വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലയിലെ ഇരിട്ടി വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പ്രളയ പ്രതിരോധത്തിനും വൈദ്യുത ഉൽപാദനത്തിനും ജലസേചനത്തിനും ഉപയോഗിക്കാൻ കഴിയുന്ന കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി മേഖല കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നതെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ഏറ്റെടുക്കുന്ന ഓരോ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ വൈദ്യുതി മേഖല പൊതുമേഖലയിൽ തന്നെ നിലനിർത്താൻ കാര്യക്ഷമത വർധിപ്പിക്കാനും അനാവശ്യ ചെലവ് കുറക്കാനും വേണ്ട നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. അടുത്ത നാലു വർഷത്തിനുള്ളിൽ അത് 50 ശതമാനമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 10 സെന്റിൽ രണ്ടു നിലകളിലായി 198 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. 66 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. കോഴിക്കോട് സിവിൽ കൺസ്ട്രക്ഷൻ ചീഫ് എൻജിനീയറുടെ മേൽനോട്ടത്തിൽ ചാവശ്ശേരി ആസ്ഥാനമായ പഴശ്ശി സാഗർ ചെറുകിട ജലവൈദ്യുത പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലാണ് നിർമാണ പ്രവൃത്തി നടത്തിയത്.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സർക്കിളിന് കീഴിലെ ഇരിട്ടി ഇലക്ട്രിക്കൽ ഡിവിഷന്റെ പരിധിയിലാണ് വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പ്രവർത്തിക്കുന്നത്. പായം, അയ്യങ്കുന്ന്, ഉളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 10800 ഉപഭോക്താക്കളുള്ള സെക്ഷൻ ഓഫീസ് ഇതുവരെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.