ആശ്വാസമായി കരുതലും കൈതാങ്ങും; 260 പരാതികൾ പരിഗണിച്ചു

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന 'കരുതലും കൈത്താങ്ങും' തൃശൂർ താലൂക്ക് തല പരാതിപരിഹാര അദാലത്തിൽ 260 പരാതികൾ പരിഗണിച്ചു. 34 പരാതികൾ തീർപ്പാക്കി. ബാക്കി പരാതികൾ തുടർ നടപടികൾക്കായി നിർദേശിച്ചു. ഒമ്പത് പുതിയ റേഷൻ കാർഡുകൾ അദാലത്തിൽ തന്നെ വിതരണം ചെയ്തു.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധകൃഷ്ണൻ, എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, സി സി മുകുന്ദൻ ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, എ.ഡി.എം ടി.മുരളി എന്നിവർ പരാതികൾ പരിഗണിച്ചു.
595 അപേക്ഷകളാണ് ആകെ ലഭിച്ചത്. അദാലത്തിൽ പരിഗണിക്കാൻ കഴിയാത്ത വിഷയങ്ങളിലുള്ള അപേക്ഷകളും നിയമപരമായി പരിഹരിക്കാൻ കഴിയാത്ത അപേക്ഷകളുമാണ് അദാലത്തിൽ പരിഗണിക്കാതെയിരുന്നത്. അദാലത്ത് 148 പുതിയ പരാതികളും ലഭിച്ചു.
അതിർത്തി നിർണയം, നികുതി അടക്കൽ, വഴി പ്രശ്നം , ചികിത്സ സഹായം, റേഷൻ കാർഡ്, കെ എസ് ഇ ബിയുമായി ബന്ധപ്പെട്ടവ തുടങ്ങിയ വിഷയങ്ങളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്.
അദാലത്തിൽ ഭൂമിസംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണയം അനധികൃത നിർമാണം, ഭൂമികയ്യേറ്റം), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/നിരസിക്കൽ, തണ്ണീർതട സംരക്ഷണം, ക്ഷേമ പദ്ധതികൾ (വിവാഹ/പഠന ധനസഹായം, പെൻഷൻ മുതലായവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹികസുരക്ഷാ പെൻഷൻ - കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്കരണം, തെരുവുനായ സംരക്ഷണം/ശല്യം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, തെരുവു വിളക്കുകൾ, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമാണച്ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (എപിഎൽ/ബിപിഎൽ - ചികിത്സ ആവശ്യങ്ങൾക്ക്), വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ/അപേക്ഷകൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിത ബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി എന്നീ വിഷയങ്ങളിൽ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്.
സുകുമാരന് ഇനി ഭൂമിയ്ക്ക് കരമടയ്ക്കാം
സ്വന്തം ഭൂമിക്ക് കരമടയ്ക്കാനാവാതെ സുകുമാരന് ഇനി വില്ലേജ് ഓഫീസ് കയറിയിറങ്ങേണ്ട. മണ്ണുത്തി കുട്ടിച്ചിറ സ്വദേശി ചെമ്മഞ്ചേരി വീട്ടിൽ സുകുമാരൻ മുപ്പത് വർഷമായി കൊഴുക്കുള്ളി വില്ലേജ് ഓഫീസിലാണ് നികുതി അടച്ചിരുന്നത്. പിന്നീട് സ്ഥലം റീസർവ്വേ നടത്തിയ ശേഷം ഒല്ലൂക്കര വില്ലേജിലേക്ക് മാറി. എന്നാൽ 2019 നു ശേഷം സ്ഥലത്തെ നികുതി അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി തവണ വില്ലേജ് ഓഫീസുമായും താലൂക്കുമായും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. കരമടയ്ക്കാത്തതിനാൽ പല സർക്കാർ സേവനങ്ങളും ലഭിക്കാതെ പ്രയാസത്തിലായിരുന്നു സുകുമാരൻ. ഒടുവിൽ പരാതിയുമായി അദാലത്തിനെത്തി. അദാലത്തിൽ പ്രശ്നപരിഹാരം കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് സുകുമാരൻ മടങ്ങിയത്.
