൈവേയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

post

തൃശ്ശൂർ ജില്ലയിലെ മലയോര ഹൈവേയുടെ ആദ്യഘട്ട നിർമ്മാണ ഉദ്ഘാടനം പീച്ചി റോഡ് ജംഗ്ഷനിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ നിർമ്മാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമാനമായാണ് മലയോര ഹൈവേയുടെയും നിർമ്മാണമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഓരോ ജില്ലയും ഓരോ റീച്ചുകൾ ആയി പരിഗണിച്ചുകൊണ്ടാണ് കരാർ നൽകിയിരിക്കുന്നത്. പണം കൊടുത്ത് ഭൂമി ഏറ്റെടുക്കുന്നതിന് പകരം ആളുകൾക്ക് നഷ്ടപ്പെടുന്നവ പുനസൃഷ്ടിച്ചു നൽകി കൊണ്ടാണ് മലയോര ഹൈവേ നിർമ്മാണം വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ കുടിവെള്ളം, കേബിൾ, വൈദ്യുതി തുടങ്ങിയ ആവശ്യങ്ങൾക്കായി റോഡ് കുത്തിപ്പൊളിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം നടപടികൾ ഒഴിവാക്കാനായി യൂട്ടിലിറ്റി ഷിഫ്റ്റിംഗ് നടത്താനായി വാട്ടർ അതോറിറ്റിയ്ക്ക് 88 ലക്ഷം രൂപയും കെഎസ്ഇബിയ്ക്ക് 13 ലക്ഷം രൂപയും നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പീച്ചിയിൽ നിന്ന് വെലങ്ങന്നൂരിലൂടെ കടന്ന് ചെന്നായി പാറ, മാന്നാമംഗലം, മരോട്ടിച്ചാൽ വഴി ആമ്പല്ലൂർ മണ്ഡലത്തിൽ പ്രവേശിക്കേണ്ട റോഡിനാണ് തുടക്കം ആയിരിക്കുന്നത്.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ രവി അധ്യക്ഷനായി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രവീന്ദ്രൻ പി പി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേശ്വർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത്, അസിസ്റ്റൻറ് എൻജിനീയർ മാക്സൺ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.