പിന്തുണ നല്‍കാം, കരുതലില്‍ കഴിയുന്നവര്‍ക്ക്

post

ഏകാന്തതയെ ആനന്ദകരമാക്കാന്‍ നിര്‍ദേശങ്ങളുമായി കൗണ്‍സലിങ് ടീം

കണ്ണൂര്‍: 'വീട്ടില്‍ കരുതലില്‍ കഴിഞ്ഞാലും പുറത്തിറങ്ങി നടക്കുവാണെന്ന് നാട്ടുകാര്‍ പറഞ്ഞു പരത്തിയാല്‍ എങ്ങിനെ സഹിക്കും ഡോക്ടറേ. ഇതൊക്കെ എനിക്കു വേണ്ടി മാത്രമാണോ?' ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ തന്റെ സങ്കടം പങ്കുവച്ചതിങ്ങനെയാണ്. ഫലം നെഗറ്റീവായിട്ടും, പോസിറ്റീവ് എന്ന പോലെയാണ് സ്വന്തക്കാര്‍ പോലും പെരുമാറുന്നതെന്ന് മറ്റൊരാള്‍.

കോവിഡ് 19 രോഗപശ്ചാത്തലത്തില്‍ വീടുകളില്‍ കരുതലില്‍ കഴിയുന്ന പലര്‍ക്കും ഇത്തരം ആശങ്കകളും പ്രയാസങ്ങളുമാണ് പങ്കുവയ്ക്കാനുള്ളത്. ജില്ലാ ആശുപത്രിയില്‍ ഇവര്‍ക്കായി നടത്തുന്ന കൗണ്‍സലിങ്ങ് സെന്ററുകളില്‍ ഇത്തരം പ്രയാസങ്ങള്‍ക്ക് മറുപടിയുണ്ട്. നിരീക്ഷണ കാലയളവില്‍ തങ്ങള്‍ക്കു നേരിടേണ്ടി വരുന്ന മാനസിക പിരിമുറുക്കങ്ങള്‍ ഇവര്‍ മാനസികാരോഗ്യ വിദഗ്ദ്ധരുമായി പങ്കു വയ്ക്കുകയാണ് ഇവിടെ. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ആ കാലയളവ് ഫലപ്രദമായി എങ്ങനെ വിനിയോഗിക്കണമെന്ന് ഇവിടുത്തെ ഡോക്ടര്‍മാര്‍ ഫോണിലൂടെ പറഞ്ഞു തരും. ഇഷ്ടമുള്ള പുസ്തകം വായിക്കാം, കാണാന്‍ ആശിച്ച സിനിമകള്‍ കണ്ട്, വീട്ടുകാരെയും കൂട്ടുകാരെയും വീഡിയോ കോള്‍ ചെയ്ത്, വീഡിയോ ഗെയിമുകള്‍ ചെയ്ത്, നല്ല ഭക്ഷണം കഴിച്ച് , നന്നായി വ്യായാമം ചെയ്ത്, കൃത്യമായി ഉറങ്ങി, രോഗത്തെ പുറത്താക്കുന്നവര്‍ സമൂഹത്തിന് മാതൃകയാവുകയാണെന്നാണ് വിവിധ നിര്‍ദ്ദേശങ്ങളിലൂടെ കൗണ്‍സലര്‍മാര്‍ കരുതലില്‍ കഴിയുന്നവരുമായി പങ്കുവെക്കുന്നത്. ആശങ്കയും പ്രയാസങ്ങളും ഒരുപരിധിവരെ ഒഴിഞ്ഞു പോകാന്‍ ഇത്തരം നിര്‍ദ്ദേശങ്ങളും പ്രചോദനങ്ങളും  സഹായിക്കുന്നതായും അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

ജില്ലാ മാനസികാരോഗ്യ പ്രോഗ്രാം നോഡല്‍  ഓഫീസര്‍ പി പി ബല്‍ക്കീസിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടര്‍മാരും  നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ അഡോളസെന്റ് ഹെല്‍പ് കൗണ്‍സലിങ്ങിലെ 16 കൗണ്‍സലര്‍മാരും അടങ്ങുന്ന 21 പേരടങ്ങുന്ന സംഘം കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ടെലി കൗണ്‍സലിങില്‍ സജീവമാണ്. ജില്ല മെഡിക്കല്‍ ഓഫീസില്‍ നിന്നും ദിവസവും ലഭിക്കുന്ന ഐഡി എസ് പി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, വീടുകളില്‍ കരുതലില്‍ കഴിയുന്നവരെ വിളിച്ച് സംസാരിക്കും. ഒന്നോ രണ്ടോ മിനുട്ടില്‍ തുടങ്ങി മണിക്കൂറുകളോളം നീളുന്ന സംസാരം അവര്‍ക്കു നല്‍കുന്ന ആശ്വാസം ചെറുതല്ല. വീടുകളില്‍ കരുതലില്‍ കഴിയാനുള്ള തങ്ങളുടെ സന്നദ്ധത സമൂഹത്തിന് എത്രത്തോളം പ്രയോജനപ്പെടുന്നുവെന്ന് ഇവര്‍ തിരിച്ചറിയുന്നുണ്ട്. 2212 പേരെ ഇതിനകം  വിളിച്ചു സംസാരിച്ചു. വിവേചനം അഥവ സ്റ്റിഗ്മ എന്ന മാനസികാവസ്ഥയാണ് വീടുകളില്‍ കരുതലില്‍ കഴിയുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന്  ഡോ ബല്‍ക്കീസ് പറയുന്നു.ഉത്കണ്ഠ, പേടി, മാനസിക സമ്മര്‍ദ്ദം എന്നിവ അനുഭവിക്കുന്നവരാണ് പലരും. കൂട്ടുകാരും ബന്ധുക്കളും ചുറ്റുമുള്ളവരും ചേര്‍ന്ന് തങ്ങളെ ഒറ്റപ്പെടുത്തുന്നു എന്ന തോന്നലില്‍ നിന്നും ,വിശ്രമവേളകളെ എങ്ങനെ ആനന്ദകരമാക്കാം എന്ന തിരിച്ചറിവിലേക്ക് ഇവര്‍ മാറുകയാണ്, ഒരു ഫോണ്‍ കോളിലൂടെ.

നോഡല്‍ ഓഫീസര്‍ ബല്‍ക്കീസിനു പുറമെ മെഡിക്കല്‍ ഓഫീസര്‍ ഡോ വിശാല്‍ രാജേന്ദ്രന്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അനീഷ് തോമസ്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് നോഡല്‍ ഓഫീസര്‍ സനോജ്, ആര്‍ബി എസ് കെ കോഓഡിനേറ്റര്‍ പ്രസീത തുടങ്ങിയവരാണ് കൗണ്‍സലിങ്ങിനു നേതൃത്വം നല്‍കുന്നത്.