വിഷ്ണുവിന് ഇനി സ്കൂളിൽ പോകാം
ഓട്ടോ പോലും കടന്നു ചെല്ലാത്ത വീട്ടിൽ നിന്നും വിഷ്ണുവിന് സ്പെഷ്യൽ സ്കൂളിൽ പോകാനുള്ള വഴിക്കായാണ് അദാലത്തിൽ വന്നത്. പുല്ലഴി വില്ലേജിൽ ചേറ്റുപുഴ വക്കീൽപറമ്പ് വല്ലേറ്റ് വടക്കേതിൽ വീട്ടിൽ വിഷ്ണുവിൻ്റെ നാളുകളായുള്ള ആവശ്യത്തിന് ഉടൻ പരിഹാരം കാണാൻ ജനകീയ അദാലത്തിൽ തീരുമാനമായി. ഓട്ടോ പോലും കടന്നു ചെല്ലാൻ കഴിയാത്ത വഴിക്ക് വീതികൂട്ടണമെന്നാണ് അപേക്ഷ..
വിഷ്ണുവിന് 45 ദിവസം പ്രായമുള്ളപ്പോൾ അപസ്മാരം ബാധിച്ച് ശരീരത്തിന്റെ വലതുവശം തളർന്നു പോയതാണ്. അന്നുമുതൽ പിന്നീട് അങ്ങോട്ടുള്ള 26 വർഷവും കൂലിപ്പണിക്കാരനായ സന്തോഷും നിത്യവൃത്തിക്കായി പണിയെടുക്കുന്ന ജയന്തിയും വിഷ്ണുവും രണ്ട് അനുജന്മാരും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ നെട്ടോട്ടമോടുകയാണ്. ഇതിനിടയിലാണ് നാലു വർഷങ്ങൾക്കു മുമ്പ് വിഷ്ണുവിനെ സ്പെഷ്യൽ സ്കൂളിൽ അയയ്ക്കാൻ പാകത്തിന് വീടും സ്ഥലവും വാങ്ങിക്കുന്നത്.
വിഷ്ണുവിന് സ്പെഷ്യൽ സ്കൂളിൽ പോകാനായാൽ ജയന്തിക്കും സന്തോഷിനും അത് വലിയൊരു ആശ്വാസമാണ്. പ്രതിവർഷം സ്കോളർഷിപ്പ് തുകയായ 28,000 രൂപ ലഭിക്കുകയും ചെയ്യും. എന്നാൽ തടസ്സമായി നിൽക്കുന്നത് വീട്ടിലേക്കുള്ള ചെറുവഴിയാണ്. വീടിൻറെ മുറ്റം വരെ ഒട്ടോ എത്തുമെന്ന പ്രതീക്ഷയിൽ വാങ്ങിയ സ്ഥലവും വീടും ആണെങ്കിലും സമീപമുള്ള മതിലുകൾ ഓട്ടോ അടക്കമുള്ള വാഹനങ്ങൾ വീട്ടിലേക്ക് എത്തുന്നതിന് തടസ്സമായി നിൽക്കുകയാണ്. ഇതോടെ വിഷ്ണുവിനു സ്കൂളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.
ഈ ദുർഗതിക്ക് പരിഹാരം കാണാനാണ് സന്തോഷ് - ജയന്തി ദമ്പതികൾ വിഷ്ണുവിനെയും കൂട്ടി അദാലത്തിലെത്തിയത്. ഏറ്റവും അടുത്ത ദിനം തന്നെ പരിഹാരം കാണാൻ മന്ത്രി കെ.രാധാകൃഷ്ണൻ നേരിട്ട് നിർദ്ദേശം നൽകിയതൊടെ ആശ്വാസാശ്രുക്കൾ പൊഴിച്ചു കൊണ്ടാണ് ജയന്തി അദാലത്തിൽ നിന്നും മടങ്ങിയത്.
ഒറ്റവാക്കിൽ പിഴവുകൾക്ക് പരിഹാരം
പാണഞ്ചേരി വില്ലേജിൽ താണിപ്പാട് സ്വദേശിയായ എ.എസ് മോഹനൻ അദാലത്തിലെത്തിയത് അടച്ച് തീർത്ത കടബാധ്യത 'വീണ്ടും ബാധ്യത ആയത്' പരിഹരിക്കാനാണ്. റവന്യൂ മന്ത്രി കെ. രാജന്റെ ഇടപെടലോടെ നാളുകളായുള്ള മോഹന്റെ പ്രശ്നത്തിന് ശാശ്വതപരിഹാരം നൽകി.
2018ൽ നാട്ടിലെ സർവീസ് സഹകരണ ബാങ്കിൽ നിന്നും മോഹനൻ നാല് ലക്ഷം രൂപ ലോൺ എടുത്തിരുന്നു. രണ്ടുവർഷത്തിനുശേഷം കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാൽ 2022 ഡിസംബറിൽ മറ്റൊരു ലോൺ അപേക്ഷ സമർപ്പിക്കുമ്പോഴാണ് അറിയുന്നത് ബാങ്കലോൺ അടച്ച് തീർന്നിട്ടില്ലെന്ന്. സബ് രജിസ്റ്റർ ഓഫീസ് നിന്നും ഒഴിമുറി വച്ച് തന്ന വിഷയത്തിൽ ബാങ്ക് ഒഴിമുറി വച്ചില്ല. പിന്നീടങ്ങോട്ട് ഈ ആശയ കുഴപ്പവുമായി വിവിധ ഇടങ്ങൾ കയറിയിറങ്ങി. ഒടുവിൽ അദാലത്തിലും എത്തി.
ബാങ്ക് തന്ന അപേക്ഷയിൽ സർവേ റീസർവ്വേ നമ്പറുകൾ പരസ്പരം മാറിപ്പോയതാണെന്ന് ഒടുവിൽ കണ്ടെത്തി. പഴയ ഒഴിമുറി റദ്ദ് ചെയ്ത് പരിഹാര ഉത്തരവ് അദാലത്തിൽ തന്നെ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നൽകി. വലിയ ആശ്വാസത്തോടും പ്രതീക്ഷയോടും കൂടിയാണ് മോഹനൻ ഉത്തരവ് സ്വീകരിച്ചത്.
ഭൂമിയ്ക്ക് വില കിട്ടി; സിനോജിന് സന്തോഷം
മാടക്കത്തറ വില്ലേജിലെ പേരിയിൽ വീട്ടിലെ സിനോജ് പി. ജോർജിന് അദാലത്തിൽ ഭൂമിയ്ക്ക് മുമ്പ് പറഞ്ഞ വിലയേക്കാൾ കൂടുതൽ ലഭിച്ചപ്പോൾ ഏറെ സന്തോഷം. അദാലത്തിലൂടെ സനോജിന്റെ ഭൂമിയ്ക്ക് ആർ ഒന്നിന് 1,79, 012 വില ലഭ്യമായി.
സിനോജിന്റെ പേരിലും കൈവശത്തിലുമുള്ള മാടക്കത്തറ വില്ലേജിലെ ഭൂമി കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ടവർ മാറ്റി സ്ഥാപിക്കാൻ എടുത്തിട്ടുണ്ടായിരുന്നു. ആർ ഒന്നിന് 65,000 രൂപയാണ് നിശ്ചയിച്ചത്. എന്നാൽ അത് വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി അദാലത്തിൽ സിനോജ് അപേക്ഷ നൽകുകയായിരുന്നു. അദാലത്തിൽ പരിഗണിച്ച അപേക്ഷയിൽ അന്വേഷണം നടത്തി ഭൂമിയ്ക്ക് ആർ ഒന്നിന് 1,79,012 രൂപ നിശ്ചയിച്ചു.